Friday 21 October 2011

ടാക്സി ഡ്രൈവര്‍മാര്‍ സദാചാരം നടപ്പാക്കിയപ്പോള്‍

നമ്മുടെ ഓട്ടോക്കാരും സകലമാന വായിനോക്കികളും സദാചാരം നടപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്ന കാലമാണിത്."കൊച്ചിയെ ബാംഗ്ലൂരാക്കാന്‍ സമ്മതിക്കില്ല" എന്നൊക്കെയുള്ള പ്രസ്താവനകള്‍ കേട്ടിട്ടില്ലേ.നിങ്ങള്ക്ക് തോന്നാം ഈ സദാചാര  പോലീസു ഇന്നത്തെ ഒരു പ്രതിഭാസമാണെന്ന്.പക്ഷെ സത്യം  മറ്റൊന്നാണ്. നമ്മുടെ നാട്ടില്‍ പാപികളെക്കാള്‍  കൂടുതല്‍ ധര്‍മ്മം സംരക്ഷിക്കാനിറങ്ങിയ നല്ല മനുഷ്യരുണ്ട്‌.ഇന്ന് മാത്രമല്ല എന്നും. 

സംശയമുണ്ടെങ്കില്‍ ഈ കഥ ഒന്ന് കേള്‍ക്കു.

സംഭവം 1970 ല് ആണ്.

ചിത്രകാരനായ ജേക്കബ് ആണ് പറഞ്ഞത് "നമ്മുടെ ലൈബ്രറിയില്‍ ഒരു സ്വാമി വന്നു കൂടിയിരിക്കുന്നു.നല്ല വായനയും വിവരവും ഉള്ള ആളാണ്‌."പിറ്റേന്ന് ലൈബ്രറിയില്‍ കാണാമെന്നേറ്റു ഞങ്ങള്‍ പിരിഞ്ഞു. 

തൊടുപുഴയിലെ ലൈബ്രറിക്ക് സ്വൊന്തം  കെട്ടിടമുണ്ട്.വിശാലമായ റീഡിംഗ് റൂം,പിന്നെ ഒരു ഓഫീസു മുറിയും.മെയിന്‍ റോഡില്‍ നിന്നു ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് സ്ഥാപനം.  റീഡിംഗ് റൂം ടാക്സിക്കാര് കൈയേറിയിരിക്കയാണ്.വായനക്കാര്‍ക്കുള്ള ബെഞ്ചുകളില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടാവും.മുറി മുഴുവന്‍ ബീഡിക്കുറ്റികളും  ചപ്പു ചവറുകളും.പഞ്ചായത്ത് കാശ് കൊടുത്തു ഇടീക്കുന്ന പത്രങ്ങള്‍ നിരത്തിയിട്ടു ചീട്ടു കളിയുമുണ്ട്.പുറത്തെ വരാന്തയിലും കാണും ചീട്ടുകളി സെറ്റ്.മാഗസീനുകളൊക്കെ ആരെങ്കിലും എടുത്തുകൊണ്ടു പോയിട്ടുണ്ടാകും.അവരെ പേടിച്ചു വായനക്കാര്‍ ആരും അങ്ങോട്ട്‌ കയറാറില്ല.

ഞാനന്ന് "കൊശവന്‍" എന്ന് ഓമനപ്പേരുള്ള കൃഷ്ണ പിള്ളയുടെ ശ്രീകൃഷ്ണാ ലോഡ്ജിന്റെ ആറാം നമ്പര്‍ മുറിയിലാണ് താമസം.ചോദിക്കാനും പറയാനും ആരുമില്ല.ചില ക്ലാസ്സുകളില്‍ കയറും.പലപ്പോഴും മറ്റെന്തെങ്കിലും പരിപാടിയുമായി അലയും.ബ്രഹുത്തായ ഒരു   ലൈബ്രറിയുണ്ട് കോളെജിനു. സാര്ത്രിനെയും,കാമുവിനെയും,ഫ്രോയിഡിനെയുമൊക്കെ  ഡിക്ഷ്ണറി വെച്ചു വായിക്കലാണ് അന്നത്തെ ഹോബി.പഠനം സൈഡ് ബിസിനെസ്സ് പോലുമല്ല.


പിറ്റേന്ന് നാലരക്ക് തന്നെ ലൈബ്രറിയിലേക്ക്  ചെന്നു.അവിടെയാകെ അടിച്ചു വൃത്തിയാക്കിയിരിക്കുന്നു.തറ കഴുകി തുടച്ച്ചിട്ടുന്ടു.പത്രങ്ങളും മാസികകളും ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു.വായനക്കാരില്ല.ഞാന്‍ ലൈബ്രറി മുറിയിലേക്ക് പോയി.അവിടെ മരക്കസേരയില്‍ സ്വാമി.ഒരു നാല്പത്തഞ്ചു-അമ്പതു വയസ്സ് വരും.കാവി മുണ്ടും, പുതച്ചിരിക്കുന്ന തോര്‍ത്തുമാണ്‌ വേഷം.നര കയറിതുടങ്ങിയ താടി. വിശാലമായ നെറ്റിയില്‍ ഭസ്മമുണ്ട്.തീക്ഷ്ണമായ കണ്ണുകള്‍.ഇരുത്തം വന്ന ധൈഷ്ണതികയുടെ ഒരു മട്ട്. ജേക്കബ് എന്നെ പരിചയപ്പെടുത്തി.മുറിയില്‍ മറ്റൊരാള്‍ കൂടിയുണ്ട്.പ്രൊഫഷനല്‍ നാടകങ്ങളെഴുതിയിരുന്ന ആന്റണി.


മനസ്സിനെ പുതിയ ഉയരങ്ങളിലേക്ക്  നയിച്ച ഒരു കൂട്ട് കെട്ട് ആയിരുന്നു അത്.
ആന്റണിയും ജേക്കബും മുതിര്‍ന്നവരാണ്.ആന്റണി ചില പ്രൊഫഷനല്‍ നാടകങ്ങളെഴുതി,പേരെടുത്തിട്ടുണ്ട്.സ്വോതവേ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന ജേക്കബ് ചിത്രകാരനായിട്ടാണ് അറിയപ്പെട്ടത്.മുപ്പത്തഞ്ചു കഴിഞ്ഞ അവിവാഹിതന്‍.ഞാന്‍ വിദ്യാര്‍ഥി.സാഹിത്യത്തിലുള്ള താല്പര്യമാണ് ഞങ്ങളെ കൂട്ടി മുട്ടിച്ചത്.

ക്ലാസ്സ് വിട്ടാല്‍ നേരെ ലൈബ്രറിയിലേക്ക്  പോകുക എന്നത് ഒരു ശീലമായി.പിന്നെ ചര്‍ച്ചകളാണ്.ഒരു ദിവസം സാഹിത്യം ആവും.അടുത്ത ദിവസം ഫിലോസോഫി ആകാം.സാര്‍ത്രും യൂങ്ങുമൊക്കെയാവും അടുത്ത ദിവസം.എന്തായാലും സ്വാമിജി ഞങ്ങളെ അത്ഭുതപ്പെടുത്തി.പരന്ന വായന.എന്നാല്‍ അത്‌ വെറും പരന്ന വായനയല്ല.ആഴത്തിലുള്ള ജ്ഞാനമാണ് ഞങ്ങള്‍ കണ്ടത്.മോപ്പോസാങ്ങും ബാല്സാക്കും ചെക്കോവും,ഓസ്കാര്‍ വൈല്ഡും ഒക്കെ കൂടുതല്‍ അര്‍ത്ഥവത്തായി  വായിക്കപ്പെടെണ്ടാവര്‍  ആണെന്ന് മനസ്സിലായി.പൊതുവെ മറ്റുള്ളവരെ അംഗീകരിക്കാന്‍ മടിയുള്ള ഞാന്‍ സ്വാമിജിയുടെ ആരാധകനായി.

ലൈബ്രറി ക്രമേണ സജീവമായി.റീഡിംഗ് റൂം വായനക്കാരെ കൊണ്ട് നിറയാന്‍ തുടങ്ങി.പുസ്തകങ്ങള്‍ വായിക്കാനും ആളുണ്ടായി.ടാക്സിക്കാര്‍ പുറത്തെ ആല്ത്തറയിലെക്ക് പിന്‍വാങ്ങി.

ഇതിനിടെ ലൈബ്രറിയില്‍ വെച്ച് ചില സാഹിത്യ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും കഴിഞ്ഞു.മുകുന്ദന്റെ "ഇന്ദ്രിയങ്ങളില്‍ ശൈത്യം "എന്ന കഥ പത്ത് നാല്‍പ്പതു ആസ്വാദകര്‍ ഒന്നിച്ചു കൂടി ചര്‍ച്ച ചെയ്തത് ഇന്നും ഓര്‍ക്കുന്നു.

സ്വാമിയുടെ ഖ്യാതി എല്ലായിടവും പരന്നു. ഞങ്ങളുടെ കോളേജില്‍ ഒരു ദിവസം അദ്ദേഹത്തെ കൊണ്ട് പോയി.അദ്ദേഹം സത്യത്തെ കുറിച്ചാണ് സംസാരിച്ചത്.സത്യം എല്ലായിടത്തും പറയാനുള്ളതല്ല എന്നാണു സ്വാമി പറഞ്ഞത്.അതിനു വകതിരിവ് വേണം.ഉദാഹരണത്തിന് "എടീ ചട്ടുകാലിയായ സ്ത്രീയെ ,നിന്റെ ചെകിടനായ ഭര്‍ത്താവ് വീട്ടിലുണ്ടോ ? എന്ന് നാം ആരെങ്കിലും ചോദിക്കുമോ" ?.സ്വാമിയുടെ സുഹൃത്തായി ഞാന്‍ കൂട്ടുകാരുടെ മുന്‍പില്‍ ഷൈന്‍ ചെയ്തു.

ഒരവധിക്കാലം കഴിഞ്ഞു ഞാന്‍ ലൈബ്രറിയില്‍ ചെന്നു.അവിടമാകെ അലങ്കോലപ്പെട്ടു കിടക്കുന്നു.റീഡിംഗ് റൂം ടാക്സികാര്‍ കൈയ്യേറി ക്കഴിഞ്ഞു.മടിയോടെ ,അവിടെ കണ്ട ആളോട്    ഞാന്‍ സ്വാമിയെ തിരക്കി.
"അയാളൊ? അയാള് വെറും കള്ള സ്വാമി അല്ലായിരുന്നോ? രാത്രിയായാല്‍ ആണ്‍ പിള്ളേരെ പിടിക്കുന്നതല്ലായിരുന്നോ അയാളുടെ പണി?ഞങ്ങള്‍ കൈയോടെ പിടിച്ചു ,നല്ല തല്ലും കൊടുത്തു.പിന്നെ അയാളെ കണ്ടിട്ടില്ല.നീ അയാളുടെ കൂട്ടുകാരനാ?"

ഞാന്‍ ഒന്നും മിണ്ടിയില്ല.തിരിഞ്ഞു നടന്നു.അവര്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല.ഇപ്പോഴും വിശ്വസിക്കുന്നില്ല.

വര്‍ഷങ്ങള്‍ക്കു ശേഷം ലോക പ്രശസ്തനായ ഒരു സ്വാമിയില്‍ ഞാനാ മുഖം തിരഞ്ഞു.എനിക്ക് നിശ്ചയമില്ല.എനിക്ക് ആ പേര് പോലും ഓര്‍മയില്ല.1970 ലെ Newman College ,മാഗസിനില്‍ സ്വാമിയുടെ ഫോട്ടോ ഉണ്ട്.എനിക്ക് അത്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല.

4 comments:

  1. swami kallanaanaayirunnu ennathaano sathyam?

    ReplyDelete
  2. അല്ല,ടാക്സിക്കാര്‍ സ്വാമിയെ പുറത്താക്കാന്‍ ഒരു നാടകം കളിക്കുകയായിരുന്നു.

    ReplyDelete
  3. സദാചാരക്കാരെക്കൊണ്ടുള്ള ശല്യം അപ്പോള്‍ പുതിയ കാര്യമല്ല, അല്ലേ

    ReplyDelete
  4. സ്വാമീ... സ്വാമി ശരണം.
    1970 ല്‍ ഞാന്‍ സ്കൂള്‍ ഫൈനല്‍ വിദ്യാര്ത്ഥി ആയിരുന്നു. നോ ഇന്‍ഫര്‍മേഷന്‍ (വിവരം ഇല്ല). :)

    ReplyDelete

Related Posts Plugin for WordPress, Blogger...