ഒരു ബന്ധുവീട് സന്ദര്‍ശിച്ചതിന്
ശേഷം ബസ്സില്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു അയാള്‍. പെട്ടെന്നു, തടാകം ഒന്നു കണ്ടുപോയാലോ എന്നൊരാഗ്രഹം. നാല്‍പ്പതു വര്ഷങ്ങള്ക്കപ്പുറമാണ്.
ഓണം വെക്കേഷന് വീട്ടിലെത്തിയതാണ് കക്ഷി. തരം കിട്ടുമ്പോഴൊക്കെ തടാകം സന്ദര്‍ശിക്കുന്നത്
അയാളുടെ ഒരു മോഹമായിരുന്നു. ഇന്നത്തെപ്പോലെ ആളും ബഹളവുമൊന്നും
അന്നുണ്ടായിരുന്നില്ല. ശാന്ത സുന്ദരമായ പ്രകൃതിയുടെ മടിത്തട്ടില്‍ പക്ഷികളുടെ കലപില ശബ്ദം കേട്ടു
കുഞ്ഞോളങ്ങളുമായി തടാകം സന്ദര്‍ശകരെ കാത്തു കിടന്നു. തടാകത്തിന്
ചുറ്റുമുള്ള റോഡ് ആ അടുത്തകാലത്താണ്
മൂന്നു മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്തത്.
ഒറ്റക്കും തെറ്റക്കും വരുന്ന സന്ദര്‍ശകര്‍
മടുപ്പിക്കുന്ന ഏകാന്തത അകറ്റാന്‍ ഉറക്കെ വര്‍ത്തമാനം പറഞ്ഞു
തടാകത്തിന് ചുറ്റും നടന്നു മടങ്ങിപ്പോയി.
അയാള്‍ ചെല്ലുമ്പോള്‍ സമയം മൂന്നു മണി കഴിഞ്ഞു. സന്ദര്‍ശകര്‍
ആരുമില്ല. തടാകക്കരയിലെ മരത്തിന്റെ ചോട്ടില് കുറച്ചു നേരം ഇരുന്നു. പക്ഷികളുടെ
ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. പതുക്കെ എഴുന്നേറ്റ് തടാകത്തിന്റെ
ചുറ്റുമുള്ള റോഡില്‍ കൂടി അലസമായി നടന്നു. രണ്ടു കിലോമീറ്ററില്‍ കൂടുതല്‍
നീളമുണ്ട് റോഡിന്. നടന്നു നടന്നു, ഉപേക്ഷിക്കപ്പെട്ട
ശ്മശാനത്തിന്റെ അടുത്തെത്തിയപ്പോള്‍ അയാള്‍ നിന്നു. വെള്ളക്കാരുടെ പേരുകള്‍
കൊത്തിയ ഫലകങ്ങള്‍ വായിച്ചു കുറച്ചു സമയം കളഞ്ഞു. അടുത്തുള്ള സിമെന്റ് ബഞ്ചില്‍
ഇരുന്നു അല്‍പ്പം വിശ്രമിച്ചു. വീണ്ടും നടന്നു. പക്ഷികളുടെ ശബ്ദം വേര്‍തിരിച്ചറിയാനുള്ള
ശ്രമത്തിലായിരുന്നു അയാള്‍. പലതരം പക്ഷികളുടെ ശബ്ദങ്ങള്‍ കൂടിക്കലര്‍ന്നു ഒരു
കോറസ് ആയി മാറിയിരുന്നു. പെട്ടെന്നു ചീവീടുകളും ആ സമൂഹഗാനത്തിന്റെ ഭാഗമായി. നാലു
മണി ആയിട്ടേയുള്ളൂ. പക്ഷേ ഏകാന്തതയുടെ ആഴം കൂടിയത് പോലെ. അയാള്‍ അലസ്സ ഗമനം
മതിയാക്കി, അല്‍പ്പം വേഗം നടക്കാന്‍ തുടങ്ങി.
പെട്ടെന്നു
തടാകക്കരയിലെ കാഴ്ച അയാളെ അത്ഭുത പരതന്ത്രനാക്കി. മരത്തിന്റെ ചോട്ടില് ഒരു ദേവത.
സ്വര്‍ണത്തലമുടിയും ചെമപ്പ് കലര്‍ന്ന വെള്ള നിറവുമുള്ള ഒരു വനദേവത. ചില പെയിന്റിങ്ങുകളില്‍
കാണുന്നത് പോലെ ആ മാലാഖ പൂര്‍ണ്ണ നഗ്ന്നയായിരുന്നു. ഒരു നിമിഷം അയാള്‍ കണ്ണുകള്‍
അടച്ചു തുറന്നു. സ്വപ്നമല്ല. ആ മാലാഖ അവിടെത്തന്നെയുണ്ട്. വെറുതെ തടാകത്തിലേക്ക്
നോക്കി നില്‍ക്കുകയായിരുന്നു ദേവത. അയാള്‍ പതുക്കെ മുന്നോട്ട് നടന്നു.
ജീവിതത്തിലാദ്യമായി ഒരു വനദേവതയെ കണ്ടതിന്റെ സന്ത്രാസത്തിലായിരുന്നു ആ
ചെറുപ്പക്കാരന്. അടുത്തയിടെ അയാള്‍ കൂടുതല്‍ കൂടുതല്‍ നിരീശ്വരവാദിയായി
മാറിക്കൊണ്ടിരിക്കയായിരുന്നു. ഇതിപ്പോള്‍ അയാളുടെ യുക്തി വാദങ്ങളൊക്കെ തകിടം
മറിക്കുന്ന കാഴ്ചയായിപ്പോയി. അയാള്‍ അല്‍പ്പം തിരക്കിട്ട് നടന്നു. പെട്ടെന്നു ആ
ദേവത അയാളെ കണ്ടു. അയാള്‍ ഒന്നു ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ വനദേവത
പ്രതികരിച്ചില്ല. പതുക്കെ നടന്നു തടാകത്തില്‍ നിന്നു വെള്ളം പുറത്തേക്ക് ഒഴുകുന്ന
തോട്ടിലെക്കിറങ്ങി, അവിടെ ഉള്ള കലുങ്കിന്റെ അടിയിലേക്ക് കയറിപ്പോയി. പോകരുതേ എന്നുവിളിച്ച്
പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ആ ഉദ്വോഗത്തില്‍ അയാളുടെ നാക്ക് ചലിച്ചില്ല.
അയാള്‍ ആകെ
നിരാശനായി. വിലപ്പെട്ടതെന്തൊ നഷ്ടപ്പെട്ടത് പോലെ ഒരു തോന്നല്‍. ചെറുപ്പക്കാരന് ആ
പരിസരം ആകെ തിരഞ്ഞു. കലുങ്കിന്റെ അടിയില്‍ വരെ നോക്കി. ഇല്ല വനദേവത
ഒരിടത്തുമില്ല. തന്റെ അടക്കമില്ലായ്മയാണ് ദേവത പോകാന്‍ കാരണമെന്നു അയാള്‍ക്ക്
തോന്നി. അയാള്‍ മരത്തിന്റെ ചുവട്ടില്‍ വെറുതെ ഇരുന്നു. എവിടെ നിന്നോ ഒരു ശബ്ദം
കേട്ടു തുടങ്ങി. ഉടുക്ക് കൊട്ടുന്നതുപോലെ. ആദ്യം വനദേവത. പിന്നീട് ഉടുക്ക്
കൊട്ടുന്ന ശബ്ദം. ചെറുപ്പക്കാരന് ഭയമായി തുടങ്ങി. പക്ഷേ അയാളുടെ ജിജ്ഞാസ ഭയത്തെ
അതിജീവിച്ചു എന്നു പറയാം. ഉടുക്കിന്റെ ശബ്ദം കേട്ട ദിക്ക് തിരഞ്ഞു അയാള്‍
നടക്കാന്‍ തുടങ്ങി. തടാകത്തിന്റെ ഒരു വശത്തുള്ള കുന്നിന് മുകളില്‍ നിന്നാണ് ശബ്ദം വരുന്നത്. ആരോ ലയിച്ചു
കൊട്ടുന്നത് പോലെ. ചെറുപ്പക്കാരന് ആ ഭാഗത്തേക്ക് നടന്നു. കാട്ടില്‍ രണ്ടു വശവും
മരക്കൊമ്പുകള്‍ കൊണ്ട് അതിരിട്ട ഒരു ഒറ്റയടിപ്പാത കുന്നിന് മുകളിലേക്കു പോകുന്നു.
ഒന്നു സംശയിച്ചെങ്കിലും ധൈര്യം സംഭരിച്ചു അയാള്‍ മുകളിലേക്കു കയറാന്‍ തുടങ്ങി.
വളഞ്ഞു തിരിഞ്ഞു പോകുന്ന വഴിയിലൂടെ ഒരു ഇരുന്നൂറടി കയറിക്കാണും, പെട്ടെന്നു ഉടുക്കിന്റെ ശബ്ദം നിലച്ചു. കിളികളുടെയും
ചീവീടുകളുടെയും ശബ്ദവും പെട്ടെന്നു നിലച്ചത് പോലെ. അയാളാകെ പരിഭ്രമിച്ചു. ആരോ
തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും ഉടന്‍ ആക്രമിക്കപ്പെട്ടേക്കാമെന്നും
ചെറുപ്പക്കാരന് തോന്നി. യാത്ര മുറിച്ച് അവിടെ ഇറങ്ങാന്‍ തോന്നിയ നിമിഷത്തെ അയാള്‍
ശപിച്ചു. പുറകോട്ടു നടക്കാനും ധൈര്യം വന്നില്ല. എന്താണ് ചെയ്യേണ്ടത് എന്നു
തീരുമാനിക്കാന്‍ ആകാതെ നിന്ന നിമിഷത്തില്‍ വീണ്ടും ഉടുക്കിന്റെ ശബ്ദം. നെറ്റിയില്‍
അടിഞ്ഞ വിയര്‍പ്പ് തുടച്ചു കളഞ്ഞു അയാളൊന്നു ചിരിച്ചു. വീണ്ടും മുന്നോട്ട്
നടക്കാന്‍ തുടങ്ങി.
അതിര്
കെട്ടിത്തിരിച്ച വഴിയിലൂടെയുള്ള നടത്തം പുല്ലുമേഞ്ഞ ഒരു കുടിലിന്റെ
മുന്നിലെത്തിച്ചു. ഭിത്തികളില്ലാത്ത കുടിലിന്റെ തറ ചാണകം മെഴുകിയതാണ്. അവിടെ പഴുത്തു
തുടങ്ങിയ വലിയ കപ്പളങ്ങകള്‍ (പപ്പായ)
.മൂന്നു നാലു ശൂലങ്ങള്‍ തറയില്‍ കുത്തി നിര്‍ത്തിയിട്ടുണ്ട്. മനുഷ്യര്‍ ആരെയും
കണ്ടില്ല. കുറച്ചപ്പുറത്ത് നിന്നു ഉടുക്കിന്റെ ശബ്ദം തുടര്‍ന്ന് കേള്‍ക്കാം.
വേലികെട്ടിയ വഴിയിലൂടെ അയാള്‍ മുന്നോട്ട് പോയി. വീണ്ടും പുല്ലുമേഞ്ഞ ഒരു വീട്. മണ്‍കട്ട
കൊണ്ട് ഭിത്തി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.
വീടിന്റെ വരാന്തയില്‍ ഇരുന്നു ഒരാള്‍ എല്ലാം മറന്നു ഉടുക്ക് കൊട്ടുന്നു.
മുപ്പത്തഞ്ചു വയസ്സു തോന്നിക്കുന്ന ഒരു സായിപ്പ്. ഭിത്തിയില്‍ വരച്ചു കഴിഞ്ഞ
കുറച്ചു പെയിന്റിങ്ങുകള്‍. എല്ലാം പ്രകൃതി ദൃശ്യങ്ങളാണ്. വരാന്തയില്‍
സ്റ്റാണ്ടില് വരച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രം. ചെറുപ്പക്കാരന് ഒന്നും
മിണ്ടാനാകാതെ ഒരു നിമിഷം അങ്ങിനെ നിന്നു. പെട്ടെന്നു അപരിചിതന്റെ സാന്നിദ്ധ്യം
ചിത്രകാരനറിഞ്ഞു. വെടിപൊട്ടുന്ന പോലെ രണ്ടു ചോദ്യങ്ങള്‍ ചെറുപ്പക്കാരന്റെ
നെഞ്ചില്‍ തറച്ചു.
“who are you, what do you want”?.
അയാള്‍ വിക്കി
വിക്കി കാര്യങ്ങള്‍ പറഞ്ഞു. ഇത് വഴി വന്നപ്പോള്‍ തടാകം കാണാന്‍ എത്തിയതാണ്. ഇവിടെ
ഒരു ചിത്രകാരന് താമസിക്കുന്നു എന്നു കേട്ടിരുന്നു. ഉടുക്ക് കൊട്ടുന്നത്
കേട്ടപ്പോള്‍ ജിജ്ഞാസ കൊണ്ട് കയറി വന്നതാണ്. (വനദേവതയെ കണ്ടകാര്യം മിണ്ടിയില്ല).
ചിത്രകാരന് കുറച്ചു നേരം ചെറുപ്പക്കാരനോട് സംസാരിച്ചു. അയാളും ഭാര്യയുമാണ് അവിടെ താമസം. മനുഷ്യരില്‍ നിന്നും അകന്നു പ്രകൃതിയോട് ഇണങ്ങി
ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി ഈ തടാക പരിസരത്ത് താമസിക്കുകയാണ്. ചെറുപ്പക്കാരന്
ആ തറയിലിരുന്നു സായിപ്പിന്റെ സംസാരം ശ്രദ്ധിച്ചു. യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപക
ജോലി ഉപേക്ഷിച്ചു പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുകയാണദ്ദേഹം. തന്റെ ചിത്രങ്ങള്‍
വിറ്റു കിട്ടുന്ന തുകയാണ് വരുമാനം. പഴങ്ങളും പച്ചക്കറികളുമാണ് പ്രധാന ആഹാരം.
സായിപ്പിനോട്
യാത്രപറഞ്ഞു തിരിച്ചു നടക്കുമ്പോള്‍ ചെറുപ്പക്കാരന് ചുറ്റും നോക്കി. വനദേവത അവിടെ
എവിടെയെങ്കിലും ഉണ്ടോ............
പ്രിയപ്പെട്ട വെട്ടത്താന്‍ ചേട്ടാ,
ReplyDeleteവന ദേവത ആരെന്ന് അറിയാനുള്ള ആകാംഷയോടെ വായിച്ചു.
കഥ നന്നായി.
ആശംസകള്‍ !
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ്,ഈ ആദ്യ വായനയ്ക്കും അഭിപ്രായത്തിനും പ്രത്യേകം നന്ദി.
Deleteവനദേവത അസ്സലായിരിക്കുന്നു.
ReplyDeleteഎനിക്കും വേണം തടാകം ഒന്നും കാണാന്‍ പോവുക. എങ്ങാനും വന ദേവതയെ കണ്ടാലോ?
ഇപ്പോള്‍ എല്ലായിടവും വലിയ ആള്‍ക്കൂട്ടമാണ്.വനദേവതയെ കാണാന്‍ ചാന്‍സ് കുറവാണ്.
Deleteവെട്ടത്താന്‍ സര്, ഇത് താങ്കളുടെ വ്യത്യസ്തമായ രചന! നന്നായിരിക്കുന്നു. വനദേവത സായിപ്പിന്റെ മദാമ്മ തന്നെയല്ലേ?
ReplyDeleteആയിരിക്കണമല്ലോ. കുളിമുറിയില്‍ സാരിചുറ്റി കുളിക്കുന്ന സദാചാരക്കാരാണ് നമ്മള്. മദാമ്മമാര് അങ്ങിനെ അല്ലല്ലോ.
Deleteസാര്‍, ഞാന്‍ വീണ്ടും വന്നു. വീണ്ടും വായിച്ചു. ഈ രചന എനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്നുകൂടി പറയട്ടെ. ഒരു പ്രകൃതിസ്നേഹി കൂടി ആയതിനാല്‍ ആവാം. അതോ, സ്വര്‍ണത്തലമുടി ഉള്ള, സുന്ദരിയായ വനദേവതയുടെ സാന്നിധ്യമോ. നിരീശ്വരവാദി പോലും അവളുടെ മായാവലയത്തില്‍ പെട്ട് സ്വയം മറന്നില്ലേ. സസ്യബുക്കായി മാറിയ സായിപ്പ്, നമ്മുടെ മഹാനായ പഴയ പ്രസിഡന്റ് ഡോ. അബ്ദുല്‍ കലാം എന്ന സസ്യബുക്കിനെ ഓര്‍മ്മിപ്പിച്ചു. പ്രകൃതിയും പ്രകൃതിയിലെ സകലചാരാചരങ്ങളും സുന്ദരമാണ്. അവയെയും സഹജീവികളെയും സ്നേഹിക്കുന്നവര്‍ സ്നേഹബഹുമാനങ്ങള് ഏറെ അര്‍ഹിക്കുന്നു.
Deleteഡോക്റ്റര്‍ എനിക്കു തോന്നുന്നത് നിരീശ്വരവാദികളും ഒരു സ്വത്വ പ്രതിസന്ധിയിലാണെന്നാണ്. ഒരു ചെറിയ ഭയം,ഒരു അപകടം അവനെക്കൊണ്ടു ദൈവമേ എന്നു വിളിപ്പിക്കുന്നു.അത് തലമുറകളിലൂടെ കിട്ടുന്നതാണ്. മതങ്ങളൊക്കെ പറയുന്ന ദൈവസങ്കല്പ്പം അയാളുടെ ബുദ്ധി അംഗീകരിക്കുന്നുമില്ല.ആകെ പ്രതിസന്ധി തന്നെ.
Deleteഞാന്‍ വായിച്ചു ...ഈ മദാമ്മയുടെ ഒരു കാര്യം ....ഇനി അതിലെ ഒന്നും പോകണ്ട വെട്ടത്താന്‍ !!!പ്രായമതല്ലേ ...young man at sixties
ReplyDeleteമോനേ അസൂയിച്ചിട്ട് ഒരു കാര്യവുമില്ല. നല്ല മനസ്സും പിന്നെ ഭാഗ്യവും വേണം.
Deleteപ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ചിത്രകാരനായ പ്രകൃതിസ്നേഹി.
ReplyDeleteഹവ്വയുടെ ചിത്രം വരയ്ക്കാനുള്ള ഒരുക്കത്തിലായിരിക്കും സായിപ്പ്.......
എന്തുചെയ്യാം..
അപ്പോള്‍ അവിടെയും എത്തിച്ചേര്‍ന്നു ഒരു മലയാളി!
നന്നായി അവതരിപ്പിച്ചിട്ടുണ്ട്, അയാളുടെ കാണാനും അറിയാനുള്ള വ്യഗ്രത.
ആശംസകള്‍ വെട്ടത്താന്‍ സാര്‍
സാധാരണ മനുഷ്യര്‍ ചിന്തിക്കുന്നതില്‍ നിന്നു വ്യത്യസ്ഥമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. വഴിമാറി നടക്കുന്നവര്‍.അവരില്‍ ഒരാളെ പരിചയമുണ്ട്.
Deleteഇത്തവണ അല്പം ഒന്ന് മാറ്റിയല്ലോ അല്ലേ?
ReplyDeleteനന്നായിട്ടുണ്ട്.
ഒരു വിധം എല്ലാ മനസ്സുകളിലും ഇപ്പോള്‍ ചിന്ത പ്രകൃതിയെക്കുറിച്ച് തന്നെയാണ്. പ്രകൃതി നല്കുന്ന ഭക്ഷണം മാത്രം കഴിച്ച് ആര്‍ത്തി കുറച്ച് എങ്ങിനെ സന്തോഷവും സമാധാനവും കണ്ടെത്താം എന്നായിരിക്കും. സ്ഥിരം ഒരു ഗുളികയെങ്കിലും ദിവസവും കഴിക്കാത്ത മനുഷ്യന് ഇന്നാരുണ്ട്? നാളെ അത് രണ്ടാക്കാതെ ഒരിക്കലും കുറക്കാന്‍ കഴിയില്ല. വിഷം മാത്രമായ, എല്ലാ വിഷാംശങ്ങളും അടങ്ങിയ ഭക്ഷണമല്ലാതെ ഒന്നും ഇല്ല! മണ്ണിന്റെ പശിമ നശിപ്പിച്ച് മലിനീകരിച്ച വെള്ളവും വായുവും. അതും കിട്ടാന്‍ ഇല്ലാതാകുന്നു.
എഴുതിയാല്‍ ഇന്ന് തീരില്ല.
വളരെ നന്നായി ഈ കഥ.
നന്ദി,റാംജി. കൂട്ടം തെറ്റി മേയുന്നവരാണ് മാര്ഗ്ഗദര്ശികളാവുന്നത്. അവരുടെ ജീവിതം പലര്‍ക്കും നല്ല പ്രേരണയാവും.
Deleteപ്രകൃതിയോടുള്ള സ്നേഹം ഇന്ന് കഥ കളിലും കവിതകളിലും മാത്രം ഒതുങ്ങിപ്പോയിരിക്കുന്നു................നല്ല കഥ.
ReplyDeleteകള്ള നാണയങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ പ്രകൃതി സ്നേഹികളെയും കാണാം.
Deleteമനോഹരമായ പരിസരവിവരണം...
ReplyDeleteനന്ദി സുഹൃത്തെ.
Deleteനല്ല രചന.... അഭിനന്ദനങ്ങള്‍... പിന്നെ വനദേവത എന്നത് ഒറ്റ വാക്കല്ലേ...? ശീര്‍ഷകത്തില്‍ രണ്ടായി എഴുതിയിരിക്കുന്നു...
ReplyDeleteനന്ദി ജിജിന്. തിരുത്താം.
Deleteസ്ഥല വിവരണം മനോഹരമായിരുന്നു . വായിക്കുമ്പോള്‍ തടാകക്കരയിലൂടെ നടക്കുന്ന ഒരനുഭൂതി തോന്നി .
ReplyDeleteകഥയുടെ ആദ്യഭാഗം അവസാനഭാഗത്തെ അപേക്ഷിച്ച് മികച്ചതായിരുന്നു . ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ് ആയിരുന്നു ആദ്യം പ്രതീക്ഷിച്ചത് , അങ്ങനെകിട്ടിയില്ല ......എങ്കിലും മോശമില്ല .
***
"""ജീവിതത്തിലാദ്യമായി ഒരു വനദേവതയെ കണ്ടതിന്റെ സന്ത്രാസത്തിലായിരുന്നു ആ ചെറുപ്പക്കാരന്""""
കഥയിലെ ഈ വാചകത്തില്‍ സന്തോഷം എന്ന് തിരുത്തണം എന്ന് തോനുന്നു അല്ലേ
അവസാന ഭാഗമായപ്പോള്‍ ഫാന്റസിയുടെ ലോകത്ത് നിന്നു ചെറുപ്പക്കാരന് യാഥാര്‍ത്ഥ്യത്തിന്റെ പ്രതലത്തിലേക്ക് ഇറങ്ങിവരുന്നു. സന്തോഷമാണോ,ഭയമാണോ അത്ഭുതമാണോ അയാള്ക്കുണ്ടായവികാരം എന്നു പറയാന്‍ വയ്യാത്ത ഒരവസ്ഥയായിരുന്നു അത്.
Deleteകൊതിപ്പിക്കുന്ന വിവരണം... ഇഷ്ടായി ഈ വനദേവതയെ.
ReplyDeleteആശംസകള്‍
നന്ദി,മുബി.
Delete‘സ്വര്‍ണത്തലമുടിയും ചെമപ്പ് കലര്‍ന്ന വെള്ള
ReplyDeleteനിറവുമുള്ള ഒരു വനദേവത. ചില പെയിന്റിങ്ങുകളില്‍
കാണുന്നത് പോലെ ആ മാലാഖ പൂര്‍ണ്ണ നഗ്ന്നയായിരുന്നു....‘
നല്ല വേനക്കാലങ്ങളിലൊക്കെ ഇവിടെ ഞാനും ഇത്തരം
ഇമ്മിണി വനദേവതമാരെ കാണാറുണ്ട് കേട്ടൊ ഭായ് ,മിക്കവാറും
ഗന്ധവർന്മാർ പരിസരത്തുള്ളതുകൊണ്ട് പിന്നാലെ പോയിട്ട് കാര്യലാത്തോണ്ട്...
പൂവ്വാറില്ല..എന്നുമാത്രം..!
പ്രകൃതിയെ തൊട്ടറിയിപ്പിക്കുന്ന നല്ലൊരു
ഫാന്റസി ടച്ചുള്ള മനോഹരമായ ഒരു കഥെയെന്ന്
ഞാനിതിനെ വിശേക്ഷിപ്പിക്കട്ടേ...
കുളിമുറിയിലും സാരിയുടുത്ത് കുളിക്കുന്ന സദാചാരക്കാരുടെ നാട്ടില്‍ ഇങ്ങിനെ ഒരു കാഴ്ച്ച ചെറുപ്പക്കാരനെ ഞെട്ടിച്ചു,അത് ഒരു മനുഷ്യ സ്ത്രീയാണെന്ന് കരുതാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.നല്ല വാക്കുകള്‍ക്ക് നന്ദി.
Deleteകഥ നന്നായി എഴുതി, നന്നായി അവസാനിപ്പിച്ചു.
ReplyDeleteവ്യത്യസ്തത ഇഷ്ടമായി. പ്രകൃതിയിലേക്ക് മടങ്ങാനുള്ള അടങ്ങാത്ത അന്തര്‍ദാഹം വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
നന്ദി ജോസ്. നമുക്കെല്ലാം ആശ്വാസം ലഭിക്കുന്നത് പ്രകൃതിയിലേക്ക് മടങ്ങുമ്പോഴല്ലെ.?
Deleteകഥ നന്നായി
ReplyDeleteജോര്‍ജേ,
ReplyDeleteപൂക്കോട് താടകക്കരയില്‍ 70കളില്‍ ഒരു യൂറോപ്പിയന്‍ സന്ന്യാസി സ്വാമി ആശ്ചര്യചര്യ ജീവിച്ചിരുന്നു. അദ്ദേഹം സമീപത്തുള്ള കുഞ്ഞുങ്ങളെ ചിത്രകല പടിപ്പിച്ചിരുന്നതായി കേട്ടിരുന്നു. അതേപ്പറ്റി അക്കാലത്ത് മാതൃഭൂമി വാരികയില്‍ എഴുതിയിരുന്നതും ഓര്‍ക്കുന്നു. പെയിന്റും പേപ്പറുമ് കൊടുത്തു കൊച്ചുകുഞ്ഞുങ്ങളെ ഇഷ്ടം പോലെ വരക്കാന്‍ വിടുകയായിരുന്നു. കുറേകൊച്ചുകലാകാരന്മാരേയും അവരുടെ രചനകളെയും അദ്ദേഹം പരിചയപ്പെടുത്തിയിരുന്നു.
ജോലിയായി കല്പറ്റയില് എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ പലപ്പോഴും പോയെങ്കിലും കഴിഞ്ഞില്ല. നാരായണഗുരുകുലാത്തിന്റെ ഊട്ടി കേന്ദ്രത്തിലോട്ടു പോയെന്നാണ് കേട്ടതു. ജോര്‍ജിന്റെ സായിപ്പും മദാമ്മേം അദ്ദേഹത്തിന്റെ സഹകരികളായിരുന്നിരിക്കമ്.
മനസ്സില്‍ ഇന്നും കുളിരുണര്‍ത്തുന്ന തടാകം ഇപ്പോള്‍ എങ്ങിനെ ഉണ്ടെന്നറിയാണ് കൌതുകമുണ്ട്.
തടാകവും പരിസരവും സഞ്ചാരികളെക്കൊണ്ടു നിറഞ്ഞു. അധികാരികളും തൊഴിലാളികളും നന്നായി സംരക്ഷിക്കുന്നുണ്ട്.പക്ഷേ ഏകാന്തത തേടി ഇനി അങ്ങോട്ട് പോകേണ്ട.നന്ദി.
Deleteകഥ വായിച്ചു, വ്യതസ്തമായ ഒരു അവതരണം. ഇത്തവണ ഒന്ന് ലൈന്‍ മാറ്റിപിടിച്ചു അല്ലെ? അറുപതുകള്‍ കഴിഞ്ഞ ചെറുപ്പക്കാരന്റെ ഭാവന നന്നായിടുണ്ട്.
ReplyDeleteഒരു സംശയം ഈ വനദേവത, മുന്‍പ് ജോര്ജേട്ടന് ജോലി ചെയ്ത നാടുകളില്‍ എവിടെയെങ്കിലും ഉണ്ടായിരുന്ന ആളാണോ?
ഇത് യഥാര്‍ത്ഥത്തില്‍ നടന്നതാണ്.അവിടെ ഒരു മദാമ്മ ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു.
DeleteKunjetta,Vanadevathaye kandu anthomvittu nilkkunna rangam orthittu
ReplyDeletechiri nirthanpattunnilla.Summeril evide othiry devathakal undu.Mary.
അവിടെ ഒരു മദാമ്മ കുളിക്കാനിറങ്ങുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.
Deleteമനോഹരമായ അവതരണം.
ReplyDeleteനന്ദി,ശ്രീ ജയശീലന്‍
Deleteനല്ല അവതരണം......കൂടുതല്‍ വലിച്ചു നീട്ടാതെ തന്നെ ....ഞങ്ങള്‍ക്ക് എല്ലാം മനസ്സിലായി, വനദേവതയെയും........
ReplyDeleteനന്ദി റിറ്റ
ReplyDelete