രാവിലെ തന്നെ
ഓഫീസിലെത്തി ജോലി തുടങ്ങിയതായിരുന്നു അയാള്‍. മറ്റുള്ളവര്‍ വരുന്നതിന് മുന്‍പുള്ള
ഒന്നൊന്നര മണിക്കൂര്‍, ശാന്തമായി ജോലി ചെയ്യാന്‍ ഏറ്റവും പറ്റിയ സമയമാണ്. സന്ദര്‍ശകരോ ഫോണ്‍
വിളിയോ ഇല്ലാത്ത സമയം. പോരെങ്കില്‍ പ്രഭാതത്തിലെ സുന്ദരമായ അന്തരീക്ഷവും. മൊബൈല്‍
റിങ്ങ് ചെയ്തപ്പോള്‍ ഭാര്യയാവുമെന്ന് കരുതി. ഓഫീസില്‍ എത്തിയിട്ട്
തിരിച്ചുവിളിച്ചില്ലെങ്കില്‍ അവര്‍ക്ക്
സ്വസ്ഥതയില്ല. നോക്കുമ്പോള്‍ വേറെ ഏതോ നമ്പറാണ്. അയാള്‍ ഫോണ്‍ എടുത്തു.
“ അങ്കിള്‍, ഞാന്‍ ഷിനോജാണ്”. പെട്ടെന്നു ആളെ പിടി കിട്ടി. അടുത്ത സുഹൃത്തിന്റെ
മകനാണ്. ഫിസിയോ തെറാപ്പി കോഴ്സ് കഴിഞ്ഞു എറണാകുളത്തെ പ്രശസ്ഥമായ ഒരു സ്ഥാപനത്തില്‍
ജോലി നോക്കുകയാണ് അയാള്‍. കുശലാന്യോഷണങ്ങള്ക്ക് ശേഷം അയാള്‍ പറഞ്ഞു “അങ്കിളിനെ
അറിയുന്ന ഒരാള്‍ എന്റെ അടുത്തുണ്ട്. ഞാന്‍ കൊടുക്കാം”. ആരാവും എന്നു
കണക്കുകൂട്ടാനാവാതെ അയാള്‍ കാത്തിരുന്നു. മൊബൈല്‍ കൈമാറുന്ന ശബ്ദം. ചിലമ്പിച്ച ഒരു
നേര്‍ത്ത സ്വരം അയാളുടെ കാതില്‍ പതിച്ചു.
“കുഞ്ഞാങ്ങളെ...” അയാള്‍ക്ക് ആളെ പിടികിട്ടിയില്ല. അത്
മനസ്സിലാക്കിയിട്ടാവണം ആ നേര്‍ത്ത ശബ്ദം വീണ്ടും- “കുഞ്ഞാങ്ങളെ, ഞാന്‍ ഓമനയാണ്”. ഓമന. ഓമന
... മനസ്സിലൂടെ പല രൂപങ്ങളും മിന്നിമറഞ്ഞു. അവസാനം വര്‍ഷങ്ങള്‍ക്ക് മുമ്പിലെ ഒരു
രൂപത്തില്‍ അത് ഉടക്കി നിന്നു. പ്രസരിപ്പിന്റെ പ്രതി രൂപമായിരുന്ന ഒരു മുപ്പത്തഞ്ചുകാരി.
ആ രൂപവും മുഖവും കണ്ണും എല്ലാം സന്തോഷത്തിന്റെ നിറവായിരുന്നു. നാട്ടിലെ
ഹൈസ്കൂളില്‍ ടീച്ചറായി എത്തിയതാണവര്‍. അമ്മയുടെ ഒരു അകന്ന ചാര്‍ച്ചക്കാരി.
ഒരിക്കല്‍ ഓമന അയാളുടെ വീട്ടിലെത്തിയപ്പോള്‍
അവരെ പരിചയപ്പെട്ടു. അവരുടെ
അമ്മയും അയാളുടെ അമ്മയും സഹോദരിമാരുടെ മക്കളാണ്. വളരെ ദൂരെയായത് കൊണ്ട് നേരത്തെ
പരിചയപ്പെട്ടില്ല. അത്രമാത്രം. ഓമനയുടെ ഭര്‍ത്താവ് നഗരത്തില്‍ ഒരു പ്രൈവറ്റ്
ബാങ്ക് നടത്തുകയാണ്. നഗര പ്രാന്തത്തില്‍ റബ്ബര്‍ എസ്റ്റേറ്റും ഉണ്ട്. കുട്ടികള്‍ മൂന്നും കുഞ്ഞുങ്ങളാണ്. മലബാറിലേക്ക് പോന്നപ്പോള്‍ പ്രൈവറ്റ് സ്കൂളില്‍ ഉണ്ടായിരുന്ന ജോലി
രാജിവെക്കേണ്ടി വന്നു. ജോലി ഇല്ലാതെ മാനസികമായി വല്ലാതെ മുഷിഞ്ഞിരുന്നപ്പോളാണ് ഞങ്ങളുടെ
നാട്ടിലെ സ്കൂളില്‍ ജോലി കിട്ടിയതു. ടൌണില്‍ നിന്നു നാല്പ്പത്തഞ്ചു കിലോമീറ്റര്‍
ദൂരമുണ്ട്. സമയത്തിന് ബസ്സും ഇല്ല. എന്നാലും സാരമില്ല. ജീവിതം ഉന്മേഷകരമായി.
വിലകൂടിയ സാരിയും
എട്ടുപവനില് കുറയാത്ത മാലയും അവരെ കൂടുതല്‍ പ്രൌഡയാക്കി. മറ്റുള്ളവരെ തന്നിലേക്ക്
ആകര്‍ഷിക്കുന്ന എന്തോ ഒന്നു
അവരിലുണ്ടായിരുന്നു. ചടുലമായി സംസാരിക്കാനുള്ള കഴിവും ആ പ്രസരിപ്പും അവരെ ശ്രദ്ധാകേന്ദ്രമാക്കി.
ഓമന ക്ഷണിച്ചതനുസരിച്ച് ഒരിക്കല്‍ അയാള്‍ നഗരത്തിലെ അവരുടെ വസതിയില്‍
ചെന്നിരുന്നു. ഓമനയുടെ ഭര്‍ത്താവ് അയാളെ സഹര്‍ഷം സ്വാഗതം ചെയ്തു. അല്‍പ്പം
പ്രായക്കൂടുതല്‍ തോന്നിച്ചുവെങ്കിലും മാന്യതയും കുലീനതയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ
പെരുമാറ്റം. കുറച്ചു കാലത്തിനു ശേഷം
ഓമനക്കു ടൌണില്‍ തന്നെയുള്ള സ്കൂളില്‍ ജോലി ലഭിച്ചു. ക്രമേണ ഓമനയുമായുള്ള ബന്ധം മുറിഞ്ഞുപോയി.
ഏതെങ്കിലും ചടങ്ങില്‍ കണ്ടാലായി. ഇതിനിടെ ജോലിസംബന്ധമായി അയാളും നാടുവിട്ടു.
കുറെക്കാലത്തിന്
ശേഷം ടൌണില്‍ തിരിച്ചെത്തിയപ്പോഴാണ് ഓമനയുടെ വിവരങ്ങള്‍ അറിയുന്നതു. അക്കാലത്ത്
ധാരാളമായി പടര്‍ന്ന് പന്തലിച്ച ധനകാര്യസ്ഥാപനങ്ങളില്‍ ഒന്നിന്റെ ടൌണിലെ
ബ്രാഞ്ചിന്റെ മാനേജരായി ഓമനയുടെ ഭര്‍ത്താവ് മാറിയിരുന്നു. തന്റെ സമ്പാദ്യത്തിന്റെ
വലിയൊരു പങ്ക് സ്ഥാപനത്തില്‍ മുടക്കുകയും ചെയ്തിരുന്നു. വലിയ ലാഭം ഉണ്ടായതോടെ
റബ്ബര്‍ത്തോട്ടം വിറ്റ് ആ തുകയും അദ്ദേഹം സ്ഥാപനത്തില്‍ നിക്ഷേപിച്ചു. അമിത
പലിശക്കു പണം കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ വീണത്
പെട്ടെന്നായിരുന്നു. പല സ്ഥാപനങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം ശാഖകള്‍
സ്ഥാപിച്ചു ഒരു സമാന്തര സമ്പദ്ഘടനക്ക് തന്നെ രൂപം നല്കിയ കാലമായിരുന്നു അത്.
നിക്ഷേപകര്‍ക്ക് 36 ശതമാനം തൊട്ട് മുകളിലോട്ടു പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം
സ്വൊരുക്കൂട്ടി. കഴുത്തറപ്പന്‍ പലിശക്കു പണം കടം കൊടുക്കുന്ന അത്തരം സ്ഥാപനങ്ങളെ നിയമപരവും അല്ലാത്തതുമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്
സര്‍ക്കാര്‍ തകര്‍ത്തു. ഓമനയുടെ ഭര്‍ത്താവിന്റെ സ്ഥാപനവും
അടച്ചുപൂട്ടി. സമ്പന്നനായിരുന്ന അദ്ദേഹം ദിവസങ്ങള്‍ കൊണ്ട് നിസ്വനായി മാറി.
പ്രശ്നങ്ങള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. അദ്ദേഹത്തിന്റെ വാക്ക് വിശ്വസിച്ചു
ഉള്ളതെല്ലാം വിറ്റുപെറുക്കി നിക്ഷേപം നടത്തിയവരെ അവഗണിക്കുവാന്‍
കഴിയുമായിരുന്നില്ല. നഗരത്തിലെ വീടും സ്ഥലവും വിറ്റു അത്തരം നിക്ഷേപകരുടെ പൈസ
തിരിച്ചുകൊടുത്തു. ബാക്കി വന്ന പൈസകൊണ്ടു
കുറച്ചകലെ ഒരു വീടും പുരയിടവും വാങ്ങി, ഓമനയുടെ കുടുംബം അങ്ങോട്ട് താമസം മാറ്റി. കൂനിന്മേല് കുരു എന്നപോലെ
ഓമനയുടെ ഭര്‍ത്താവ് വൈകാതെ മരിക്കുകയും ചെയ്തു.
ചടങ്ങുകളിലൊന്നും ഓമനയെ
കാണാതായി. ക്രമേണ അവര്‍ സൌഹൃദങ്ങളില് നിന്നും ഒത്തുചേരലുകളില്‍ നിന്നും
ഒഴിവാകുകയായിരുന്നു. കുറെയധികം സാമ്പത്തിക നഷ്ടം ഉണ്ടായിയെങ്കിലും മാന്യമായി
ജീവിക്കാനും കുട്ടികളെ മുന്നോട്ട് പഠിപ്പിക്കാനുമുള്ള വക അവര്‍ക്ക് ഉണ്ടായിരുന്നു.
കുട്ടികളൊക്കെ നല്ല രീതിയില്‍ പഠിച്ചു മുന്നേറുന്നുണ്ട് എന്ന വാര്‍ത്ത അറിഞ്ഞതിന്
പിന്നാലെയാണ് ഒരു ദിവസം ഓമനയുടെ ഏകമകന്റെ ആത്മഹത്യയുടെ വിവരം പത്രത്തില്‍ വന്നത്.
അമ്മയോട് എന്തോ നിസ്സാര കാര്യത്തിന് പിണങ്ങിയ ആ മകന് ആത്മഹത്യ ചെയ്യുകയായിരുന്നു.
അതോടെ ഓമന ബന്ധങ്ങളില്‍ നിന്നും സൌഹൃദങ്ങളില് നിന്നും കൂടുതല്‍ ഉള്‍വലിഞ്ഞു.
ഓമനയും കുടുംബവും സംസാരവിഷയം തന്നെ അല്ലാതായി. പിന്നീട് എപ്പോഴോ, ഉള്ളതെല്ലാം വിറ്റുപെറുക്കി ഓമനയും രണ്ടു പെണ് കുട്ടികളും
കാഞ്ഞിരപ്പള്ളിക്ക് പോയി. അതോടെ അവരുടെ ജീവിതം ഓര്‍മ്മയില്‍നിന്ന് തന്നെ
വിട്ടുപോയി.
വര്‍ഷങ്ങള്‍ക്ക്
ശേഷം വീണ്ടും ഓമനയുടെ ശബ്ദം. അവര്‍ പക്ഷാഘാതത്തിന് ചികില്‍സയിലാണ്. ശരീരം പൂര്‍ണ്ണമായും
തളര്‍ന്ന് പോയിരുന്നു. ഇപ്പോള്‍ എറണാകുളത്തെ ചികില്‍സയോടെ എഴുന്നേറ്റ് ഇരിക്കാം.
അധികം താമസിയാതെ നടക്കാനാവുമെന്ന പ്രതീക്ഷയുമുണ്ട്. പെണ് കുട്ടികള്‍ രണ്ടു പേരും
ഐ.റ്റി.ഫീല്‍ഡിലാണ്. തവണവെച്ചു കുറച്ചുകാലം മക്കള്‍ അമ്മക്ക് കൂട്ടിരുന്നു.
ഇപ്പോള്‍ ഒരു ഹോം നേഴ്സ് ആണ് കൂടെയുള്ളത്.
അയാളോട് സംസാരിച്ചപ്പോള്‍ ഓമനക്കു ഒരു പുത്തന്‍ ഊര്‍ജ്ജം ലഭിക്കുന്നതുപോലെ.
അവര്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്ന തരത്തില്‍ കുറച്ചു സംസാരിച്ച ശേഷം വീണ്ടും
വിളിക്കാമെന്ന വാഗ്ദാനത്തോടെ അയാള്‍ ടെലഫോണ്‍ വെച്ചു.
പക്ഷേ രണ്ടുമൂന്നു
ആഴ്ചകള്‍ക്ക് ശേഷമാണ് ഓമനയുടെ കാര്യം ഓര്‍ത്തത്. അപ്പോഴേക്കും അവര്‍ ആശുപത്രി
വിട്ടിരുന്നു. അസുഖത്തിന് കാര്യമായൊരു
കുറവ് വന്നിരുന്നില്ല. വീട്ടില്‍ കിടത്തി ചികില്‍സിക്കാം എന്നു പറഞ്ഞു
ഡിസ്ചാര്‍ജ് വാങ്ങുകയായിരുന്നു. ഓമന വീണ്ടും വിസ്മൃതിയിലേക്ക് മാഞ്ഞു പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം ഓമനയുടെ സഹോദരനാണ് പറഞ്ഞത്, ഓമന മരിച്ചുപോയി. അവര്‍
ഒരു വൃദ്ധ മന്ദിരത്തിലായിരുന്നത്രേ.
അടുത്ത ദിവസം ഓമനയുടെ കഥ അയാള്‍ ഒന്‍പത് വയസ്സുള്ള
കൊച്ചുമകനോട് പറയുകയായിരുന്നു. കുട്ടി വളരെ ഗൌരവത്തില്‍ ചോദിച്ചു “താജി, ദൈവം എന്തിനാണ് ഇങ്ങിനെ
കഷ്ടപ്പെടാന്‍ മനുഷ്യരെ സൃഷ്ടിക്കുന്നത്?” അയാള്‍ ഒരു നിമിഷം
ആ മുഖത്തേക്ക് നോക്കി.അവനെ തൃപ്തിപ്പെടുത്തുന്ന ഒരുത്തരം അയാള്‍ക്കുണ്ടായിരുന്നില്ല.
“പിതാജിക്ക് അറിഞ്ഞുകൂടാ മകനെ” അയാള്‍ പറഞ്ഞു
നിര്‍ത്തി.
www.vettathan.blogspot.com
കഥയാണെങ്കിലും മനസ്സില്‍ തൊട്ടു, മാഷേ
ReplyDeleteനന്ദി ശ്രീ ,ആദ്യ വരവിനും അഭിപ്രായത്തിനും.
Deleteഎന്തിനാവോ ദൈവം ഇങ്ങനെ ചെയ്യുന്നത്? ഞാനും അതു മാത്രമേ ചോദിക്കുന്നുള്ളൂ...
ReplyDeleteചില ജീവിതങ്ങള്‍ കാണുമ്പോള്‍ എങ്ങിനെയാണ് ചോദിക്കാതിരിക്കുക? കഥയുടെ ഭാഗമല്ലെങ്കിലും എന്റെ കൊച്ചുമോന് എന്നോടു ചോദിച്ചതാണീ ചോദ്യം. എന്തു മറുപടിയാണ് ഞാനവന് കൊടുക്കുക?
Deleteമാഷേ ശരിക്കും തൊട്ടുണർത്തിയ കഥ.
ReplyDeleteസ്വന്തം കുറ്റം കൊണ്ടല്ലെങ്കിലും ചിലരിങ്ങനെ അഗാധതയിലേക്ക് വീഴുന്നു. വിധി.
Deleteജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍! ആര്‍ക്കും സംഭവിക്കാവുന്നത്.
ReplyDelete"അയാള്‍"ക്ക് ഒരു പേര് കൊടുത്തിരുന്നെങ്കില്‍ വായനക്കിടെ തോന്നുന്ന അകല്‍ച്ച മാറിയേനെ എന്ന് തോന്നുന്നു.
സന്തോഷം ജോസെലേറ്റ് ഈ അഭിപ്രായത്തിന്."അയാളെ"ക്കൊണ്ടു ഞാനല്‍പ്പം ബുദ്ധിമുട്ടിയിരുന്നു.ഇനിയുള്ള രചനകളില്‍ ശ്രദ്ധിക്കാം.
Deletetintu ennu kodutho
Deleteദൈവം എന്തിനാണ് ഇങ്ങിനെ കഷ്ടപ്പെടാന്‍ മനുഷ്യരെ സൃഷ്ടിക്കുന്നത് എന്നാ ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു. ഓരോരുത്തര്‍ക്കും ഓരോ ദൗത്യം ഉണ്ടാവും ഈ ലോകത്തിൽ. അത് നിറവേറ്റുക എന്നത് മാത്രമാണ് നമ്മുടെ കടമ..
ReplyDeleteചില കഥകൾ മനസ്സിനെ സ്പർശിക്കും. ചിലവക്ക് എന്തെങ്കിലും ഒരു മെസ്സേജ് ആവും തരാനുണ്ടാവുക. ചിലത് നമ്മെ ഭൂതകാലത്തിലെ ചില രംഗങ്ങളെ തന്നെ ഒര്മ്മിക്കും. മറ്റു ചിലത് നമ്മൾ മറക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ ആയി തന്നെ തോന്നും. വെട്ടതാൻ സാറിന്റെ ഈ കഥയിൽ എനിക്ക് എല്ലാം അനുഭവപ്പെട്ടു എന്ന് പറയട്ടെ.
നന്ദി സുഹൃത്തെ. ശരിയാണ് ഓരോ ജന്മത്തിനും ഓരോ ദൌത്യമാവും. എന്നാലും ചില ജീവിതങ്ങള്‍ നമ്മുടെ മനസ്സിന് വിങ്ങലായി മാറുന്നു.
Deleteഎന്ത് പാപഫലമായാലും , കര്മ്മഫലമായാലും ദൈവം ചിലരെ വല്ലാതെ കഷ്ടപെടുതുന്നത് സഹിക്കാൻ പറ്റില്ല ; സ്നേഹമായ ദൈവം കർമ്മഫലത്തിന്റെ പേരിൽ ഏങ്ങനെ ക്രൂരനാകും ?
ReplyDeleteനല്ല കഥ
ദൈവം ഒരു ക്രൂരനായ സാഡിസ്റ്റാണെന്ന് എനിക്കു ഒരിക്കലും കരുതാനാവുന്നില്ല. ചില ഭക്തര്‍ ദൈവത്തിനെ അവരുടെ അച്ഛനോട് സാദൃശ്യപ്പെടുത്തുന്നത് കൊണ്ടാണ് അങ്ങിനെ ഒരു ചിന്ത ഉണ്ടാകുന്നത്.
Deleteമനുഷ്യന്റെ ജീവിതപാതയില് ഉണ്ടായിക്കൊണ്ടിരിക്കുന്ന കയറ്റിറക്കങ്ങളും ദുരന്തങ്ങളും....
ReplyDeleteചിലതുകാണുമ്പോള്‍,കേള്‍ക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാകും.അത്തരത്തിലുള്ള
ഒന്നായി വെട്ടത്താന്‍ സാര്‍ എഴുതിയ ഈ കഥയും.
ആശംസകള്‍
പ്രത്യേകിച്ചു ഒരു തെറ്റും ചെയ്യാതെ ദു:ഖത്തിന്റെ കാണാക്കയങ്ങളില്‍ മുങ്ങിത്താഴുന്നവര്‍ എത്രയാണ്.
Deletegood...
ReplyDeleteനന്ദി.
DeleteOmana ye pandu kandittund.Vayichappol oru kadha pole thonny.Ororutharudyum anubhavangalnallo kadhakal.Sangadam thonnunnu. Mary.
ReplyDeleteഓമനയുടേത് പോലുള്ള ദുരനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ.
Delete
ReplyDeleteപ്രസരിപ്പിന്റെ പ്രതി രൂപമായിരുന്ന ഒരു മുപ്പത്തഞ്ചുകാരി....
ആ രൂപവും മുഖവും കണ്ണും എല്ലാം സന്തോഷത്തിന്റെ നിറവായിരുന്നു....
പിന്നീടൊ...
എന്തൊക്കെയുണ്ടെങ്കിലും എല്ലാജന്മങ്ങളൂം ഏതോ
അജ്ഞാത വിധിക്കനുസരിച്ച് അവരുടെ ജീവിതം നയിക്കപ്പെടുന്നൂ...!
സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം ഒരു വരദാനം തന്നെയാണ്.വിധി ഓരോരുത്തര്‍ക്കും കരുതി വെച്ചിരിക്കുന്നത് അനുഭവിക്കുകയെ തരമുള്ളൂ
Deleteഎല്ലാ അവസരങ്ങളും ഉണ്ടായിട്ടും ചില ജീവിതങ്ങള്‍ തകര്ന്നടിഞ്ഞുപോവുന്നത് ഞാനും കണ്ടിട്ടുണ്ട്.... - ദൈവത്തിന്റെ വികൃതികള്‍ ......
ReplyDeleteസത്യം. സന്തോഷവും സംതൃപ്തിയുമില്ലെങ്കില് എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല.ചില ജീവിതങ്ങള്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു
Deleteഎന്റെ അറിവില്‍ ആദ്യത്തെ സംഘടിതമായ കബളിപ്പിക്കല്‍ നടത്തിയത് ലാബെല്ലാ രാജന് ആണ്. അന്ന് ഇതുപോലെ അനേകര്‍ വഞ്ചിക്കപ്പെട്ട് ദുഃഖിച്ചിരുന്നു.
ReplyDeleteചില കഥകള്‍ ഓര്‍മ്മകളെ തിരിച്ചെടുത്തുകൊണ്ടുവരും
പോലീസ്കാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും തണലില്‍ ആണ് ബ്ലേഡ് മാഫിയ തഴച്ചു വളര്‍ന്നത്.ആത്യന്തികമായി കുറെ സാധാരണക്കാരുടെ ജീവിതം തകര്‍ന്നു.
Deleteചില നിക്ഷേപങ്ങള്‍ കസീനോയില് പന്തയം വെയ്ക്കുന്നപോലെയാണ്. നഷ്ടപ്പെട്ടാലും ചേതമില്ലാത്ത തുകവെച്ചേ കളിക്കാവൂ. തുടക്കത്തില്‍ ഇറക്കിയ തുകയേക്കാള്‍ കൂടുതല്‍ അടിച്ചെങ്കില്‍ പിന്നീടുള്ള കളി ലാഭത്തുക വെച്ചുമാത്രമേ ആകാവൂ. ഏറ്റവും പ്രധാനം, കളി നിര്ത്തേണ്ടതെപ്പോള് എന്ന് ഉറപ്പിക്കാന്‍ സാമര്ത്ഥ്യമുള്ളവനേ കളിക്കാനിറങ്ങാവൂ.
ReplyDeleteഓമനയുടെ കാര്യം എന്തുപറയാന്‍! ചിലപ്പോള്‍ അങ്ങനെയാണ്....
കളി തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ വിഷമമാണ്. പ്രശ്നം, കളിയാണെന്നറിയാതെ കളിയില്‍ പെട്ടുപോകുന്നവര്ക്കാണു.
Deleteജീവിതവഴിയില്‍ ഇങ്ങിനെയും ചില മുഖങ്ങള്‍ നമുക്ക് ഓര്‍ക്കാനും വേദനിക്കാനുമായി....
ReplyDeleteജീവിതം "കീഴ്മേല്‍ മറിയുന്നു" എന്നൊക്കെ കേട്ടിട്ടില്ലേ.അത്തരം അനുഭവമുള്ള പലരും നമുക്ക് ചുറ്റുമുണ്ട്.
Deleteപണത്തിനു വേണ്ടിയുള്ള പാച്ചിലിനിടയില്‍ നാം പലപ്പോഴും ജീവിതം തന്നെ മറന്നു പോകുന്നു.... എങ്ങനെയും പണം സമ്പാദിക്കണം എന്ന മോഹം വരുമ്പോള്‍ അതുവരെ എത്തിക്ക്സ് പറയുന്നവര്‍ പോലും ഇത്തരം മോഹവലയങ്ങളില്‍ വീണുപോകുന്നത് കണ്ടിട്ടുണ്ട്.... ഹൃദയസ്പര്‍ശിയായി എഴുത്ത്, പ്രത്യേകിച്ച് ഒന്‍പത് വയസ്സുകാരന്റെ ചോദ്യം....
ReplyDeleteശരിയാണ്.സ്വന്തം കാര്യം വരുമ്പോള്‍ ആദര്‍ശം പമ്പ കടക്കും.
Deleteദുരിതങ്ങള്‍ ഒഴിയാത്ത ചില ജീവിതങ്ങള്‍ .. അവസാനിപ്പിച്ചത് വളരെ നന്നായിരിയ്ക്കുന്നു. ആശംസകള്‍ ...
ReplyDeleteനന്ദി വിനോദ്. ചിലരുടെ ദുരിതങ്ങള്‍ക്ക് കാരണം കണ്ടെത്താന്‍ കഴിയുന്നില്ല.
Deleteevery life has to go with certain up & downs...
ReplyDeleteഅത് പോലൊരു രചനയുടെ ലോകം.....
ചില നിമിഷങ്ങള്‍ കൊണ്ട് ജീവിതം തന്നെ കൈവിട്ടു പോകുന്നു
Deleteബ്ലേഡ് മാഫിയയില്‍ തകര്‍ന്ന പല ജീവിതങ്ങള്‍ക്കിടയില്‍ ഒന്ന്
ReplyDeleteആരും അനുഭവങ്ങളില്‍ നിന്നു ഒന്നും പഠിക്കുന്നില്ല എന്നെ തന്നെ പറയണം
Delete