Saturday 23 June 2012

കാളക്കൂറ്റന്‍മാരും കരടികളും.




    രാത്രിയില്‍ ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്.അന്ന് അല്‍പ്പം നേരത്തെ കിടന്നു.സാധാരണ പതിനൊന്നു മണിക്കുള്ള ഇംഗ്ലീഷ് ന്യൂസ് കേട്ടാണ് ഉറങ്ങാന്‍ പോകുക.കൃഷിസ്ഥലത്ത് പോയിവന്നതിന്‍റെ ക്ഷീണത്തില്‍ ഉറങ്ങിപ്പോയി.

   
    “എന്താ പീറ്ററെ?” അസമയത്ത് അയാളെ കണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.എന്‍റെ ഒരു ചാര്‍ച്ചക്കാരിയെ വിവാഹം ചെയ്ത പീറ്റര്‍ നാലുവീടുകള്‍ക്കപ്പുറമാണ് താമസം.വീട്ടില്‍ പീറ്ററിന്‍റെ പ്രായമായ മാതാപിതാക്കളുണ്ട്.എന്തെങ്കിലും പ്രശ്നം?
“ഏയ് ഒന്നുമില്ല”, പീറ്റര്‍ ചിരിച്ചു.
“കയ്യില്‍ കാശിരിപ്പുണ്ടോ?”
“എന്തേ?”
അന്ന് പകല്‍ റബ്ബര്‍ വിറ്റത് അയാള്‍ക്കറിയാം.
    “ഒരു കാര്യം പറയാനുണ്ട്.” പീറ്റര്‍ ഇരുന്നു.അയാള്‍ സുമുഖനായ ഒരു ചെറുപ്പക്കാരനാണ്.ഫെഡറല്‍ ബാങ്കില്‍ ആണ് ജോലി.ഭാര്യ ഡേയ്സി, ടീച്ചര്‍.രണ്ടു കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന സംതൃപ്ത കുടുംബം.
    ഫെഡറല്‍ ബാങ്കിന്‍റെ ഷെയറിന് വലിയ വില വര്‍ദ്ധന പ്രതീക്ഷിക്കുന്നുണ്ട്.ആരോ ബാങ്ക് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു.ഷെയറിനെക്കുറിച്ചും ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ചും എനിക്കു സാമാന്യ വിവരമേ ഉള്ളൂ.എന്തും വായിക്കുന്ന കൂട്ടത്തില്‍ ഷെയര്‍ നൂസും വായിക്കും,അത്രമാത്രം.
    ബാങ്കുകള്‍ ലിസ്റ്റ് ചെയ്യുന്നതിന് മുന്‍പ് കൊള്ളാവുന്ന ഇടപാടുകാരെ ഷെയര്‍ ഏല്‍പ്പിക്കുന്ന രീതിയാണുണ്ടായിരുന്നത്.ഓരോ മാനേജര്‍ക്കും ക്വാട്ടാ നിശ്ചയിക്കും.അവര്‍ അത് ഇടപാടുകാരെ പിടിപ്പിക്കും.ഒരു നിക്ഷേപമെന്ന നിലയിലല്ല.മാനേജര്‍ പറയുന്നതുകൊണ്ടു ആയിരമോ രണ്ടായിരമോ മുടക്കി നൂറോ ഇരുന്നൂറോ ഷെയര്‍ വാങ്ങും.ചെറിയ നിലയിലുള്ള ഡിവിഡന്‍റ് ചിലപ്പോള്‍ കിട്ടിയേക്കാം.അത്രമാത്രം.അത് പഴയ കഥ. ഫെഡറല്‍ ബാങ്കിന്‍റെ ഷെയറുകള്‍ ആരൊക്കയോ ശേഖരിക്കാന്‍ തുടങ്ങി.1992 ആണ് കാലം.പഴയ ലൈസന്‍സ് രാജ് ഉപേക്ഷിച്ചു രാജ്യം തുറന്ന സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി.സാമ്പത്തികരംഗത്ത് പൊതുവേ ഉണര്‍വ്വിന്റെ നാളുകളായിരുന്നു.ഓഹരി വിപണി കുതിച്ചു കയറുന്നു.

    ബാങ്കിന്‍റെ ഷെയര്‍വില അഞ്ഞൂറു രൂപയാകും എന്നു പീറ്ററിന് ഉറപ്പാണ്.തൃശ്ശൂരുള്ള മയൂര ഷെയര്‍ എക്സ്ചേഞ്ചില്‍ നൂറ്റമ്പത് രൂപയ്ക്കു കച്ചവടം നടക്കുന്നു. അടുത്തുള്ള ബേക്കറിക്കാരന്‍റെ കയ്യില്‍ 200 ഷെയര്‍ ഉണ്ട്.അയാള്‍ വില്‍ക്കാന്‍ തയ്യാറാണ്.ഷെയറിന് എഴുപതു രൂപയ്ക്ക് കിട്ടും.ഇന്ന് വാങ്ങി നാളെ തൃശ്ശൂര്‍ മയൂരയില്‍ കൊണ്ടുക്കൊടുത്താല്‍ ഒരു ഷെയറിന് നൂറു രൂപയെങ്കിലും വെച്ചു ലാഭം കിട്ടും.പക്ഷേ പീറ്ററിന്‍റെ കയ്യില്‍ കുറച്ചു പൈസയെ ഉള്ളൂ.കച്ചവടത്തില്‍ ഞാനും കൂടണം.കുറച്ചു സംശയങ്ങളൊക്കെ ചോദിച്ചെങ്കിലും,ഞാന്‍ ഡ്രസ്സ് ചെയ്തു പീറ്ററിന്‍റെ കൂടെ ബേക്കറിക്കാരന്‍റെ വീട്ടിലേക്ക് പുറപ്പെട്ടു.വിലപേശി,130000 രൂപയ്ക്ക് 200 ഷെയര്‍ വാങ്ങി.പിറ്റെന്നു പീറ്റര്‍ ജോലിക്കു കയറിയില്ല.ഷെയര്‍ കൈവശമുള്ളവരുടെ അഡ്രസ് സംഘടിപ്പിച്ചു ഞങ്ങള്‍ ഷെയര്‍ വേട്ടക്കിറങ്ങി.വൈകുന്നേരമായപ്പോഴേക്കും കൈവശം എഴുന്നൂറു ഷെയറായി.
   
    വേറൊരു ആവശ്യത്തിനു വെച്ചിരുന്ന പൈസയെടുത്താണ് ബിസിനസ് തുടങ്ങിയത്.ഉടനെ വിറ്റു പൈസ തിരികെയെടുക്കണം.ഞാന്‍ തൃശ്ശൂര്‍ മയൂരയില്‍ വിളിച്ച് ബാങ്ക് ഷെയറിന്‍റെ വില അന്യോഷിച്ചു.180 രൂപാ തരാമെന്നായി അയാള്‍.ബ്രോക്കര്‍ വീട്ടില്‍ വന്നു ഷെയര്‍ കൊണ്ടുപോയിക്കൊള്ളും.ആ ചൂണ്ടയില്‍ ഞാന്‍ കൊത്തിയില്ല.പകരം കോഴിക്കോടും കൊച്ചിയിലുമുള്ള ചില ബ്രോക്കര്‍മാരെ വിളിച്ച് വിലയന്യോഷിച്ചു.എല്ലാവര്ക്കും ഷെയര്‍ വേണം.ആലുവായിലുള്ള മരിയാ സ്റ്റോക്കിലെ ആന്‍റണി 220 രൂപാ ഓഫര്‍ ചെയ്തു.ഷെയര്‍ കൊടുക്കുന്ന ദിവസം വില കൂടുകയാണെങ്കില്‍ (അത് നൂറു ശതമാനം ഉറപ്പാണ്),അതനുസരിച്ചുള്ള വില തരാമെന്നുമേറ്റു.
    കുറച്ചു ദിവസം പിടിച്ചുവെച്ചാലുണ്ടാവുന്ന ലാഭത്തെക്കുറിച്ച് പീറ്റര്‍ നിരന്തരം ഓര്‍മ്മിപ്പിച്ചുവെങ്കിലും പൈസയുടെ ആവശ്യം പറഞ്ഞപ്പോള്‍ വിറ്റു ലാഭം നേടുന്നതിനെ അയാളും അനുകൂലിച്ചു.പീറ്ററിന്‍റെ സുഹൃത്തിന്‍റെ കാറില്‍ ഞങ്ങള്‍ ആലുവായ്ക്ക് യാത്ര തിരിച്ചു.വഴിക്കു തൃശ്ശൂര്‍ മയൂരാ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കയറി.220 രൂപാ നിരക്കില്‍ 200 ഷെയര്‍ അവിടെ വിറ്റു.ബാക്കി ഷെയറുമായി ഞങ്ങള്‍ ആലുവായ്ക്ക് പുറപ്പെട്ടു.ചാലക്കുടി കഴിഞ്ഞപ്പോള്‍ ഒരു ബന്ദിന്‍റെ പ്രതീതി.വഴിയിലെങ്ങും ആരുമില്ല.ഇടക്ക് ചില വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്.ആലുവായിലെത്തിയപ്പോള്‍ ഒട്ടുമിക്ക കടകളും അടഞ്ഞു കിടക്കുന്നു.ജങ്ക്ഷനില്‍ കല്ലേറിന്റെയും പോലീസ് ആക്ഷന്‍റെയും ലക്ഷണങ്ങളുണ്ട്.ഭാഗ്യത്തിന് പെരിയാറിന്‍റെ തീരത്തെ റസ്റ്റോറന്‍റ് അടച്ചിട്ടില്ല.അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കിത്തന്നു.അവിടെ നിന്നു ആന്‍റണിയെ വിളിച്ചു.ആന്‍റണി പറഞ്ഞു തന്ന വഴിയിലൂടെ ഞങ്ങള്‍ അയാളുടെ വീട്ടിലെത്തി.
    240 രൂപാ നിരക്കില്‍ ബാക്കി അഞ്ഞൂറു ഷെയര്‍ ആന്‍റണി വാങ്ങി.ആന്‍റണി ബ്രോക്കര്‍ മാത്രമല്ല,പ്രശസ്ഥമായ ഒരു കലാലയത്തിലെ അദ്ധ്യാപകനുമാണ്.ആ മാന്യത പിന്നീടുള്ള ഇടപാടുകളിലും ആന്‍റണി കാണിച്ചിട്ടുണ്ട്.
    പോരുന്ന വഴി ഞങ്ങള്‍ ലാഭം കണക്ക് കൂട്ടി .120000 ലാഭം ഉണ്ട്.ആനന്ദം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത അവസ്ഥ.പീറ്റര്‍ പറഞ്ഞതനുസരിച്ച് കാറിന്‍റെ ഉടമയ്ക്കു പതിനായിരം രൂപ കൊടുത്തു (ആയിരം രൂപയുടെ ഓട്ടമാണ്).
    ലാഭത്തിന്‍റെ പ്രലോഭനം തടുക്കാന്‍ വയ്യാത്തതാണ്.ഞങ്ങള്‍ വീണ്ടും ഷെയര്‍ വാങ്ങാനിറങ്ങി.ഇതിനിടെ അഞ്ചുരൂപാ പലിശയ്ക്കു ബാങ്കിലെ വിജയന്‍റെ കയ്യില്‍ നിന്നും പീറ്റര്‍ കുറച്ചു പൈസ സംഘടിപ്പിച്ചു.അമ്പത് രൂപാ തൊട്ട് നൂറ്റമ്പത് രൂപാ വരെയുള്ള നിരക്കില്‍ ഞങ്ങള്‍ 3000 ഷെയര്‍ വാങ്ങി.അനുജന്‍റെ കയ്യില്‍നിന്ന് ഞാനും കുറച്ചു തുകയുണ്ടാക്കി.ഇനി ഷെയര്‍ വില്‍ക്കണം.300 രൂപാ വരെ തരാന്‍ ആളുണ്ട്.അപ്പോഴാണ് കല്‍ക്കത്തയില്‍ 400 രൂപാ വിലയുണ്ടെന്ന വാര്‍ത്തയെത്തുന്നത്.കല്‍ക്കത്തയില്‍ ഫെഡറല്‍ ബാങ്കില്‍ ജോലിചെയ്യുന്ന പീറ്ററിന്‍റെ സുഹൃത്താണ് വിവരം തന്നത്.അന്നു രാത്രി തന്നെ ഞങ്ങള്‍ കല്‍ക്കത്തക്ക് പുറപ്പെട്ടു.ചെന്നെ വരെ ട്രയിനില്‍ സെക്കന്‍റ് എ.സിയില്‍.അവിടെനിന്നു ഫ്ലൈറ്റില്‍ കല്‍ക്കത്ത.(ഞങ്ങളുടെ ആദ്യ വിമാന യാത്ര ).പീറ്ററിന്‍റെ സുഹൃത്ത് ഒരു ത്രീസ്റ്റാര്‍ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു.
    പിറ്റെന്നു രാവിലെ ഞങ്ങള്‍ ഫെഡറല്‍ ബാങ്ക് ശാഖയിലേക്ക് ചെന്നു.അവിടെ ഭയങ്കര ബഹളം.മാനേജരും ക്ലാര്‍ക്കും തമ്മിലാണ് വഴക്കു.മിസ്റ്റര്‍ ചാറ്റര്‍ജി തലേന്ന് അവധിയായിരുന്നു.തലേദിവസത്തെ ചില ജോലികള്‍ ചെയ്യാന്‍ ഓഫീസര്‍ പറഞ്ഞതാണ് പ്രശ്നമായത്.അദ്ധ്വാനിക്കുന്ന തൊഴിലാളിയെ അങ്ങിനെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല.അന്ന് മലം കോരുന്ന തോട്ടികളും,യാത്രക്കാരെ വലിച്ചുകൊണ്ടുപോകുന്ന റിക്ഷാക്കാരുമുള്ള തീരെ വൃത്തിയില്ലാത്ത കല്‍ക്കത്ത ഒരു മിനി നരകം തന്നെയായിരുന്നു.
    പീറ്ററിന്‍റെ സുഹൃത്ത് ബ്രോക്കറെയും കൂട്ടി വൈകുന്നേരം മുറിയിലേക്ക് വരാമെന്ന് പറഞ്ഞു.ഇതിനിടെ ഞങ്ങളുടെ കല്‍ക്കത്താ യാത്ര അറിഞ്ഞു ആന്‍റണിയും കല്‍ക്കത്തയിലെത്തി.വൈകുന്നേരം സുഹൃത്തും ബ്രോക്കറും മുറിയില്‍ വന്നു .നാനൂറു രൂപാ വിലയില്ലാ.350നു ആണെങ്കില്‍ രൊക്കം പണം പിടിച്ചോ എന്നായി ബ്രോക്കര്‍.അപ്പോഴാണ് ആന്‍റണിക്ക് ഒരു സുഹൃത്തിന്‍റെ കാള്‍. ചെന്നൈയില്‍ 450 രൂപാ വിലയുണ്ടത്രേ.ഞങ്ങള്‍ കൂടിയാലോചിച്ചു.തല്‍ക്കാലം കച്ചവടം ഒരു ദിവസം നീട്ടാം.ആന്‍റണി അടുത്ത ഫ്ലൈറ്റിന് ചെന്നൈയ്ക്കു പോകുന്നു.അവിടെ വില കൂടുതലാണെങ്കില്‍ ഞങ്ങളും മദ്രാസ്സിനു പുറപ്പെടും.
    ആന്‍റണി ചെന്നൈയില്‍ ചെന്നപ്പോള്‍ അവിടെ വില 250.വിവരമറിഞ്ഞു ഞങ്ങള്‍ ബ്രോക്കറെ വിളിച്ചു.അയാളുടെ പുതിയ വില 220.ഷെയര്‍ കൊടുക്കേണ്ട,നാട്ടിലേക്കു മടങ്ങാം എന്നു തീരുമാനിച്ചു.ഫ്ലൈറ്റിന് ബാംഗ്ലൂര്‍ വഴി കരിപ്പൂരിലിറങ്ങി.ടാക്സി വിളിച്ച് വീട്ടിലെത്തി.അന്ന് പെസഹാ വ്യാഴമായിരുന്നു.പിറ്റെന്നു ദു:ഖ വെള്ളി.കുരിശു മരണത്തിന് ശേഷമുള്ള ഉയിര്‍പ്പിന് വേണ്ടി ഞങ്ങള്‍ കാത്തിരുന്നു.പക്ഷേ നല്ല വാര്‍ത്തകളൊന്നും കിട്ടിയില്ല.കിട്ടുന്ന വിലയ്ക്ക് വിറ്റു തടി രക്ഷപ്പെടുത്താം എന്നു പറഞ്ഞത് പീറ്ററിന് സമ്മതമായില്ല.എന്തായാലും ഞങ്ങള്‍ തൃശ്ശൂര്‍ വീണ്ടും പോയി.അവിടെ എഞ്ചിനോയിലിന്‍റെ കച്ചവടം നടത്തുന്ന ജോസഫ് ചേട്ടന്‍ മുഴുവന്‍ ഷെയറും 300 രൂപാ നിരക്കില്‍ വാങ്ങാന്‍ തയ്യാറായി.അഞ്ഞൂറു രൂപ വില വരുമെന്ന പ്രതീക്ഷയില്‍ പീറ്റര്‍ എതിര്‍ത്തു.എന്തായാലും കല്‍ക്കത്ത ട്രിപ്പിന്‍റെ ചെലവു വസ്സൂലാക്കാന്‍ ഞാന്‍ 500 ഷെയര്‍ വിറ്റു.
    ഇനിയുള്ളത് ചരിത്രമാണ്.ഹര്‍ഷത്ത് മേത്തയുടെ കുംഭകോണങ്ങളുടെ കഥകള്‍ കുറേശ്ശെ പുറത്തുവന്നു തുടങ്ങി.(മന്‍മോഹന്‍ സിംഗിനെ മാറ്റി മേത്തയെ ഇന്ത്യയുടെ ധനകാര്യമന്ത്രിയാക്കണം എന്നു പലരും ആ കാലങ്ങളില്‍ പറഞ്ഞിരുന്നു.) ഓഹരി വിപണി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു.വിപണിയില്‍ വില്‍ക്കാനുള്ളവരെ ഉണ്ടായിരുന്നുള്ളൂ.ഫെഡറല്‍ ബാങ്കിന്‍റെ ഷെയര്‍ വില 35 രൂപയായി.ഒരു സമയം മാസം ഇരുപത്തയ്യായിരം രൂപാ വരെ ഞങ്ങള്‍ വട്ടിപ്പലിശ കൊടുത്തു.ഒടുവില്‍ ഞങ്ങള്‍ പങ്ക് പിരിഞ്ഞു.രണ്ടാളുടെയും കയ്യില്‍ വിലയില്ലാത്ത ഓരോ കെട്ടു കടലാസ് മിച്ചം വന്നു.
    റബ്ബറിന്‍റെ ബലത്തില്‍ ഞാന്‍ ഒരു വിധം പിടിച്ച് നിന്നു.60000 രൂപയുടെ ചിട്ടി പിടിച്ചു.പെങ്ങളുടെ കയ്യില്‍ നിന്നു 50000  രൂപാ കടം വാങ്ങി.ക്രമേണ അനുജന്‍റെ അടക്കമുള്ള വട്ടിപ്പലിശകളൊക്കെ ഒഴിവാക്കി.കൂടാതെ ആന്‍റണിയുടെ ഉപദേശപ്രകാരം നല്ല ഷെയറുകള്‍ നിസ്സാര വിലയ്ക്ക് വാങ്ങിയത് 1996ലെ  കയറ്റത്തില്‍ നല്ലവിലയ്ക്ക് വില്‍ക്കാനും കഴിഞ്ഞു.
    പൈസ ഇല്ലാതെ പീറ്റര്‍ വലഞ്ഞു.അയാള്‍ക്ക് ശമ്പളമല്ലാതെ മറ്റ് വരുമാന മാര്‍ഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഗതികെട്ട ഒരു നിമിഷത്തില്‍ നമ്മുടെ പഴയ ടാക്സി സുഹൃത്തിനോട് അയാള്‍ പതിനായിരം രൂപ കടം ചോദിച്ചു.പക്ഷേ കിട്ടിയില്ല.പീറ്ററിന് മോഹിച്ചു പണിതുയര്‍ത്തിയ തന്‍റെ വീട് നിസ്സാര വിലയ്ക്ക് വില്‍ക്കേണ്ടി വന്നു.പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.ജോസഫ് ചേട്ടന്റെ കട പൂട്ടിപ്പോയി.അയാള്‍ ആല്‍മഹത്യ ചെയ്തു.
    ഓഹരി വിപണിയുടെ തകര്‍ച്ച ധാരാളം കുടുംബങ്ങളെ വഴിയാധാരമാക്കി.ഇന്നും ഏറിയും കുറഞ്ഞും ആ ചരിത്രം ആവര്‍ത്തിക്കുന്നു.

13 comments:

  1. സത്യം സത്യം സത്യം .....

    ഇപ്പോഴും ഒരു പാട് പേര്‍ വഴിയാധരമാണ്. ഇക്കഴിഞ്ഞു പോയ സാമ്പത്തികമാന്ദ്യതെ തുടര്‍ന്നുണ്ടായ വലിയ തകര്‍ച്ചയിലും ,

    അത് കൊണ്ടാണ് പുതിയ നിക്ഷേപമെന്നു കൊട്ടിഘോഷിക്കുന്ന നിക്ഷേപത്തെ കുറിച്ച് പുണ്യാളന്‍ ഒരു ലേഖനം എഴുതിയത് ....

    @@@@ ഇനി സ്വര്‍ണ്ണവും തീക്കളിയാണെ

    ReplyDelete
  2. ഷെയര്‍ ബിസിനസ് ഇല്ലയെനിക്ക്. അതുകൊണ്ട് ലാഭവും നഷ്ടവുമില്ല. എന്നാലും ഒരനുഭവസ്ഥന്റെ വിവരണം ആദ്യമായാണ് വായിക്കുന്നത്.

    ReplyDelete
  3. ഇതേക്കുറിച്ച് ഒന്നും അറിയാത്തതുകൊണ്ട് വലിയ കുഴപ്പം ഇല്ല.
    ചിലപ്പോഴൊക്കെ ചൂതുകളി പോലെ തോന്നിയിട്ടുണ്ട്.

    ReplyDelete
  4. പലരും പറഞ്ഞു പ്രലോഭിതനായിട്ടുണ്ട്. പക്ഷെ നേരിട്ട് ഇതുവരെ ഇറങ്ങിയിട്ടില്ല. അറിഞ്ഞു കേട്ടിടത്തോളം ഉള്ള മന:സമാധാനം പണയംവച്ചുള്ള കളിയാനെന്നതിനാല്‍ കാലു വെയ്ക്കാന്‍ മടി!
    എന്നാലും ഇപ്പോഴത്തെ ബാങ്ക് മ്യൂച്ചല്‍ ഫണ്ടുകളും നമ്മെ വച്ച് കാശുണ്ടാക്കി, കരിമ്പ്‌ നീരെടുത്ത് ചണ്ടി മാത്രം തിരിച്ചുതരുന്ന ആ പരിപാടിയില്‍ ഞാനും അകപെട്ടുപോയിട്ടുണ്ട്!

    അനുഭവവും ചരിത്രവും അല്പം ഉപദേശവും കൂട്ടി യോജിപ്പിച്ചു എഴുതിയ ഈ പോസ്റ്റും ഇഷ്ടമായി.

    ആശംസകള്‍ ജോര്‍ജേട്ടാ,

    ReplyDelete
  5. നല്ല പോസ്റ്റ്‌...

    കെ. എല്‍. മോഹന വര്‍മ്മയുടെ ഓഹരി എന്നാ നോവല്‍ വായിച്ചത് ഓര്‍ത്തു പോയി..

    ReplyDelete
  6. നീറ്‍ക്കുമിളകളെ പോലെയാണത്രെ ഷെയര്‍ മാര്‍ക്കറ്റുകള്‍, വലിയ ലാഭം പ്രതീക്ഷിച്ച്‌ ഒാഹരികള്‍ വാങ്ങിക്കൂട്ടിയവരെല്ലാം ഒരു പൊട്ടല്‍ പ്രതീക്ഷിച്ച്‌ നില്‍ക്കണം.... സമര്‍ത്ഥമായി വിവിധ ഒാഹരികളില്‍ നിക്ഷേപിച്ചാലെ ഒാഹരി രംഗത്ത്‌ വലിയ നഷ്ടമില്ലാതെ പിടിച്ച്‌ നില്‍ക്കാന്‍ കഴിയൂ... മൂച്വല്‍ ഫണ്‌ടുകളാണ്‌ ഒാഹരി രംഗത്ത്‌ ലാഭം പ്രതീക്ഷിക്കുന്നവര്‍ക്ക്‌ നല്ലത്‌... ലാഭം കുറവായിരിക്കുമെങ്കിലും നഷ്ടമുണ്‌ടാവില്ല എന്ന് ഉറപ്പിക്കാം...

    ReplyDelete
  7. @ പുണ്യവാളന്‍,ലേഖനം വായിച്ചിരുന്നു.അവസരോചിതമായി.
    @ശ്രീ അജിത്ത്,റാംജി-ഷെയര്‍ വേറൊരു ലോകമാണ്.നമ്മുടെ മാര്‍വാഡികളാണ് ഈ രംഗത്ത് മിടുക്കര്‍.ഇന്ത്യയെ കുത്തിക്കവരാന്‍ വന്ന സായിപ്പിനെ കുത്തുപാളയെടുപ്പിച്ചു വിട്ട വിരുതന്മാര്‍.@ ജോസ് ലെറ്റ് &മൊഹി,മ്യൂച്ചല്‍ ഫണ്ടുകള്‍ ഇതിലും വലിയ കളിപ്പീരാണ്.ബജാജ് അലയന്‍സില്‍ പതിനായിരം വീതം മൂന്നുവര്‍ഷം നിക്ഷേപിച്ച എന്‍റെ മകന് കിട്ടിയതു 15000 രൂപ.
    @ വില്ലേജ്മാന്‍ മോഹനവര്‍മ്മയുടെ നോവല്‍ നല്ല വായനാനുഭവമായിരുന്നു.
    അഭിപ്രായം എഴുതിയ സുഹൃത്തുക്കള്‍ക്ക് നന്ദി.

    ReplyDelete
  8. രസകരമായ അനുഭവം.കാപ്പിറ്റൽ മാർക്കറ്റ്‌ ഒരു സ്വപ്ന ലോകമാണ്‌. പ്രലോഭനങ്ങളുടെ ലോകം. അപകടങ്ങൾ പതിയിരിക്കുന്നതെവിടെ എന്ന്‌ എളുപ്പം മനസ്സിലാക്കാനാവില്ല. മറ്റൊരു ഗാംബ്ലിംഗ്‌. പണത്തിനു പുറകെയാണല്ലോ നമ്മുടെ ജനം. പരക്കം പാച്ചിലിൽ നഷ്ടമാകുന്നത്‌ നമ്മെത്തന്നെ.
    ആശംസകൾ.

    ReplyDelete
  9. ഓഹരിവിപണിയിലെ ഈ ഉയര്‍ച്ചയെയും,താഴ്ചയെയും പറ്റി വളരെ
    നന്നായി അവതരിപ്പിച്ചിരിക്കുന്ന,വീണവരില്‍ പലരും വീണ്ടും എണീറ്റ്‌
    അതിലേക്കുതന്നെ പോകുന്നത് കണ്ടിട്ടുണ്ട്?
    ആശംസകള്‍

    ReplyDelete
  10. ശ്രീ വിജയകുമാര്‍,തങ്കപ്പന്‍ ചേട്ടന്‍,നന്ദി.വളരെ ശരിയാണ്.ഒരിക്കല്‍ ഷെയറിന്റെ പ്രലോഭനത്തില്‍ പെട്ടാല്‍ പിന്നെ മോചനമില്ല.

    ReplyDelete
  11. ഒരു കഥയായ് തോന്നിയില്ല, മറിച്ച് നല്ലൊരു അനുഭവക്കുറിപ്പായി വായിച്ചു.
    ആശംസകള്‍..

    ReplyDelete
  12. ഓഹരി വായിച്ചിട്ടുണ്ട്. ഈ കുറിപ്പ് വായിച്ച് അന്തം വിട്ടിരുന്നു. ഓഹരി വിപണിയില്‍ പതിനഞ്ചു ലക്ഷം രൂപ തുലച്ചുകളഞ്ഞയാളുടെ ഭാര്യ നെഞ്ചത്തടിച്ച് കരയുന്നതു കണ്ടിട്ടുണ്ട്.ഓഹരികളുടെ ലോകമെങ്ങനെയിരിക്കുമെന്ന് യാതൊരു ധാരണയുമില്ല.

    ReplyDelete
  13. ഓഹരിയുലകം..
    ഹൗ..
    അണ്‍ സഹിക്കബിള്‍..

    ReplyDelete

Related Posts Plugin for WordPress, Blogger...