Friday 22 August 2014

രണ്ടു കോടതിവിധികള്‍




   കേരളത്തിലെ കോടതികളില്‍ നിന്നു ശ്രദ്ധേയമായ രണ്ടു വിധികള്‍ അടുത്ത ദിവസം ഉണ്ടായി.



    ഒന്നു കോഴിക്കോട്ടു നിന്നാണ്. പീഡനക്കേസിലെ പ്രധാനസാക്ഷിയായ പെണ്‍കുട്ടിയെ മൊഴികളിലെ വൈരുദ്ധ്യത്തിനും കോടതിയോടും പ്രോസിക്യൂട്ടറോടും കയര്‍ത്തതിനും (നില വിട്ടു പെരുമാറിയതിനും ) മഹുമാന്യനായ ജഡ്ജി മൂന്നു മാസത്തേക്ക് ശിക്ഷിച്ചു. പോരെങ്കില്‍ സാക്ഷിമൊഴി രേഖപ്പെടുത്തിയ കടലാസ്സില്‍  ഒപ്പിടാനും ആ വനിത തയ്യാറായില്ല. കോടതിയലക്ഷ്യത്തിന് ശിക്ഷിക്കേണ്ട കുറ്റം തന്നെ, സംശയമില്ല. വിവാഹ വാഗ്ദാനം നല്‍കി 2009ല്‍ കോഴിക്കോട്ടെ ലോഡ്ജില്‍ പീഡിപ്പിക്കുകയും തിരുവനന്തപുരത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു എന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിന്‍റെ വിചാരണയാണ് 18.08.2014ല്‍ നടന്നത്. പ്രതിയെ അറിയുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നു പറഞ്ഞപ്പോള്‍, സാക്ഷിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നായി പ്രോസിക്യൂട്ടര്‍ .അപ്പോഴാണ് “എനിക്കു നഷ്ടപ്പെട്ട ജീവിതം നിങ്ങള്‍ തിരിച്ചു തരുമോ” എന്നു യുവതി പ്രോസിക്യൂട്ടറോടും ജഡ്ജിയോടും ചോദിച്ചത്. ഇപ്പോള്‍ 20 വയസ്സുള്ള യുവതിക്ക് 15 വയസ്സുള്ളപ്പോഴാണ് പീഡനം നടന്നത്. ഇപ്പോഴെങ്കിലും ന്യായവും നീതിയും നടത്താന്‍ തയ്യാറായ നിയമവ്യവസ്ഥയെ അഭിനന്ദിക്കുന്നതിന് പകരം നീതിപാലകരോട് തട്ടിക്കയറിയ അഹങ്കാരത്തിന് മൂന്നു മാസത്തെ ശിക്ഷ കുറഞ്ഞുപോയി എന്നേ പറയാനുള്ളൂ. (ജെയിലില്‍ ബഹളം വെച്ച യുവതിയെ ബീച്ച് ആശുപത്രിയിലും പിന്നീട് കുതിരവട്ടം മനോരോഗാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിക്ഷ അവിടെക്കിടന്ന് അനുഭവിക്കട്ടെ.)


    രണ്ടാമത്തെ വിധി കേരള ഹൈക്കോടതിയില്‍ നിന്നാണ്. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കി ,സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പ്ളസ്സ് ടു ലിസ്റ്റ് കോടതി റദ്ദാക്കി. കോടതിയുടെ നിരീക്ഷണങ്ങള്‍ അഴിമതി തടയുന്നതും  രാഷ്ട്രീയക്കാരന്‍റെ താന്‍ പോരിമ തകര്‍ക്കുന്നതും ആയി തോന്നി. വിദ്യാഭ്യാസ ഡയറക്റ്ററുടെ ശുപാര്‍ശ  തള്ളാന്‍ മന്ത്രിസഭയ്ക്ക് അധികാരമില്ലെന്ന്  കോടതി വിധിച്ചതായാണ് മീഡിയകള്‍ റിപ്പോര്ട്ട്  ചെയ്തത്. ആദ്യദിവസം മന്ത്രിസഭാ ഉപ സമിതിക്ക് നോട്ടീസ് അയച്ച നടപടി കോടതി ഇന്ന് ദയാപൂര്‍വ്വം    പിന്‍ വലിച്ചിട്ടുമുണ്ട്. കോടതിയുടെ നടപടി നമ്മുടെ ജനാധിപത്യത്തിന് മഹത്തായ സംഭാവനയാണ് നല്‍കുന്നത്  എന്നതില്‍ ഒരു സംശയവുമില്ല. ഉദ്യോഗസ്ഥര്‍ എടുക്കുന്ന തീരുമാനങ്ങള്‍ മന്ത്രിക്കും മന്ത്രിസഭയ്ക്കും നിരസിക്കാനും തിരുത്താനും അവകാശമില്ലെങ്കില്‍ വെറുതെ ദുര്‍ച്ചെലവും അതുവഴി അഴിമതിക്കും കാരണമാവുന്ന തെരഞ്ഞെടുപ്പ് ,മന്ത്രിസഭാരൂപീകരണം തുടങ്ങിയ കലാപരിപാടികളൊക്കെ നമുക്ക് അവസാനിപ്പിക്കാമല്ലോ. ഉദ്യോഗസ്ഥര്‍ അഥവാ തെറ്റ് ചെയ്താല്‍ അവരെ തിരുത്താനും നേര്‍ വഴിക്ക് നയിക്കാനും മഹാന്മാരായ ജഡ്ജിമാര്ക്ക്  കഴിയും. അവരെ നിയമിക്കാന്‍ അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത കൊളീജിയം ഉള്ളത് ജനങ്ങള്‍ക്ക്  ആശ്വാസമാണെന്നും പറയാതെ വയ്യ.


    ഇത്തരുണത്തില്‍ വേറെ രണ്ടു കോടതിയലക്ഷ്യ കേസുകള്‍ ഓര്‍മ്മ വരുന്നു. ഒന്നു കേരളത്തില്‍ തന്നെയാണ്. സുപ്രീം കോടതി സമ്പന്നാഭിമുഖ്യം കാണിക്കുന്നു എന്നു ആരോപിച്ച കേരള മുഖ്യമന്ത്രിയായിരുന്ന നമ്പൂതിരിപ്പാടിനെ കോടതിയലക്ഷ്യത്തിന് കേരളാ ഹൈക്കോടതി ശിക്ഷിച്ചു. രണ്ടാമത്തെ കേസ്സ് 1950കളില്‍ അലഹബാദ് ഹൈക്കോടതിയില്‍ നടന്നതാണ്. മീററ്റിലെ 75 വയസ്സായ ഒരു ഗ്രാമീണന്‍ ജില്ലാ ജഡ്ജിക്കയച്ച പോസ്റ്റ് കാര്‍ഡായിരുന്നു പരാതിക്കു ആധാരം. സ്വാതന്ത്ര്യം ലഭിച്ചിട്ടും നമ്മുടെ കോടതികള്‍ കൊളോണിയല്‍ രീതികളാണ് പിന്തുടരുന്നത് എന്നായിരുന്നു ആരോപണം. ജില്ലാ ജഡ്ജി കത്ത് ഹൈക്കോടതിക്ക് അയച്ചുകൊടുത്തു. ഹൈക്കോടതി സമന്‍സ് അയച്ചു. പ്രതി ഹാജരായില്ല. പിന്നീട് രണ്ടാമത്തെ സമന്‍സിനും പ്രതി ഹാജരായില്ല. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുവാന്‍ ഉത്തരവായി. എന്താണ് കോടതിയില്‍ ഹാജരാകാതിരുന്നത് എന്ന ചോദ്യത്തിന് താനൊരു നിസ്വനാണെന്നും മീററ്റില്‍ നിന്നു അലഹബാദിലേക്ക് വരുവാന്‍ തന്‍റെ കയ്യില്‍ പൈസയില്ലെന്നുമായിരുന്നു മറുപടി. കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ച ജഡ്ജിമാര്‍ വൃദ്ധനോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. “എങ്ങോട്ട് പോകാന്‍ ,എങ്ങിനെ പോകാന്‍ ,എന്റെ കയ്യില്‍ വണ്ടിക്കൂലിക്ക് പൈസയില്ല” എന്നായിരുന്നു പ്രതിയുടെ മറുപടി. ജഡ്ജിമാരും പ്രോസിക്യൂട്ടറും 15 രൂപ വീതം എടുത്തു വൃദ്ധനെ പറഞ്ഞു വിട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.


    ലോര്ഡ്  അറ്റ്കിന്‍റെ ഒരു വാചകം ഉദ്ധരിച്ച് ഈ കുറിപ്പു അവസാനിപ്പിക്കാം.


    “Justice is not a cloistered virtue. It must suffer the scrutiny and outspoken comments of ordinary men”.

വെട്ടത്താന്‍
www.vettathan.blogspot.in  

32 comments:

  1. ഇവരെല്ലാം കൂടി ഇത്രയൊക്കെ സേവിച്ചിട്ടും നമ്മളൊക്കെ ജീവനോടെ ഇരിക്കുന്നതാണ് അത്ഭുതം

    ReplyDelete
    Replies
    1. കാരണമെന്താണെങ്കിലും മനോരോഗിയായ ഒരു യുവതിയെ ആണ് കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്.

      Delete
  2. Replies
    1. സന്തോഷം. 15 വയസ്സില്‍ പിച്ചിചീന്തപ്പെട്ട ,മനോരോഗിയായ യുവതിയാണ് ശിക്ഷിക്കപ്പെട്ടത്.

      Delete
  3. അവനവന്‍ എന്നത് തന്നെയാണ് ഇപ്പോള്‍ നീതിയും നിയമവും. അവിടെ നീ ഇല്ല. ഞാന്‍ മാത്രേ ഉള്ളു.

    ReplyDelete
    Replies
    1. ജുഡീഷ്യറിയെക്കുറിച്ചുള്ള മുന്‍ പോസ്റ്റുകളോട് ഇത് ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

      Delete
  4. എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്... പലതും അറിയുന്നത് ഇങ്ങിനെയുള്ള കുറിപ്പുകള്‍ വായിക്കുമ്പോഴാണ്...

    ReplyDelete
    Replies
    1. നന്ദി,മുബി പാര്‍ലമെന്‍റ് പാസ്സാക്കിയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നു.

      Delete
  5. കോടതിയോട് ചോദ്യം ചോദിക്കുന്നതൊക്കെ അങ്ങ് സിനിമേല് മതി! കോടതീന്ന് പറഞ്ഞാല്‍ ആരാന്നാ വിചാരം! കിരീടമില്ലാത്ത രാജാവ് അല്യോ!

    ReplyDelete
    Replies
    1. രാഷ്ട്രീയക്കാരുടെ കൊള്ളരുതായ്മയില്‍ മനസ്സ് മടുത്ത ജനം അത്താണിയായി കണ്ടത് കോടതികളെയാണ്. അവിടെ എന്താണ് സംഭവിക്കുന്നത്?????????????????????????

      Delete
  6. നിയമം ചിലന്തി വല പോലെയാണെന്ന് കേട്ടിട്ടുണ്ട്..
    വലിയ ഇരകൾക്ക് നിഷ്പ്രയാസം വല തകർക്കാം.
    ജഡ്ജിമാരും ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെ എന്ത് പറയാൻ.
    ആശംസകൾ പ്രിയ വെട്ടത്താൻ സാർ.

    ReplyDelete
    Replies
    1. നിയമത്തിനുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ടു പ്രവര്‍ത്തിക്കേണ്ടവരാണ് ജഡ്ജിമാര്‍,നിയമം ഉണ്ടാക്കാനുള്ളവരല്ല.കോടതിയലക്ഷ്യം ഇഷ്ടമില്ലാത്തവര്‍ക്കെതിരെ വീശാനുള്ള വാളുമല്ല

      Delete
  7. എത്ര എത്രയോ ജീവിതങ്ങള്‍ നിയമക്കുരുക്കുകളിലകപ്പെട്ട്........
    ആശംസകള്‍ വെട്ടത്താന്‍ സാര്‍

    ReplyDelete
    Replies
    1. കൃത്യമായി കേസ്സ് കേട്ടു തീര്‍പ്പാക്കുന്ന ഉത്തരവാദിത്വ ബോധമുള്ള ജഡ്ജിമാരുണ്ട്. അങ്ങിനെ ചെയ്യാതെ ഉഴപ്പുന്നവരുമുണ്ട്.ഉഴപ്പന്മാരെക്കൊണ്ട് കൃത്യമായി ജോലി ചെയ്യിക്കാന്‍ മുകളില്‍ ഉള്ളവര്‍ക്ക് കഴിയാത്തത് കൊണ്ടാണ് ഇത്രയധികം കേസ്സുകള്‍ കെട്ടിക്കിടക്കുന്നത്.വൈകി ലഭിക്കുന്ന നീതിക്കു എന്തു വില?

      Delete
  8. എന്താ പറയേണ്ടതെന്നറിയില്ല വെട്ടത്താൻ സാർ...താങ്കളെപ്പോലുള്ളവരുടെ കുറിപ്പുകൾ എന്നെപ്പോലുള്ളവർക്ക് എപ്പോഴും ഉപകാരമാണ്‌.നന്ദി

    ReplyDelete
    Replies
    1. കോടതി നടപടികള്‍ പുകമറയ്ക്കപ്പുറം നിര്‍ത്തേണ്ടവയല്ല. സമൂഹത്തിന്‍റെയും സ്ഥാപനങ്ങളുടെയും നിശിതമായ സ്ക്രൂട്ടണിക്ക് വിധേയമാക്കേണ്ടവയാണ്. കാരണം ഇത് ജനാധിപത്യമാണ്.

      Delete
  9. കോടതികളിലും വക്കീൽ ഓഫീസുകളിലും നന്നെ ചെറുപ്പം മുതൽ സമയം ചെലവാക്കിയിട്ടുള്ള എനിക്ക് ഒട്ടും അതിശയം ഇല്ല വെട്ടത്താൻ ചേട്ടാ..

    ReplyDelete
    Replies
    1. വക്കീലന്മാരും ജഡ്ജിമാരുമായുള്ള സൌഹൃദമാണ് ഈ രംഗത്തെ അപചയങ്ങളെക്കുറിച്ച് എഴുതാന്‍ എനിക്കുള്ള പ്രേരണ.

      Delete
  10. കണ്ണും കാതും ചെവിയും മൂടിക്കെട്ടിയ നമ്മുടെ നീതിന്യായവ്യവസ്ഥ .....

    ReplyDelete
    Replies
    1. പ്രോസിക്യൂട്ടര്‍മാരും നീതിപാലകരും എല്ലാവരോടും ഇങ്ങിനെ തന്നെ പെരുമാറുമോ?

      Delete
  11. Replies
    1. ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമമാകൂന്നതിന് മുന്‍പ് തന്നെ അതിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. അടുത്തമാസം വിരമിക്കുന്ന ചീഫ് ജസ്റ്റീസ് അതു ഉടന്‍ തന്നെ പരിഗണനക്കും എടുത്തു. പക്ഷേ ഇല്ലാത്ത നിയമത്തിനെതിരെയുള്ള ഹരജി തള്ളേണ്ടി വന്നു.ചീഫ് ജസ്റ്റീസിന് വേണ്ട പിന്തുണ കിട്ടിയില്ല എന്നു തോന്നുന്നു.

      Delete
  12. കാലത്തിനനുസരിച്ചു നിയമം മാറുന്ന ഒരു ഇന്ത്യന്‍ നിയമ വുവസ്ഥ ഇനി എന്നാണാവോ വരിക !! ..

    ReplyDelete
    Replies
    1. ഏറ്റവും ആദ്യം ശുചീകരിക്കേണ്ട തൊഴുത്ത് ജുഡീഷ്യറി തന്നെയാണ്.

      Delete
  13. വക്കീലന്മാരും ജഡ്ജിമാരുമായുള്ള സൌഹൃദമാണ്
    പല വിധികളും നമ്മുടെ നാട്ടിൽ മാറ്റി മറയ്ക്കപ്പെടുന്നത് .
    പിന്നെ രാഷ്ട്രീയ -സാമ്പത്തിക ഇടപാടുകളും ഒപ്പം തന്നെ
    നമ്മുടെ ന്യായ-നിയമ വ്യവസ്ഥയെ കാർന്നുനിന്നുകൊണ്ടിരിക്കുന്നതും...

    ReplyDelete
    Replies
    1. ജഡ്ജിമാരുടെ മക്കള്‍ ജഡ്ജിമാരാവുന്നു.പട്ടാള ഓഫീസര്‍മാരുടെ മക്കള്‍ ഉന്നത സൈനീകരാകുന്നു. അധികാരത്തിലിരിക്കുന്നവരുടെ മക്കള്‍ ഭരണാധികാരികളാകുക. ഇതൊന്നും തെറ്റല്ല.പക്ഷേ കോക്കസ്സുകള്‍ വളര്‍ന്ന് വരുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം.ജനാധിപത്യം അപകടത്തിലാണ്,

      Delete
  14. നിസ്സഹായ ആയ ഒരിരയുടെ പ്രതിഷേധങ്ങൾ ആയിരിക്കണം ആ സ്ത്രീയുടെത് ...
    അത് മനസ്സിലാക്കാൻ കോടതിക്ക് കഴിയാതെ പോയി
    അല്ലെങ്കിൽ മനപൂർവം അവഗണിച്ചു .
    കോടതിയും ജഡ്ജിമാരും മനുഷ്യനിര്മ്മിതവും മനുഷ്യരും ആണ് ..

    ReplyDelete
    Replies
    1. വെട്ടത്താന്‍19 October 2014 at 19:03

      കോടതിയും പ്രോസിക്യൂട്ടറും മനുഷ്യര്‍ തന്നെ.പക്ഷേ വീഴ്ച്ച വീഴ്ച്ച തന്നെ

      Delete
  15. nice blog. interesting....

    ReplyDelete
  16. പണ്ട് പോലീസ് കേസ് കോടതി ഇതൊക്കെ ഒരു പേടി സ്വപ്നമായിരുന്നു ., കാര്യങ്ങളൊക്കെ ബോദ്ധ്യമായപ്പോള്‍ ആ പേടിയൊക്കെ മാറി . കെട്ടിച്ചമച്ച കള്ള കഥകള്‍ക്ക് നിയമക്കുരുക്കുകളിലകപ്പെട്ട് കിടക്കുന്ന എത്രയോ പേരുകള്‍ കാണും . അവരുടെ വിധികള്‍ നടപ്പാക്കിവരുമ്പോള്‍ അത്രയും നാള്‍ അവരനുഭവിച്ച വേദനകള്‍ മാറ്റാന്‍ ആരെകൊണ്ടാണാവുക ?

    ReplyDelete
    Replies
    1. എത്രയോ പാവങ്ങളെ പോലീസ് വെറുതെ കുരുക്കുന്നു.ജീവിതകാലം മുഴുവന്‍ ചെയ്യാത്ത തെറ്റിന് വിചാരണ പോലുമില്ലാതെ അഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവരുന്ന പാവങ്ങളെ ആരോര്‍ക്കാന്‍?

      Delete

Related Posts Plugin for WordPress, Blogger...