Wednesday 22 August 2012

ചില ഓഡിറ്റിങ് അനുഭവങ്ങള്‍.




    അടുത്ത കാലത്ത് സി.എ.ജി ആണ് താരം.പ്രതിപക്ഷങ്ങള്‍ക്കൊന്നും ഒരു ഇഫക്റ്റ് ഉണ്ടാക്കാന്‍ കഴിയുന്നില്ല. സി.പി.എം, പ്രകാശ് കാരാട്ടിന്‍റെ ഉജ്വല നേതൃത്വത്തിന്‍റെ മികവില്‍ നാടുമുഴുവനും (ജയിലില്‍ പോലും)  പടര്‍ന്ന് പന്തലിക്കുന്ന തിരക്കില്‍, ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും ഒന്നും കാണാനും പറയാനുമുള്ള അവസ്ഥയിലല്ല. അഭിപ്രായവ്യത്യാസം എന്തുണ്ടെങ്കിലും ഒരു തിരുത്തല്‍ ശക്തിയായിരുന്നു അവര്‍. എന്തു ചെയ്യാം. പിന്നെ ഉള്ളത് ബി.ജെ.പി യാണ്. അഴിമതി നടത്തും, വിമാനറാഞ്ചികള്‍ക്ക് മന്ത്രിയെത്തന്നെ എസ്കോര്‍ട്ട് വിടും എന്നൊക്കെയല്ലാതെ അഴിമതി കണ്ടുപിടിക്കാനുള്ള ക്ഷമയും മിടുക്കുമൊന്നും ബി.ജെ.പ്പിക്കില്ല. അഭിനവ ഗാന്ധി അണ്ണാ ഹസ്സാരെയും നാഴികയ്ക്ക് നാല്‍പ്പതുവട്ടം അഭിപ്രായം മാറുന്ന മുനിവര്യന്‍ രാംദേവും ഒക്കെ സഹായിക്കാന്‍ നോക്കിയിട്ടും ബി.ജെ.പി നന്നാകുന്നില്ല. ഇടക്കിടക്ക് ഒരു ഓലപ്പടക്കത്തിനെങ്കിലും തീ കൊളുത്തുന്നത് നമ്മുടെ സുബ്രമണ്യ സ്വാമിയാണ്. മൂപ്പര്‍ക്ക് പക്ഷേ നേരിട്ടു യുദ്ധം ചെയ്യുന്ന ശീലമില്ല. ഈ ദയനീയ അവസ്ഥയിലാണ് നമ്മുടെ സി.എ.ജി ഈ നാടിന്‍റെ രക്ഷകനായി അവതരിച്ചിരിക്കുന്നത്. ഒരു ഭാരത രത്നം, ഏറ്റവും കുറഞ്ഞത് ഒരു പത്മ വിഭൂഷണം എങ്കിലും കൊടുത്ത് ആദരിക്കേണ്ട സേവനമാണ് അദ്ദേഹം ഈ നാടിന് വേണ്ടി ചെയ്തിരിക്കുന്നത്.


    മറ്റെന്തൊക്കെ കുറ്റം പറഞ്ഞാലും മന്‍മോഹന്‍ സിംഗ് അഴിമതിക്കാരനാണെന്നോരു തോന്നല്‍ ഇതുവരെയും ഉണ്ടായിരുന്നില്ല. അന്ധനും മൂകനുമാണെന്നൊക്കെ ഓരോരുത്തര്‍ തരം പോലെ പറഞ്ഞു കേട്ടിട്ടുണ്ട്. ആ മനുഷ്യന്‍റെ ഒരു ഗതികേട് എന്നു ചിലപ്പോഴൊക്കെ തോന്നിയിട്ടുമുണ്ട്. ഇതിപ്പോള്‍ കള്ളനുമായി. പ്രധാനമന്ത്രി കട്ടു എന്നു സി.എ.ജി തുറന്നു പറഞ്ഞിട്ടില്ല. കളവ് നടന്നു, ഒരു പക്ഷേ അടുക്കളക്കാരനും വീട് കാവല്‍ക്കാരനും ആകാം പ്രതി എന്നെ പറഞ്ഞിട്ടുള്ളൂ. അത് സി.എ.ജി യുടെ നല്ല മനസ്സ് എന്നു കൂട്ടിയാല്‍ മതി.

    ഖനികള്‍ അലോട്ട് ചെയ്തതില്‍ ഇവിടുത്തെ ബൂര്‍ഷാ കുത്തകകള്‍ക്ക് ഉണ്ടായ ലാഭം ,നമുക്ക്, സര്‍ക്കാരിനുണ്ടായ നഷ്ടത്തിന്‍റെ കണക്ക് വായിച്ചപ്പോള്‍ എന്‍റെ തല പെരുത്ത് കയറി. കൈ രണ്ടും കൊണ്ട് തല താങ്ങിയുള്ള ഇരിപ്പ് കണ്ടു ഭാര്യക്കാകെ പരിഭ്രമമായി. “ഇന്നെന്താ പ്രഷറിന്‍റെ ഗുളിക കഴിച്ചില്ലെ”  എന്ന ചോദ്യവുമായി അവളോടിയെത്തി. ഗുളിക കഴിച്ചതാണ്.എന്നാലും തല പെരുക്കുന്നു. എങ്ങിനെ പെരുക്കാതിരിക്കും? ഒരു ലക്ഷത്തി എണ്‍പ്പത്തയ്യായിരം കോടി രൂപായുടെ നഷ്ടമുണ്ടായി എന്നാണ് സി.എ.ജി പറഞ്ഞിരിക്കുന്നത് .എന്നു വെച്ചാല്‍ ഈ മഹാരാജത്തിലെ പട്ടിണിപ്പാവങ്ങള്‍ ഓരോരുത്തര്‍ക്കും 1500 രൂപാ വെച്ചു നഷ്ടമായിരിക്കുന്നു. പണ്ട് പനമ്പിള്ളി പറഞ്ഞത് പോലെ എടുത്തു കൊടുക്കാന്‍ പിണറായി വിജയന്‍ നോക്കിയാല്‍ പോലും നടക്കില്ല.

    വാര്ത്തകള്‍ തേടിപ്പോയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഖനികള്‍ ലേലം വിളിച്ചുകൊടുക്കേണ്ട എന്നു വാശി പിടിച്ചത് സംസ്ഥാനങ്ങളാണ്. അവരുടെ മുന്‍ നിരയില്‍ ബുദ്ധദേവുണ്ട്. സി.പി.എമ്മിന്‍റെ മുഖ്യമന്ത്രി മാത്രമല്ല ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരുമുണ്ട്. അവരെല്ലാം ലേലം വിളിക്കുന്നതിനെതിരായിരുന്നു. ഈ മുഖ്യമന്ത്രിമാരും,നമ്മുടെ പ്രധാനമന്ത്രിയുമെല്ലാം കള്ളന്മാരായിരുന്നോ? സി.എ.ജിയുടെ റിപ്പോര്‍ട്ട് കണ്ടാല്‍ അങ്ങിനെ തോന്നും. സത്യമെന്താണ്? ഖനികള്‍ അലോട്ട് ചെയ്തു കിട്ടിയ ഒരു കുത്തകമുതലാളിയും കല്‍ക്കരി കയറ്റുമതി ചെയ്തു കൊള്ള ലാഭം ഉണ്ടാക്കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഈ കാലയളവില്‍ നമ്മള്‍ കൂടിയ വില കൊടുത്തു കല്‍ക്കരി ഇറക്കുമതി ചെയ്യുകയായിരുന്നു. അലോട്ട് ചെയ്ത ഖനികളില്‍ ബഹുഭൂരിപക്ഷവും ഉല്‍പ്പാദനം തുടങ്ങിയിട്ടില്ല. കോടികള്‍ മുടക്കിയാലേ അവയില്‍നിന്ന് കല്‍ക്കരി പുറത്തെക്കൊഴുകൂ.നമ്മുടെ ഇപ്പോഴത്തെ ഉല്‍പ്പാദനം വെറും 3.44 ലക്ഷം മീറ്ററാണ്.വേണ്ടത് 15 ലക്ഷം മീറ്ററും. ഈ കല്‍ക്കരിയെല്ലാം നമ്മള്‍ എന്താണ് ചെയ്യുന്നത്?

    വൈദ്യുതിയുടെ കാര്യത്തില്‍ നാം ഇപ്പൊഴും വളരെ പുറകിലാണ്. ദിവസം അര മണിക്കൂര്‍ പവര്‍ കട്ട് വരുമ്പോള്‍ ചന്ദ്രഹാസം ഇളക്കുന്ന മലയാളി ഒന്നറിയണം.നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ അംഗീകൃതവും അല്ലാത്തതുമായ പവര്‍ കട്ടുകളുടെ ഘോഷയാത്രയാണ്. അതിലും മോശമാണ് വടക്കോട്ടു പോയാലത്തെ സ്ഥിതി. റോഡും വൈദ്യുതിയുമില്ലാതെ എന്തു വികസനമാണ് വരാന്‍ പോകുന്നത്.? താപ നിലയങ്ങളാണ് ഒരു പരിഹാരം. പണം മുടക്കി താപ നിലയങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന്‍റെ കയ്യില്‍ കാശില്ലാ. അങ്ങിനെയാണ് സ്വകാര്യ സംരംഭകരെ ഗവണ്‍മെന്‍റ് ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നത്. നാലഞ്ചു വര്‍ഷങ്ങളായി ഭീമമായ മുതല്‍ മുടക്കില്‍ വമ്പന്‍ താപനിലയങ്ങളുടെ ജോലികള്‍ പുരോഗമിക്കുകയാണ്. അവയ്ക്കു കല്‍ക്കരി ഖനികള്‍ അലോട്ട് ചെയ്യുന്നത് ലേലം വിളിച്ചുവേണ്ടാ ,ഒരു ന്യായവില നിശ്ചയിച്ചു മതി എന്നു മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തീരുമാനിച്ചത് അവരാരും കള്ളന്മാരായത് കൊണ്ടല്ല. ഇപ്പോള്‍ത്തന്നെ താപനിലയങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നാലര, അഞ്ചു രൂപാ വില വരുന്നുണ്ട്. നമ്മുടെ സി.എ.ജി പറയുന്നതുപോലെ കല്‍ക്കരി ഖനികള്‍ ലേലം ചെയ്തു വിറ്റാല്‍ ഖനികള്‍ ലേലത്തിനെടുക്കാന്‍ ധാരാളം ഇടനിലക്കാര്‍ വരും.താപ നിലയങ്ങള്‍ ഈ ആളുകളുടെ കയ്യില്‍ നിന്നു കല്‍ക്കരി വാങ്ങേണ്ടി വരും. സ്വാഭാവികമായും വൈദ്യുതിയുടെ ഉല്പ്പാദനചിലവു പല മടങ്ങാവും. അന്നത്തെ സി.എ.ജി വൈദ്യുതിയുടെ വില വര്‍ദ്ധനവിനെതിരെ വേറൊരു റിപ്പോര്‍ട്ടുമായി വരും.

    നമ്മുടെ സി.എ.ജി കുറച്ചുകാലം മുമ്പു, തന്നെ മാറ്റാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചത് മറക്കാറായിട്ടില്ല. ചില ഉദ്യോഗസ്ഥര്‍ക്കും ചില കോടതികള്‍ക്കും സൂപ്പര്‍ സര്‍ക്കാര്‍ ചമയാനുള്ള മോഹം ജനാധിപത്യത്തിന്‍റെ ഒരു അപചയമാണ്. നയപരമായ തീരുമാനങ്ങളെടുക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഗവണ്‍മെന്‍റിനാണ് അവകാശം. ഏതെങ്കിലും ഉദ്യോഗസ്ഥനല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. അത്തരം മോഹങ്ങളുള്ളവര്‍ അന്തസായി ജോലി രാജിവെച്ചു,ഭരണത്തിലെത്താന്‍ നോക്കണം.

    പണ്ട് ഞങ്ങളുടെ സ്ഥാപനം ഒരു സര്‍ക്കാര്‍ വകുപ്പായിരുന്നപ്പോള്‍ ഓഡിറ്റിങ് എന്നത് വര്ഷം തോറും മൂന്നോ നാലോ ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ആഘോഷമായിരുന്നു. ഓഡിറ്റിങ്ങിന് വരുന്നവരുടെ താമസം,ഭക്ഷണം എല്ലാം കേമമായി സ്പോണ്‍സര്‍ ചെയ്യപ്പെടുക എന്നതായിരുന്നു പതിവ്. അതൊന്നും വേണ്ട എന്നു പറഞ്ഞ ഒരാളെയും സര്‍വ്വീസില്‍ ഞാന്‍ കണ്ടിട്ടില്ല. പിന്നീട് ഞങ്ങളൊരു സര്‍ക്കാര്‍ കമ്പനി ആയപ്പോള്‍ അഞ്ചും ആറും പേര്‍ രണ്ടും മൂന്നും മാസം ഇരുന്ന് ചെയ്യുന്ന ജോലിയായി അത് മാറി. ഈ ജീവനക്കാരെ പഴയതുപോലെ പോഷിപ്പിക്കണമെങ്കില്‍ ഒന്നുകില്‍ കുടുംബത്തില്‍ നിന്നു കാഷ് കൊണ്ടുവരണം.അല്ലെങ്കില്‍ കാര്യമായ മോഷണം എന്തെങ്കിലും നടത്തണം എന്ന നിലയായി. പോരെങ്കില്‍ അവര്‍ ടൂറില്‍ ഡെയിലി അലവന്‍സും വാങ്ങി വരുന്നവരുമാണ്. എന്‍റെ ഒരനുഭവം പറയാം. രാവിലെ തന്നെ ഓഡിറ്റിങ് പാര്‍ട്ടി (മൂന്നു പേര്‍ )എന്നെ കാണാന്‍ വന്നു. അവര്‍ അന്ന് തൊട്ട് പരിശോധന തുടങ്ങുകയാണ്. ഞാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഏതെങ്കിലും ഫയലോ വിവരങ്ങളോ കിട്ടിയില്ലെങ്കില്‍ എന്നോടു നേരിട്ടു പറയാനും ആവശ്യപ്പെട്ടു. നാടും വീടും മറ്റുകാര്യങ്ങളും സംസാരിച്ച് എഴുന്നേല്‍ക്കുമ്പോള്‍ അവരിലൊരാള്‍ എന്നോടു ചോദിച്ചു.

“അപ്പോള്‍ ഞങ്ങളുടെ ഭക്ഷണക്കാര്യം ?” 

എനിക്കു ചോദ്യം മനസ്സിലായി. പക്ഷേ ഒരു പൊട്ടനെപ്പോലെ ഞാന്‍ പറഞ്ഞു. “നമുക്കിവിടെ നല്ലൊരു കാന്‍റീന്‍ ഉണ്ട്. ഉച്ച ഭക്ഷണം പക്ഷേ നേരത്തെ പറയണം.” ഞങ്ങള്‍ക്ക് രണ്ടുകൂട്ടര്‍ക്കും അന്യോന്യം മനസ്സിലായി. സഹര്‍ഷം കൈകൊടുത്തു പിരിഞ്ഞു.

    അതിനു പ്രതികരണം ഉണ്ടായി. ആ വര്‍ഷത്തെ ഓഡിറ്റില്‍ എന്‍റെ വിങ്ങിനെതിരേ കുറെ ഒബ്ജക്ഷനുകള്‍ ഉണ്ടായി. എല്ലാത്തിനും ന്യായീകരണം വിശദമായി തന്നെ കൊടുത്തു. തമാശ അതല്ല ,മൂന്നുമാസത്തെ ഓഡിറ്റിങ് കഴിച്ചു തിരിച്ചുപോകുമ്പോള്‍ ആ കാലത്തെ ഭക്ഷണച്ചിലവ് മുഴുവന്‍ അവര്‍ ചീഫ് അക്കൌണ്ട്സ് ഓഫീസറുടെ കയ്യില്‍ നിന്നു വാങ്ങിച്ചു. മേലധികാരിയുടെ നിര്‍ദ്ദേശം അദ്ദേഹത്തിന് അനുസരിക്കേണ്ടി വന്നു.

    അപ്രാവശ്യം ഞാന്‍ മറുപടി കൊടുത്ത ഒരു ഒബ്ജക്ഷന്‍ പറയാം. ഞങ്ങളുടെ കമ്പനി രാജ്യ വ്യാപകമായി ഒരു സേവനം തുടങ്ങാന്‍ തീരുമാനിച്ചു. പല പ്രശ്നങ്ങളും ഇടപെടലുകളും കാരണം ടെണ്ടര്‍ നടപടികള്‍ നീണ്ടുപോയി. ടെണ്ടര്‍ ഉറപ്പിക്കുന്നതിന് മുമ്പു വേറൊരു കമ്പനി കള്ളക്കേസ് കൊടുത്തത് കൊണ്ട് നടപടികള്‍ വീണ്ടും വൈകി. അവസാനം സേവനം തുടങ്ങാന്‍ രണ്ടരവര്‍ഷം വൈകി. സേവനം തുടങ്ങിയപ്പോള്‍ ഞങ്ങളുടെ യൂണിറ്റിലെ മാസ വരുമാനം ഒരു കോടി രൂപ. ഞങ്ങളുടേതുപോലെ 300ല്‍ പരം യൂണിറ്റുകളുണ്ട് ഇന്ത്യയില്‍. അപ്പോള്‍ മാസ വരുമാനം ഉണ്ടാകേണ്ടത് 300 കോടി രൂപ. രണ്ടര വര്ഷം കിട്ടേണ്ടിയിരുന്നത് 9000 കോടി രൂപ. അത്രയും പൈസ കമ്പനിക്കു നഷ്ടമുണ്ടായി. അതിന്‍റെ കാരണം വിശദമാക്കണം. ഓഡിറ്റ് തീരുന്ന അവസാന അവലോകന യോഗത്തില്‍ എന്‍റെ മറുപടി ഒന്നു മയപ്പെടുത്തിക്കൂടേ എന്നു ചോദ്യമുണ്ടായി. ഞാനെതായാലും അതിനു തയ്യാറായില്ല.

    സി.എ.ജി യുടെ ഒരു ലക്ഷത്തി എണ്‍പത്തയ്യായിരം കോടിയുടെ നഷ്ടക്കണക്ക് വായിക്കുമ്പോള്‍ എനിക്കു ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല.

     

31 comments:

  1. നല്ല പോസ്റ്റു. പക്ഷെ അന്തവും കുന്തവും അറിയാതെ എന്തിനെയും വിമര്‍ശിക്കുന്ന പ്രബുദ്ധ മലയാളികള്‍ഇതിനു വെട്ടത്താനേ കൊന്നു കൊല വിളിക്കാന്‍ ചാന്‍സുണ്ട്

    ReplyDelete
    Replies
    1. കൊന്നു കൊല വിളിക്കട്ടെ മായാവി.ചിലരെങ്കിലും യാഥാര്‍ഥ്യം അറിയാന്‍ ചാന്‍സുണ്ട്.

      Delete
  2. ആകെ കണ്ഫ്യൂഷന്‍ ആയി...

    ReplyDelete
    Replies
    1. സത്യം അറിയുമ്പോള്‍ കണ്‍ഫ്യൂഷന്‍ കൂടും റാംജി. സി.എ.ജി യുടെ പല കണക്കുകളും ഊതി വീര്‍പ്പിച്ചതും ഭാഗിക സത്യങ്ങളുമാണ്.(എന്നു വെച്ചാല്‍ ഭാഗികമായി കളവാണ്) .മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് പല ഒബ്ജക്ഷനുകളും തുടങ്ങുന്നത്.മുകളിലിരിക്കുന്നവര്‍ക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടാവുമ്പോള്‍ റിപ്പോര്‍ട്ടുകള്‍ക്ക് എരിവും പുലിയും കൂടും.ഇതിനര്‍ത്ഥം ഓഡിറ്റര്‍മാര്‍ വെട്ടിപ്പുകള്‍ പിടിക്കുന്നില്ല,തടയുന്നില്ല എന്നല്ല.

      Delete
  3. അതെ, ഞാനും കമ്പ്ലീറ്റ് കണ്ഫ്യൂഷ്യനിലാണു...

    ReplyDelete
    Replies
    1. നയപരമായ തീരുമാനങ്ങള്‍ ആരാണ് എടുക്കേണ്ടത്? കോടതിയോ,ഏതെങ്കിലും ഉദ്യോഗസ്ഥനോ ,അതോ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഗവണ്‍മെന്‍റോ? അടിസ്ഥാന ചോദ്യം അതാണ്.റിലയന്‍സിന്റെ ധീരുഭായി ഗ്യാസ് ഫീല്‍ഡുകളില്‍ നിന്നുള്ള ഗ്യാസ് സര്‍ക്കാരാണ് അലോട്ട് ചെയ്യുന്നത്.അതും മാര്‍ക്കറ്റ് വിലയുടെ മൂന്നിലൊന്നിന്.വൈദ്യുതിയുടെയും ഒരു പരിധി വരെ വളത്തിന്റെയും വില പിടിച്ച് നിര്‍ത്തുന്നത് അത് കൊണ്ടാണ്.

      Delete
  4. ഒരു പക്ഷേ,അങ്ങിനെ ആവാം അജിത്ത്.

    ReplyDelete
  5. സത്യത്തില്‍ എനിയ്ക്ക് ഒന്നും മനസ്സിലായില്ല. PRAVAAHINY

    ReplyDelete
    Replies
    1. ചിലപ്പോള്‍ നേരില്‍ കാണുന്നത് പോലും സത്യമാവില്ല.

      Delete
  6. ഞാന്‍ ആകെ ആശയക്കുഴപ്പത്തില്‍ ആണ്......എന്തായാലും കൂടെ കൂടി വ്യക്തത വന്നു എന്ന് പറയാം സാര്‍ വളരെ സന്തോഷം നന്ദി @ PUNYAVAALAN

    ReplyDelete
    Replies
    1. നന്ദി പുണ്യവാളാ.

      Delete
  7. കൃത്യമായി ചുമതലകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല.
    റിപ്പോര്‍ട്ടുകള്‍ക്ക് കാര്യകാരണസഹിതം മറുപടിനല്‍കാം,സാര്‍ ചെയ്തതുപോലെ.ചിലയിടങ്ങളില്‍ കുത്തഴിഞ്ഞ പോലെയാണല്ലോ!
    അങ്ങനെയുള്ളവര്‍ക്ക് പേടിസ്വപ്നം തന്നെയാണ്.അതുവേണം താനും.
    അല്ലെങ്കിലോ....?!!
    ഓണാശംസകള്‍

    ReplyDelete
  8. ഓഡിറ്റിങ്ങുകാര്‍ ഒരു എലൈറ്റ് ക്ലാസ്സായി മാറിയിരിക്കുന്നു.എന്തെങ്കിലും എഴുതി പിടിപ്പിക്കുമോ എന്ന പേടിയില്‍ എല്ലാവരും തന്നെ അവരുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കും.അവരുടെ നഷ്ടക്കണക്കുകള്‍ വെറും തമാശയാണ്.മുകളിലിരിക്കുന്നവരുടെ ആഗ്രഹപ്രകാരമാണ് പല ഒബ്ജക്ഷനുകളും വളര്‍ത്തിയെടുക്കുന്നത്.

    ReplyDelete

  9. 2G സ്പെക്ട്രം വില്‍പനയില്‍ 1.75 ലക്ഷം കോടിരൂപ അഴിമതി എന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ നമ്മുടെ സുഹൃത്തുക്കളോട് പറഞ്ഞു, അതൊരു സാങ്കല്പിക കണക്കാണ്. എന്നെ കൊന്നില്ല എന്നേയുള്ളൂ. 3G സ്പെക്ട്രം ലേലത്തില്‍ ലഭിച്ച തുകയുടെ അടിസ്ഥാനത്തില്‍ ആണ് ആ തുക പറയുന്നത്. 2G സ്പെക്ട്രത്തിനും 3G സ്പെക്ട്രത്തിന്റെ വില വേണം എന്ന് പറയുന്നത് ന്യായമാണോ? അടിസ്ഥാന നിരക്ക് ഉയര്‍ത്തി ലേലം നിശ്ചയിച്ചാല്‍ സ്പെക്ട്രം എടുക്കാന്‍ ആളു വരുമോ? വില കൂട്ടിയാല്‍ കാള്‍ റേറ്റ് താങ്ങാന്‍ കഴിയുമോ? എന്നുള്ള കാര്യങ്ങളില്‍ സി.എ.ജി ഒന്നും പറയുന്നില്ലല്ലോ. ഇതിനു മുന്‍പും ആദ്യം വരുന്നവര്‍ക്ക് കൊടുക്കുക, എന്ന പോളിസി ആണ് സ്വീകരിച്ചത്. പക്ഷെ അഴിമതിയും സ്വജനപക്ഷപാതവും ഈ ഇടപാടില്‍ നടന്നിടുണ്ട് എന്നതില്‍ സംശയമില്ല. അങ്ങനെയില്ല എങ്കില്‍ യോഗ്യതയില്ലാത്ത ആളുകള്‍ക്ക് (ഉദാ: ഡിബി റിയല്‍റ്റി, യുണിടെക്‌) സ്പെക്ട്രം കിട്ടുമായിരുന്നില്ല. ഡല്‍ഹി സര്‍ക്കിള്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരുന്ന ടാറ്റാ ഡോകൊമോയെ ഒഴിവാക്കി ഡിബിക്ക് സ്പെക്ട്രം കൊടുത്തത് ഇതിലെ വന്‍ തട്ടിപ്പ് തന്നെയാണ്.

    ReplyDelete
    Replies
    1. മുസിരീസ് ,സന്തോഷമുണ്ട്.എന്തെങ്കിലും കേള്‍ക്കുമ്പോള്‍ അതും പൊക്കിപ്പിടിച്ചു ഓടാതെ,ഒരു നിമിഷം ആലോചിക്കാന്‍ തയ്യാറാവുന്നുണ്ടല്ലോ.എന്‍റെ എതിര്‍പ്പ് നയപരമായ കാര്യങ്ങളില്‍ സി.എ.ജിയും കോടതിയും ഇടപെടുന്നതിനോടാണു.സി.എ.ജി യുടെ കണക്കുകള്‍ തെറ്റും ദുരുപദിഷ്ടവുമാണ്.ആരെങ്കിലും അഴിമതി കാണിച്ചാല്‍ അവരെ തളക്കുകയും ശിക്ഷിക്കുകയും വേണം.ഏറ്റവും ഒടുവിലുത്തെ വാര്‍ത്ത ഖനികളുടെ ആലോറ്റ്മെന്‍റ് സ്റ്റേ ചെയ്യാന്‍ മന്‍മോഹന്‍ സിങ്ങ് ആവശ്യപ്പെട്ടു എന്നതാണു.കള്ളന്‍ എന്ന വിളി അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടാവണം. പക്ഷേ പൂര്‍ത്തിയായതും പൂര്‍ത്തിയാകാറായതുമായ താപ നിലയങ്ങളുടെയും വള നിര്‍മ്മാണ ശാലകളുടെയും സ്ഥിതി കഷ്ടത്തിലായി.നാടിന് വൈദ്യുതി ക്ഷാമത്തില്‍ നിന്നു മോചനമില്ല.എന്തു ചെയ്യാം.

      Delete
  10. ee paranja vasthuthakal onnum oru media ilum kandillallo..aarum ithupoley nyaayikarichittum ill..

    ReplyDelete
  11. ഇന്നലയോ മിനിഞ്ഞാന്നോ കേന്ദ്രമന്ത്രി വേണുഗോപാലിന്‍റെ ഒരു ലേഖനം മനോരമയില്‍ കണ്ടു.നാഷണല്‍ ന്യൂസ് പേപ്പറുകളിലും വിവരങള്‍ ഉണ്ടായിരുന്നു.

    ReplyDelete
  12. ഞാനും ഓഡിറ്റിം ഡിപ്പര്‍ട്ട്മെന്‌റിലാണ്‌ ജോലി ചെയ്യുന്നത്‌, എന്തിനേക്കാളും ആളുകള്‍ ഭയപ്പെടുന്നത്‌ ഓഡിറ്റിംഗ്‌ ടീമിനെയാണ്‌, ഇപ്പോഴത്തെ സി എ ജിയാണ്‌ താരം... :) ലേഖനത്തിലെ വിവരങ്ങള്‍ അറിവ്‌ നല്‍കുന്നവയാണ്‌... ആശംസകള്‍

    ReplyDelete
  13. നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്കാണു. കോടതിയോ,സി.എ.ജിയോ അത് കവര്‍ന്നെടുക്കാന്‍ ശ്രമിക്കരുത്.അതുപോലെ രാജ്യത്തിന്‍റെ സമ്പത്തുകള്‍ ഏറ്റവും കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നതല്ല ഗവര്‍മേണ്ടിന്‍റെ ജോലി. കൂടുതല്‍ വിലയ്ക്ക് വില്‍ക്കുമ്പോഴുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളും പരിഗണിക്കണം.

    ReplyDelete
  14. പ്രതീക്ഷിച്ച വരുമാനം നേടാനാവാത്ത 2ജി പുനര്‍ ലേലം ആണ് പശ്ചാത്തലം.അഴിമതി ആരോപണങ്ങള്‍ , ഭരണ നയങ്ങളിലെ മരവിപ്പ്, കുത്തക മുതലാളിത്തം മുതലായ പ്രശ്നങ്ങളില്‍ പെട്ട് ഉഴലുന്ന കേന്ദ്ര സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് ലഭിച്ച സാക്ഷി പത്രമാണ്‌ 2ജി പുനര്‍ലേല പരാജയം.രാജാ 2 ജി ലേലം ചെയ്തത് 2008 ല്‍ ആണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ 'മികച്ച പ്രകടനം' കൊണ്ട് 2008 ലെ നിക്ഷേപ കാലാവസ്ഥ അല്ല ഇന്നുള്ളത് എന്ന് ആര്‍ക്കും അറിയാം.

    രണ്ടായിരത്തി എട്ടില്‍ ഇന്ത്യയില്‍ ഇരുന്നൂറ്റി മുപ്പത്തി നാല് മില്ല്യണ്‍ മൊബൈല്‍ ഉപഭോക്താക്കള്‍ ആണ് ഉണ്ടായിരുന്നത്.2009 ആയപ്പോഴേക്കും ഇന്ത്യയില്‍ മാസാമാസം 20 മില്ല്യന്‍ പേര്‍ വീതം മൊബൈല്‍ ഉപഭോക്താക്കള്‍ ആയിക്കൊണ്ടിരുന്നു. എന്നാല്‍ 2012 എത്തിയപ്പോള്‍ ഈ വളര്‍ച്ച വിപരീത ദിശയില്‍ ആയി മാറുകയും ഉപഭോക്താക്കളുടെ എണ്ണം 900 മില്ല്യന്‍ എത്തുകയും ചെയ്തു.അതായത് 2008 ല്‍ ഉണ്ടായിരുന്നു 24 ശതമാനം ടെലി സാന്ദ്രത ആയിരുന്നുവെങ്കില്‍ 2012 ല്‍ ഉള്ളത് 70 ശതമാനം ടെലി സാന്ദ്രത ആണ്. ഈ സാഹചര്യത്തില്‍ ബിസ്സിനസ്സ് അറിയാവുന്ന ഏവനും മനസ്സിലാവും 2012 ല്‍ 2 ജിക്ക് വേണ്ടി പണം മുതല്‍ മുടക്കിയാല്‍ ഉണ്ടാവുന്ന ലാഭവും റവന്യു സാധ്യതയും 2008 ലേതില്‍ നിന്നും തുലോം കുറവായിരിക്കും എന്ന്.

    ഇതേ പോലെ തന്നെ 2008 ല്‍ ഒരു ഉപഭോക്താവില്‍ നിന്നുണ്ടാവുന്ന ശരാശരി മാസ വരുമാനം 316 രൂപ ആയിരുന്നെങ്കില്‍ ഇന്ന് 2012 ല്‍ ഈ വരുമാനം 97 രൂപ മാത്രമാണ്.മാത്രവുമല്ല, ജനുവരി 2008 ല്‍ സെന്‍സെക്സ് അതിന്റെ ഉച്ചസ്ഥാനമായ 21,078 എത്തിയിരുന്നു എന്നും വിദേശ നിക്ഷേപം ഇന്ത്യയിലേക്ക്‌ ഒഴുകുകയായിരുന്നുവെന്നും ഓര്‍ക്കണം. അന്ന് 2 ജി ലൈസെന്‍സിനു വേണ്ടു 575 അപേക്ഷകര്‍ ക്യു നിന്നെങ്കില്‍ അതിനു ശേഷമുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ ഭരണ നൈപുണ്യം കണ്ടു അവര്‍ രാജ്യം വിടുകയാണ് ചെയ്തത്. ഇത്തരം കണക്കുകള്‍ നോക്കുമ്പോള്‍ ജീവനക്ഷമമായ ടെലികോം വ്യവസായം കെട്ടിപടുക്കുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കാന്‍ ഓക്സ് ഫോര്‍ഡ് സര്‍വകലാശാലയില്‍ പോയി ധനശാസ്ത്രം പഠിക്കുകയൊന്നും വേണ്ട. ഒരു കാര്യം കൂടി ചോദിച്ചു കൊള്ളട്ടെ. 2008 ല്‍ രാജ 122 ലൈസെന്‍സ് വിറ്റപ്പോ കിട്ടിയത് 9200 കോടി രൂപ ആണെങ്കില്‍ 2012 ല്‍ 22 ലൈസെന്‍സ് വിറ്റപ്പോ കിട്ടിയത് 9407 കോടി രൂപ. ഇനി എങ്കിലും നിങ്ങളുടെ കെടുകാര്യസ്ഥതയും കഴിവില്ലായ്മയും സമ്മതിച്ചു കൂടെ?

    ReplyDelete
    Replies
    1. താങ്കളുടെ വിശദമായ കുറിപ്പിനു പ്രത്യേകം നന്ദി.ആദ്യമായി. എന്‍റെ ശ്രമം ഭരിക്കുന്ന പാര്‍ട്ടിയെ ന്യായീകരിക്കുക എന്നതല്ല.സി.എ.ജി കളിക്കുന്ന രാഷ്ട്രീയമാണ് പ്രമേയം.വിവരങ്ങളുമായി മീഡിയയെ സമീപിക്കുക,തന്നെ പിരിച്ചുവിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുക,അതിഭയാനകമായി ഊതിവീര്‍പ്പിച്ച കണക്കുകളുമായി ജനങ്ങളെ മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുക...ഇതൊക്കെയാണ് വിനോദ് റായി ചെയ്തത്.2008ല്‍ 122 ലൈസന്‍സുകള്‍ വിറ്റപ്പോള്‍ കിട്ടിയ തുക ശരിയാണ്.ഇപ്പോള്‍ 22 ലൈസന്‍സല്ല വിറ്റത്.101 എണ്ണം വിറ്റപ്പോള്‍ കിട്ടിയതാണ് 9407 കോടി.2004 തൊട്ട് ഈ സര്‍ക്കാറാണ് ഭരിക്കുന്നത് എന്നു മറക്കരുത്.സ്വന്തമായി ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസ്സിന് ചിലപ്പോഴെല്ലാം കണ്ണടക്കേണ്ടി വന്നിട്ടുണ്ട് എന്നും അംഗീകരിക്കുന്നു.

      Delete
  15. ഞാനും ഓഡിറ്റിംഗ് ഡിപ്പര്‍ട്ട്മെന്‌റിലാണ്‌ത്‌.... ജോലി ചെയ്യുന്നത്. കാള പെറ്റ് എന്ന് കേട്ടതും കയരെടുക്കുനതാണ് കുഴപ്പം. സി.എ.ജി പറഞ്ഞ ഒരു ലക്ഷത്തി എണ്‍പത്തയ്യായിരം കോടിയുടെ നഷ്ടക്കണക്ക് ഉണ്ടായിട്ടില്ല എന്ന് തെളിയിക്കേണ്ടത് ഉത്തരവാധിത്തപെട്ടവരുടെ കടമയാണ്.
    താന്കള്‍ പറഞ്ഞ ഉദാഹരണം തന്നെ എടുക്കാം.ഓഡിറ്റിംഗ് ടീം കണ്ടുപിടിച്ച 9000 കോടി രൂപ നഷ്ടകനക്ക് കമ്പനിക്ക്‌ ഉണ്ടായിട്ടില്ല എന്ന് ബോധ്യപെടുത്താന്‍ താങ്കളുടെ മറുപടിക് കഴിഞ്ഞെന്ന പോലെ ഇവിടെയും അതിനു മറുപടി എത്തേണ്ടത് ഉണ്ട്. ഓഡിറ്റിംഗ് ചെയ്തവര്‍ക്ക് അവരുടെ ജോലി കൃത്യമായി നിര്‍വഹിക്കേണ്ടത് ഉണ്ട്. എന്ത് കാരണം കൊണ്ടാണ് രണ്ടരവര്‍ഷം വൈകിയത് എന്ന് മനസ്സിലാകെണ്ടാത് അവരുടെ കടമയാണ്.അതില്‍ നിന്ന് തന്നെ അവര്‍ ഭക്ഷണം കഴിക്കാന്‍ മാത്രം വന്നതല്ലെന്നു വ്യക്തമാവും. താങ്കള്‍ക്കു ചിലപ്പോ അതില്‍ പരിഭവം തോനികാനുമെന്ക്കിലും വ്യക്തമായ കാരണങ്ങള്‍ ഉള്ളതിനാല്‍ മറുപടി നല്‍കാനും സ്ഥാപനത്തിന്റെ വിശ്വാസത്ത മെച്ചപെടുത്താനും കഴിഞ്ഞു.
    കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ വിടുന്ന വാര്‍ത്തകളും, അത് വായിച്ചു മുറവിളി കൂട്ടുന്ന ജനങ്ങളും ആണ് വിഡ്ഢികള്‍...

    ReplyDelete
  16. ഞാനും ഓഡിറ്റിംഗ് ഡിപ്പര്‍ട്ട്മെന്‌റിലാണ്‌ത്‌.... ജോലി ചെയ്യുന്നത്. കാള പെറ്റ് എന്ന് കേട്ടതും കയരെടുക്കുനതാണ് കുഴപ്പം. സി.എ.ജി പറഞ്ഞ ഒരു ലക്ഷത്തി എണ്‍പത്തയ്യായിരം കോടിയുടെ നഷ്ടക്കണക്ക് ഉണ്ടായിട്ടില്ല എന്ന് തെളിയിക്കേണ്ടത് ഉത്തരവാധിത്തപെട്ടവരുടെ കടമയാണ്.
    താന്കള്‍ പറഞ്ഞ ഉദാഹരണം തന്നെ എടുക്കാം.ഓഡിറ്റിംഗ് ടീം കണ്ടുപിടിച്ച 9000 കോടി രൂപ നഷ്ടകനക്ക് കമ്പനിക്ക്‌ ഉണ്ടായിട്ടില്ല എന്ന് ബോധ്യപെടുത്താന്‍ താങ്കളുടെ മറുപടിക് കഴിഞ്ഞെന്ന പോലെ ഇവിടെയും അതിനു മറുപടി എത്തേണ്ടത് ഉണ്ട്. ഓഡിറ്റിംഗ് ചെയ്തവര്‍ക്ക് അവരുടെ ജോലി കൃത്യമായി നിര്‍വഹിക്കേണ്ടത് ഉണ്ട്. എന്ത് കാരണം കൊണ്ടാണ് രണ്ടരവര്‍ഷം വൈകിയത് എന്ന് മനസ്സിലാകെണ്ടാത് അവരുടെ കടമയാണ്.അതില്‍ നിന്ന് തന്നെ അവര്‍ ഭക്ഷണം കഴിക്കാന്‍ മാത്രം വന്നതല്ലെന്നു വ്യക്തമാവും. താങ്കള്‍ക്കു ചിലപ്പോ അതില്‍ പരിഭവം തോനികാനുമെന്ക്കിലും വ്യക്തമായ കാരണങ്ങള്‍ ഉള്ളതിനാല്‍ മറുപടി നല്‍കാനും സ്ഥാപനത്തിന്റെ വിശ്വാസത്ത മെച്ചപെടുത്താനും കഴിഞ്ഞു.
    കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ വിടുന്ന വാര്‍ത്തകളും, അത് വായിച്ചു മുറവിളി കൂട്ടുന്ന ജനങ്ങളും ആണ് വിഡ്ഢികള്‍...

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞതില്‍ സത്യമുണ്ട്.പഠിച്ചു ശരിയായ മറുപടി കൊടുക്കാന്‍ പലരും തയ്യാറാകുന്നില്ല.ഈ കേസില്‍ വിനോദ് റായി റിപ്പോര്‍ട്ടുമായി മീഡിയായുടെ മുന്നിലെത്തിയതും ധൈര്യമുണ്ടെങ്കില്‍ തന്നെ പിരിച്ചുവിടാന്‍ മീഡിയായിലൂടെ വെല്ലുവിളിച്ചതും തീരെ അനുചിതമായി.അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നത് അത് കൊണ്ടാണ്.താങ്കളുടെ കമന്‍റിലെ അവസാന വാചകം നൂറു ശതമാനം സത്യം.

      Delete
  17. സാങ്കേതിക വിദ്യ കാലഹരണപ്പെടുമ്പോള്‍ വില കുറയുക സ്വാഭാവികമാണ്. 3D കാഴ്ച നല്‍കുന്ന എല്‍ .ഇ. ഡി. ടെലിവിഷനു ഇന്നുള്ളതില്‍ കൂടുതല്‍ ആയിരുന്നു മൂന്നു വര്ഷം മുന്‍പ്‌ സാധാരണ എല്‍ . സി. ഡി. ടെലിവിഷന്റെ വില. 4 ജി സാങ്കേതികതയില്‍ ഇന്ത്യയില്‍ സര്‍വീസ്‌ നല്‍കി കൊണ്ടിരിക്കുന്ന കാലത്ത് 2 ജിക്ക്‌ പഴയ വില ലഭിക്കണം എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയാണ്. ലഅന്ന് സി. ഏ. ജി. കണക്കാക്കിയ ലേലത്തുക നാല് വര്‍ഷത്തിനു ശേഷം ലഭിക്കില്ല എന്ന് ചിന്തിക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ പറ്റും.

    ReplyDelete
  18. ഹിറ്റലറുടെ സഹചാരിയായിരുന്ന ഗിബ്ബല്‍സ് നുണകള്‍ പറഞ്ഞു കൊണ്ടേയിരിക്കും പറഞ്ഞു പറഞ്ഞു നുണ സത്യമാണന്നു ജനങ്ങളെ വിശ്വസിപ്പിക്കുക അതാണ് അയാളുടെ ശൈലി. അതില്‍ നിന്നാണ് ഗിബ്ബല്‍സിയന്‍ തന്ത്രം എന്ന ശൈലി ഉണ്ടായത്. അതെ തന്ത്രമാണ് ഇപ്പോള്‍ യുപിഐ സര്‍ക്കാര്‍ ചെയ്യുന്നത്. 2g സ്പെക്ട്രം ഇടപാടിലെ അഴിമതി പുറത്തു വന്നപ്പോള്‍ മിണ്ടാതിരുന്ന യുപിഐ സര്‍ക്കാര്‍ ചില വൈതാളികരെ കൊണ്ട് ഇപ്പോള്‍ 2g സ്പെക്ട്രം ഇടപാടില്‍ അഴിമതി നടന്നിട്ടില്ല എന്ന് പറയിപ്പിക്കുന്നു. അതിലോരാളായ സിംഗ് എന്ന ഓഡിറ്റിര്‍ ഇന്നലെ പിന്നെയും ചുവടു മാറ്റി. ഇത്രയും നാളും താങ്കള്‍ നല്ല ബ്ലോഗുകള്‍ എഴുതിയിരുന്നല്ലോ ജോര്‍ജ് (താങ്കള്‍ ഒരു പ്രോ കോണ്‍ഗ്രസ് ആണെന്ന് നേരെത്തെ തന്നെ അറിയാമായിരുന്നു അത് വ്യക്തിപരമായ കാര്യം) ഇപ്പോള്‍ എന്തുപറ്റി. താങ്കളുടെ ഈ നുണ ലേഖനം വായിച്ചാല്‍ ഈ കോര്‍പ്പറേറ്റ് മുതലാളികള്‍ എല്ലാവരും പാവങ്ങള്‍! ഖനികളില്‍ നിന്ന് കല്‍ക്കരി വാരി പവര്‍ പ്ലാന്റ് തുടങ്ങി കറന്റ്‌ ഉത്പാദിപ്പിച്ചു ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിയിരിക്കുന്ന പച്ച പാവങ്ങള്‍!. റിലയന്‍സ് നഷ്ടത്തിലാണ് ഗോദാവരി എണ്ണ പാടങ്ങള്‍ സ്വന്തമാക്കിയത് എന്ന് താങ്കള്‍ അടുത്ത നുണ ലേഖനത്തില്‍ എഴുതിയാലും അത്ഭുതപ്പെടാനില്ല.

    അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന രാഷ്ട്രീയക്കാരില്‍ നിന്ന് കുറച്ചെങ്കിലും സത്യം ജനങ്ങളില്‍ എത്തിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളമ്മാരക്കുന്നതു കൊണ്ട് യുപിഐയ്ക്ക് നേട്ടമുണ്ടാവും പക്ഷെ താങ്കള്‍ക്ക് എന്ത് നേട്ടം. ഓഡിറ്റിങ്ങനെ കുറിച്ച് ഒന്നുമറിയാത്ത സാധാരണക്കാരെ പറ്റിക്കുന്നത് നിര്‍ത്തൂ സഹോദര. ഞാനും ഇന്റേണല്‍ ഓഡിറ്റിങ്ങും തേര്‍ഡ് പാര്‍ട്ടി ഓഡിറ്റിങ്ങും നടത്തിയിട്ടുണ്ട് മൂന്നു ലെവലില്‍ നടത്തുന്ന ഓഡിറ്റിങ്ങ് താങ്കള്‍ പറയുന്ന പോലെ ഒരു വ്യക്തിയ്ക്ക് തിരുത്താന്‍ പറ്റുന്നതല്ല (ഇതിനെക്കുറിച്ച് നിയമോപദേശം കിട്ടിയത് കൊണ്ടായിരിക്കും സിംഗ് ഇന്നലെ ചുവടു മാറിയത്. സിഐജി റിപ്പോര്‍ട്ട്‌ പുറത്തു വരുന്നതിനു മുന്‍പ് 2g സ്പെക്ട്രം അഴിമതി പുറത്തു കൊണ്ടുവന്ന മലയാളിയായ പത്ര പ്രവര്‍ത്തകന്‍ ഗോപികുമാറിനെ താങ്കള്‍ മറന്നോ.

    ReplyDelete
    Replies
    1. താങ്കളുടെ വിമര്‍ശനം ഞാന്‍ അതിന്‍റെ ട്രൂ സ്പിരിട്ടില്‍ തന്നെ എടുക്കുന്നു.എന്തു കൊണ്ട് ഞാന്‍ ഈ രണ്ടു ബ്ലോഗുകള്‍ എഴുതി എന്നു ആദ്യം പറയാം.1.വിനോദ് റായി റിപ്പോര്‍ട്ടുമായി മീഡിയായിലെത്തിയതും തന്നെ പുറത്താക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചതും ഇതിന് മുമ്പു ഉണ്ടാകാത്ത കാര്യങ്ങളായിരുന്നു.അദ്ദേഹത്തിന്‍റെ പെരുമാറ്റം ആ സ്ഥാനത്തിന് യോജിച്ചതായി തോന്നിയില്ല.2.അദ്ദേഹം രണ്ടു റിപ്പോര്‍ട്ടിലും കാണിച്ച നഷ്ടം വല്ലാതെ ഊതി വീര്‍പ്പിച്ചതായി തോന്നി.3.സര്‍ക്കാരിന്‍റെ ജോലി പൊതു സമ്പത്തു കിട്ടാവുന്നതില്‍ ഏറ്റവും കൂടിയ വിലയ്ക്ക് വില്‍ക്കുക എന്നതല്ല.സ്പെക്ട്രം വില്‍ക്കുമ്പോള്‍ ഭണ്ഡാരത്തിലേക്ക് വരുന്ന തുക കണക്കാക്കുന്നത് പോലെ ഉപഭോക്താവിന്‍റെ ചെലവും പരിഗണിക്കണം.കല്‍ക്കരി വില്‍ക്കുമ്പോള്‍ ഖജനാവിലേക്ക് വരുന്ന തുക മാത്രം നോക്കിയാല്‍ പോരാ,വൈദ്യുതിയുടെ വിലയും പരിഗണിക്കണം.അത് തീരുമാനിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കല്ല,ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് ആ നയപരമായ തീരുമാനം എടുക്കേണ്ടത്.(സുപ്രീം കോടതിയും ഇത് തന്നെയാണ് പറഞ്ഞത്.)
      താങ്കള്‍ എന്റെ കോണ്‍ഗ്രസ്സ് ബന്ധം പറഞ്ഞത് കൊണ്ട് അത് കൂടി വ്യക്തമാക്കാം.34 വയസ്സുവരെ ഇടതു പക്ഷത്തിന് മാത്രം വോട്ട് ചെയ്തിട്ടുള്ള ആളാണ് ഞാന്‍.അന്നും ഇന്നും നെഹ്രു കുടുംബത്തിന്‍റെ ആരാധകനല്ല. രാഹൂലിനെ നേതാവായി കാണുന്നുമില്ല.പക്ഷേ 1991നു മുമ്പും പിമ്പും ഉള്ള നമ്മുടെ അവസ്ഥ പഠിച്ചിട്ടുള്ള ആളാണ്.എന്റെ കൂറ് രാജ്യത്തോടാണ്,പാര്‍ട്ടിയോടല്ല.ലോക് സഭയിലേക്ക് കുറെക്കാലമായി കോണ്‍ഗ്രസ്സിനാണ് വോട്ട് ചെയ്യുന്നത്.ഇടതു പക്ഷം മിക്കവാറും കോണ്‍ഗ്രസ്സിന്‍റെ കൂടെ തന്നെയല്ലേ.?ഞാനെന്തിന് മൂക്ക് വളഞ്ഞു പിടിക്കണം.?

      Delete
    2. വോട്ട് ആര്‍ക്കു ചെയ്യണം എന്നത് എന്റെയും താങ്കളുടെയും വ്യക്തിപരമായ കാര്യം അതിലൊന്നും ഒരു പരാതിയുമില്ല. പകല്‍ പോലെയുള്ള സത്യങ്ങളെ താങ്കള്‍ വികലമാക്കി ബ്ലോഗ്‌ എഴുതിയതിനെ മാത്രമേ വിമര്‍ശിച്ചിട്ടോള്ളൂ. എന്റെയും അരുണിന്റെയും ദിലീപിന്റെയും കമന്റുകള്‍ക്ക് എഴുതിയ പോലെ ഹംബിള്‍ ആന്‍ഡ്‌ polite ആയോന്നുമല്ലല്ലോ ബ്ലോഗില്‍ എഴുതിയിരിക്കുന്നത്.
      എന്തോ വലിയ രഹസ്യം പരസ്യമാക്കുന്നത് പോലെ മണ്ടത്തരങ്ങള്‍ എഴുതിയിരിക്കുന്നത് (ഇടയ്ക്ക് പുട്ടിനു പീര പോലെ സിപിഎമ്മിനും ബീജെപിയ്ക്കും എതിരെ ഓരോ കുത്തുകളും.
      പിന്നെ ഏതോ ഒരു ഓഡിറ്റര്‍ താങ്കളോട് ഒരു നേരം ഭക്ഷണം വാങ്ങിത്തരുവാന്‍ ചോദിച്ചത് കൊണ്ട് സിയെജി മുതല്‍ താഴെ തട്ടില്‍ വരെയുള്ള ഓഡിറ്റര്‍ കള്ളമ്മാര്‍ ആണെന്നും (പണ്ടൊക്കെ വിദേശങ്ങളില്‍ ഉള്ള ഒന്നോ രണ്ടോ നേഷ്സുമാര്‍ എന്തോ ചില കുസൃതികള്‍ ഒപ്പിച്ചത് കൊണ്ട് നേഷ്സുമാര്‍ എല്ലാവരും ചീത്തകളാണന്നു വിചാരം ചിലര്‍ക്കുണ്ടായിരുന്നു)
      ഒന്ന് കൂടി മായ വിയുടെ ആദ്യ കമന്റിനു താങ്കള്‍ "കൊന്നു കൊല വിളിക്കട്ടെ മായാവി.ചിലരെങ്കിലും യാഥാര്‍ഥ്യം അറിയാന്‍ ചാന്‍സുണ്ട്". എന്ന് എഴുതിയിരുന്നല്ലോ അപ്പോള്‍ താങ്കള്‍ക്ക് താങ്കള്‍ എഴുതിയതെല്ലാം സത്യമാണെന്ന് ബോദ്ധ്യം ഉണ്ട്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ എഴുതിയതെല്ലാം തെറ്റാണെന്ന് സ്ഥാപിക്കുക.
      താങ്കള്‍ക്ക് പെട്ടന്ന് മറുപടി എഴുതാന്‍ വേണ്ടി എന്റെയും അരുണിന്റെയും ദിലീപിന്റെയും കമന്റുകളുടെ സംഗ്രഹം.
      1) സിയെജി റിപ്പോര്‍ട്ട്‌ വരുന്നതിനു മുന്‍പ് ഈ അഴിമതി കഥകള്‍ പുറത്തു കൊണ്ടുവന്ന ഗോപി കൃഷ്ണനും കള്ളനാണോ?
      2) 3g സ്പെട്രം കഴിഞ്ഞു ഫോര്‍ത്ത് ജനറേഷന്‍ സ്പെട്രം വരുന്ന സമയത്ത് 2g സ്പെട്രം ലേലത്തില്‍ വച്ചാല്‍ ആരെങ്കിലും കൂടിയ വിലയ്ക്ക് ലേലം കൊള്ളുമോ.
      3) 2g സ്പെട്രം ലേലം പൊളിയ്ക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെയും കോര്‍പ്പോറൈറ്റ് ഭീമന്മാരുടെയും പൊതുവായ ആവിശ്യമല്ലേ.
      4) കല്‍ക്കരി ലേലം ചെയ്യാതെ കോര്‍പ്പോറൈറ്റ് ഭീമന്മാര്‍ക്ക് കൊടുത്താല്‍ അവര്‍ ന്യായമായ ലാഭം മാത്രം എടുത്തു പൊതു ജനങ്ങള്‍ക്ക്‌ / സര്‍ക്കാരിനു വൈദ്യുതി കൊടുക്കുമോ.

      Delete
    3. താങ്കള്‍ ഇപ്പൊഴും പേര് വെച്ചില്ല.ഒരു പക്ഷേ നമ്മള്‍ നേരില്‍ അറിയുന്നവര്‍ തന്നെയാവാം.സാരമില്ല.ഞാന്‍ മറുപടി തരാം.1.സി.എ.ജിയുടെ റിപ്പോര്‍ട്ടിലെ ഹിഡന്‍ അജണ്ട പുറത്തു പറയുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം.അഴിമതിക്കാരനെ സംരക്ഷിക്കേണ്ട കാര്യം എനിക്കെന്താണ്.?രാജയും മാരനുമൊക്കെ അഴിമതി നടത്തി എന്നു തന്നെയാണ് ഞാനും വിശ്വസിക്കുന്നത്.ആദ്യം എത്തുന്നവര്‍ക്ക് ആദ്യം സ്പെക്ട്രം എന്ന രാജാ ലൈന്‍ അഴിമതിക്കുവേണ്ടി തന്നെയായിരുന്നു.പ്രാധാനമന്ത്രിയെപ്പോലും അയാള്‍ ധിക്കരിച്ചു.കൂട്ടുകക്ഷി ഭരണത്തിന്‍റെ നിസ്സഹായതയില്‍ മന്മോഹന് മൌനിയാവേണ്ടി വന്നു എന്നു ഞാന്‍ കരുതുന്നു.അഴിമതിക്കാര്‍ എന്നുമുണ്ട്.വാശിയോടെ ലേലം വിളിച്ച് കൊടുത്തിട്ടു അവസാനം റവന്യൂ ഷെയറിങ് കൊണ്ടുവന്നതും.അതിലെ നായകനെ അഴിമതിപ്പണം വീതം വെക്കുന്ന വഴക്കില്‍ അനുജന്‍ കൊന്നതും താങ്കള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ.ഇതൊന്നും വ്യാജ റിപ്പോട്ട് കൊടുക്കാനുള്ള ന്യായീകരണങ്ങളല്ല.2.3ജിക്ക് 66000 കൊടിയേ കിട്ടിയുള്ളൂ എന്നകാര്യം താങ്കള്‍ മറന്നു.3.മൂന്നാമത്തെയും നാലാമത്തെയും ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്ന 2ജിയില്‍ എന്താണെങ്കിലും കുറഞ്ഞ താല്‍പ്പര്യമേ കാണൂ.4.ഭീമന്‍ പവര്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കാണു.കല്‍ക്കരി അലോട്ട്മെന്‍റ് നടത്തിയത്.നയപരമായ തീരുമാനങ്ങള്‍ സി.എ.ജി അല്ല എടുക്കേണ്ടത്. താങ്കളെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.ഇനി നമുക്ക് ശനിയാഴ്ച തുടരാം.ഒരു യാത്ര പോകുകയാണ്.

      Delete
  19. ഞാന്‍ താങ്കള്‍ പറ്ഞ്ഞതിനോടു യോജിച്ചു കൊണ്ടു പറയട്ടെ. ശക്തമായ തീരുമാങ്ങള്‍ എടൂക്കുന്പോള്‍ സി ഐ ജി അല്ലെങ്കില്‍ ഓഡിറ്റ് എന്തു പറയും എന്നു നോക്കി ചെയ്യാന്‍ കഴിയില്ല. ഇതു സമ്മതിച്ചാല്‍ ലാവ്ലിന്‍ കേസും പൊളിയും . നമുക്കു രണ്ടു കര്യങ്ങളില്‍ രണ്ടു നീതി പറ്റില്ലല്ലോ.

    ReplyDelete
    Replies
    1. ഉദ്യോഗസ്ഥന്‍ നയപരമായ തീരുമാനങ്ങളെക്കുറിച്ച് പറയേണ്ട,അതിനര്‍ഹതയില്ല എന്നാണ് ഞാന്‍ പറഞ്ഞത്. ഏത് കേസിനും അത് ബാധകമാണ്.

      Delete

Related Posts Plugin for WordPress, Blogger...