Tuesday 3 January 2012

ചില നക്സലൈറ്റ് പരീക്ഷണങ്ങള്‍



                    അതി രാവിലെ വാതിലില്‍ മുട്ടുന്നത്   കേട്ടാണ് ഉണര്‍ന്നത്.മുന്നില്‍ ഹമീദ്.കൊശവന്‍സ് ലോഡ്ജിലെ രണ്ടാമത്തെ വിദ്യാര്‍ഥി.
"എന്താടാ അതിരാവിലെ?"
അവന്‍ എന്‍റെ മുറിയില്‍ കയറി വാതില്‍ ചാരി .
"ചേച്ചി  നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെയല്ല.  ആള് പെഴയാ
എന്ത് പറ്റി.
ഇന്നലെ രാത്രീ ,ഒരു പന്ത്രണ്ടര കഴിഞ്ഞപ്പോള്‍ അവര് വാതില്‍ തുറന്നു.ഒരാളെ ഇറക്കി വിട്ടു.ലൈറ്റ് ഇടാതെയാണ് അയാളെ പുറത്തിറക്കി വിട്ടത്.
നീ എങ്ങിനെയാ ഇത് കണ്ടത്?
ശബ്ദം കേട്ട് ഞാന്‍ എഴുന്നേറ്റു ജനാലയില്‍ കൂടി നോക്കുമ്പോള്‍ ,അവര് രഹസ്യമായി അയാളെ ഇറക്കി വിടുന്നു.
എന്തെങ്കിലുമാവട്ടെ.നമുക്കെന്താ?"

                   റോഡിന്‍റെ ഇരു വശങ്ങളിലുമായാണ് ഞങ്ങളുടെ താമസം.ടൌണില്‍ ഹോട്ടല്‍ നടത്തുന്ന മാധവന്‍ നായര്‍ക്കു ഭാര്യയും മൂന്നു കുട്ടികളുമുണ്ട് .മാധവന്‍ നായര്‍ അറിയപ്പെടുന്ന നക്സലൈറ്റു അനുഭാവിയാണ്.രാത്രി എപ്പോഴെങ്കിലുമേ വീട്ടില്‍ വരൂ.ഹോട്ടലും രാഷ്ട്രീയവും ആണ് പ്രധാനം.ഭേദപ്പെട്ട മദ്യപാനിയുമാണ്.ഞങ്ങള്‍ക്ക് അന്യോന്യം അറിയാം.
മുപ്പത്തഞ്ചു -നാല്‍പ്പതു വയസ്സുള്ള ചേച്ചി ആ പ്രായത്തിലും നല്ല സുന്ദരിയാണ്.മക്കള്‍ -കുമാരി ആറാം ക്ലാസ്സില്‍.ജയ നാലില്‍. പ്രസാദ് രണ്ടില്‍.ചേച്ചിയും മക്കളുമായി ഞങ്ങള്‍ നല്ല സൌഹൃദത്തിലാണ്.വൈകുന്നേരങ്ങളില്‍ സൗഹൃദം കൂടാന്‍ കുട്ടികളെത്തും .മൂന്നു പേരും നല്ല മിടുക്കരാണ്.........

                      പിറ്റേന്ന് രാവിലെയും കതകില്‍ മുട്ടുന്നത് കേട്ടാണ് ഞാനുണര്‍ന്നത്.മുന്നില്‍ ഹമീദ്.അവന്‍ പതിഞ്ഞ ശബ്ദത്തില്‍ എന്നെ പുറത്തേക്കു വിളിച്ചു.മാധവന്‍ നായരുടെ വീടും പരിസരവും പോലീസ് വളഞ്ഞിരിക്കുന്നു.ഒരു പത്തു മുപ്പതു പേരെങ്കിലും ഉണ്ട്.രണ്ടു എസ്.ഐ.മാരും സര്‍ക്കിളും   റിവോള്‍വര്‍ കയ്യില്‍ എടുത്തു പിടിച്ചിട്ടുണ്ട്.വീട് പരിശോധിക്കുകയാണ്.മാധവന്‍ നായര്‍ വീടിന്‍റെ ഇളം തിണ്ണയിലിരുന്നു ബീഡി വലിക്കുന്നു.ഭയന്ന കുട്ടികളെ ചേച്ചി ചേര്‍ത്ത് പിടിച്ചിട്ടുണ്ട്.ഒരു അര മണിക്കൂര്‍ കൊണ്ട് പരിശോധന തീര്‍ന്നു.തിരിച്ചു പോകാനിറങ്ങിയ സര്‍ക്കിളിനെ നായര്‍ തടഞ്ഞു.ഒന്നും രണ്ടും പറഞ്ഞു വഴക്കായി.സുഹൃത്തുക്കളായ ചില പോലീസുകാര്‍ എങ്ങിനെയോ "മാച്ചേട്ടനെ "  സമാധാനിപ്പിച്ചു .

                ഈ സമയം കൊണ്ട് ചെറിയൊരാള്‍ക്കൂട്ടമായി .ലോഡ്ജിലെ അന്തേവാസികളും,അയല്‍പക്കക്കാരും അടങ്ങിയ ചെറു സദസ്സിനു മുന്‍പില്‍ നായര്‍ വാചാലനായി."അവര് മൂഞ്ചും,അവര് ഫിലിപ്പ് .എം.പ്രസാദിനെ തപ്പിയിറങ്ങിയതാ,മൂഞ്ചത്തെ ഉള്ളൂ ."

              പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം നടന്ന കാലമാണ്.കുന്നിക്കല്‍ നാരായണനും,മന്ദാകിനിയും ,അജിതയുമെല്ലാം പോലീസ് പിടിയിലായി.വര്‍ഗ്ഗീസിനെ കൊന്നു കഴിഞ്ഞു.ഫിലിപ്പ് .എം.പ്രസാദിനെ മാത്രം പിടികിട്ടിയിട്ടില്ല.ഇവിടെയും പോലീസിനു പിഴച്ചു.കാരണം
പോലീസുകാര്‍ തന്നെ ഒറ്റുകാരായുണ്ടായിരുന്നു.

                ദ്രവിച്ച സാമൂഹ്യ വ്യവസ്ഥിതിക്കു  എതിരായി ഏതാനും മനുഷ്യര്‍ സ്വയം ബലികൊടുത്ത കാലമായിരുന്നു അത്‌.അവിടുന്നും ഇവിടുന്നും സംഘടിപ്പിച്ച നാടന്‍ തോക്കുകളുമായി വിപ്ലവം നടത്താന്‍ പുറപ്പെട്ടവര്‍.മാവോ സേതുങ്ങിനെ ആചാര്യ സ്ഥാനത്ത്  നിര്‍ത്തി വിപ്ലവത്തിന്‍റെ കാഞ്ചി വലിച്ചവര്‍. എല്ലാവരും പിടിക്കപ്പെട്ടു.പ്രസാദ് ഒഴികെ.

              മാധവന്‍ നായര്‍ അമ്പതു കഴിഞ്ഞ കൃശ ഗാത്രനാണ്.മിക്കപ്പോഴും അല്‍പ്പം കഴിച്ചിട്ടുമുണ്ടാവും.പക്ഷെ ആളൊരു പഴയ കാല സിംഹം തന്നെ.വൈകുന്നേരം തന്‍റെ രണ്ടു അള്‍സേഷന്‍ നായ്ക്കളുമായി നായര്‍ പോലീസ് ക്ലബ്ബിലേക്ക് ചെന്നു.നായരുടെ അള്‍സേഷന്‍ നായ്ക്കള്‍  പ്രസിദ്ധരാണ്.സിനിമകളിലൊക്കെ വന്നിട്ടുണ്ട്.കണ്ടാലേ ഭയമാകും.നായ്ക്കളുമായി നേരെ അകത്തേക്ക് കയറി.സര്‍ക്കിളിന്‍റെ നേരെ ചെന്നു.പലരും സമാധാനിപ്പിക്കാനും,പിന്തിരിപ്പിക്കാനും നോക്കുന്നുണ്ട്.പക്ഷെ ഫലമില്ല.അപകടം മണത്ത സി.ഐ.തോക്കെടുത്തു.ചീത്ത വിളിക്കുന്ന നായരുടെയും മുറുമുറുക്കുന്ന നായ്ക്കളുടെയും  മുന്നില്‍  സര്‍ക്കിള്‍ ആകെ പതറി.എല്ലാവരും കൂടി മാച്ചേട്ടനെ ഒരു വിധം സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു.

                ഇതിനിടെ പത്ത് കിലോമീറ്റര്‍ അകലെ ഒരു ഗ്രാമത്തില്‍ നിന്നു ഫിലിപ്പ്.എം.പ്രസാദ് പോലീസ് പിടിയിലായി.

                നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും,പത്രക്കാരും നക്സലൈറ്റുകളെ ഭീകരന്മാരും കൊലപാതകികളുമായാണ് അവതരിപ്പിച്ചത്.ജനങ്ങളുടെ സ്വൈര ജീവിതം അസാധ്യമാക്കുന്ന തെമ്മാടികള്‍.പക്ഷെ നാട്ടിലെ ചിന്തിക്കുന്ന യുവത്വത്തിനു അവര്‍ വിമോചകരായി.സ്വയം നഷ്ട്ടപ്പെടുത്തി അവര്‍ ചെയ്ത  cleaning സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കി.കൊള്ളപ്പലിശക്കാര്‍ക്കും, മാടമ്പി മാര്‍ക്കും നിലപാട് മാറ്റേണ്ടി വന്നു.

               യുവാക്കള്‍ നക്സലൈറ്റുകളുടെ ആരാധകരായി.സമൂഹത്തിനു വേണ്ടി സ്വയം നശിക്കുന്ന അവരോടു എനിക്കും ആരാധന തോന്നി.നാടന്‍ തോക്കുമായി വിപ്ലവം നടത്തുന്നത് അസാധ്യമാണ് എന്ന് മനസ്സിലാക്കാഞ്ഞിട്ടല്ല.ഇന്ത്യയുടെ പൈതൃകം ഇത്തരം സാഹസങ്ങള്‍ക്ക്‌ അനുയോജ്യമല്ല എന്നറിയുകയും ചെയ്യാം.പക്ഷെ നടക്കാത്ത കാര്യത്തിനു വേണ്ടി ആണെങ്കിലും,ഒരു വിശ്വാസത്തിന്‍റെ പേരില്‍ സ്വന്തം ജീവിതം നഷ്ട്ടപ്പെടുത്തുന്നവരെ വെറുതെ തള്ളിക്കളയാന്‍ വയ്യ.

                 അവധി ദിവസങ്ങളില്‍ മാധവന്‍ നായരുമായി രാഷ്ട്രീയം പറഞ്ഞിരിക്കുന്നത് ഒരു പതിവായി.പല കാര്യങ്ങളും ഞങ്ങള്‍ കണ്ടത് വ്യത്യസ്തമായി തന്നെയാണ്.അങ്ങിനെയിരിക്കുമ്പോള്‍ മാച്ചേട്ടന്‍ കുറച്ചു പുസ്തകങ്ങള്‍ കൊണ്ട് തന്നു.അന്ന് നിരോധിക്കപ്പെട്ടിരുന്ന മാവോയുടെ ചില രചനകള്‍.ഒരു പുതു ക്രിസ്ത്യാനിയുടെ ഉത്സാഹത്തോടെ  ഞാനതെല്ലാം വായിച്ചു തീര്‍ത്തു.

                മാവോയെ മുന്‍ നിര്‍ത്തി ഇന്ത്യന്‍ വിപ്ലവകാരികള്‍ നടത്തുന്നത് ഒരു പാഴ് വേലയാണ് എന്നെനിക്കു മനസ്സിലായി.മാവോ എഴുതി -വിപ്ലവം ഒരിക്കലും ഇറക്കുമതി ചെയ്യാനുള്ളതല്ല.ഓരോ രാജ്യത്തിനും വിപ്ലവത്തിന്റെ വഴികള്‍ വേറെ വേറെയാണ്.അത്‌ ആ മണ്ണില്‍ നിന്നു ,ആ സംസ്കാരത്തില്‍ നിന്നു പൊട്ടിക്കിളുര്‍ത്തു വരണം........(ഓര്‍മ്മയില്‍ നിന്നു എഴുതിയതാണ്.)

              മാര്‍ഗ്ഗം ശരിയല്ലായിരുന്നു എങ്കിലും,ചെയ്തത് പലതും തെറ്റായിരുന്നു എങ്കിലും,ഒരു നല്ല നാളെ സ്വപ്നം കണ്ട വിപ്ലവകാരികളെ,നിങ്ങള്‍ക്ക്‌ ഒരു വൈറ്റ് സല്യുട്ട് .
http://vettathan.blogspot.com

4 comments:

  1. അപ്പൂപ്പന്‍ താടിയില്‍ വന്ന കമാന്‍റ്റ്കള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക.
    You may have to log in to Appooppan thaadi.

    http://www.appooppanthaadi.com/profiles/blogs/5619182:BlogPost:433822?commentId=5619182%3AComment%3A434818&xg_source=msg_com_blogpost

    ReplyDelete
  2. അതെ, ഒരു വിശ്വാസത്തിനു വേണ്ടി ജീവിതം വേണ്ടാ എന്നുവെച്ചവർ......അവരെ തള്ളിക്കളയാൻ പറ്റില്ല. അതു സത്യമാണ്. അവർ പരാജിതരായതിന് ഒരുപാട് കാരണങ്ങളുണ്ടാകാം. എങ്കിലും......

    ReplyDelete
  3. ഓരോ രാജ്യത്തിനും വിപ്ലവത്തിന്റെ
    വഴികള്‍ വേറെ വേറെയാണ്.അത്‌ ആ
    മണ്ണില്‍ നിന്നു ,ആ സംസ്കാരത്തില്‍ നിന്നു പൊട്ടിക്കിളുര്‍ത്തു വരണം..

    നല്ല കുറിപ്പ്..!

    ReplyDelete
    Replies
    1. വിപ്ലവത്തിന്‍റെ വിളി കേട്ടു പോയവര്‍ തെറ്റിദ്ധരിച്ചവര്‍ ആകാം.ആണ്. പക്ഷേ അവരുടെ ആത്മാര്‍ത്ഥതയും ത്യാഗവും വിസ്മരിക്കാന്‍ വയ്യ.

      Delete

Related Posts Plugin for WordPress, Blogger...