Monday 31 October 2011

ശവം തീനികള്‍

                           സമരം ചെയ്യുക എന്നത് തൊഴിലാളിയുടെ അവകാശമാണ്.തൊഴില്‍ ഇടങ്ങളില്‍ നീതി ലഭിക്കാതിരിക്കുമ്പോള്‍,നിയമാനുസൃതമുള്ള വേതനവും തൊഴില്‍ സാഹചര്യവും നഷ്ടപ്പെടുമ്പോള്‍, സമരം ആവശ്യമായി വരും.അതിനു ചില അംഗീകൃത രീതികളുണ്ട്.നിയമങ്ങളുണ്ട്.അത്‌ പാലിക്കാതെ ,സ്ഥാപനത്തെ തകര്‍ക്കുന്ന വിധമുള്ള നിരന്തര സമരങ്ങള്‍ തൊഴിലാളികളുടെ ബുദ്ധി ശൂന്യതയുടെ ,തൊഴിലാളി, സ്ഥാപിത താല്പര്യക്കാരുടെ കെണിയില്‍ അകപ്പെടുന്നതിന്റെ, തെളിവാണ്.



                                 സ്വതന്ത്ര   ഇന്ത്യയിലെ ഏറ്റവും സംഘര്‍ഷ ഭരിതവും നീണ്ടതുമായ തൊഴില്‍ സമരമായിരുന്നു 1982 ല്‍ ഡോക്റ്റര്‍ ദത്താ സാമന്തിന്റെ നേതൃത്തത്തില്‍ ബോംബയില്‍ നടന്ന തുണി മില്‍ സമരം. മുപ്പതിനായിരം തൊഴിലാളികള്‍ വേതന വര്‍ധനക്കും മറ്റാവശ്യങ്ങള്‍ക്കുമായി  ഒരു വര്‍ഷക്കാലം സമരം ചെയ്തു.അതിനു മുന്‍പ് സാമന്തിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളെല്ലാം വന്‍ വിജയമായിരുന്നു.തൊഴിലുടമകളെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും സാമാന്ത് തന്റെ ആവശ്യങ്ങള്‍ നേടിയെടുത്തു.കൊണ്ഗ്രെസ്സ് ടിക്കെറ്റിലാണ് സാമാന്ത് ആദ്യമായി മഹാരാഷ്ട്ര നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.പക്ഷെ അദ്ദേഹത്തിന്റെ തീവ്രവാദ നിലപാടുകള്‍ അടിയന്തിരാവസ്ഥയില്‍ സാമന്തിനെ ജയിലറക്കുള്ളിലാക്കി.മഹാരാഷ്ട്രയിലെ തുണിമില്ലുകളും റയില്‍വേയും  വളര്‍ന്നു വരുന്ന രാഷ്ട്രീയക്കാര്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായിരുന്നു.അവിടെ നിന്നാണ് അന്നത്തെ അതികായനായ S.K.പാട്ടീലിനെ  തോല്‍പ്പിച്ചു ജോര്‍ജു ഫെര്ണാണ്ടാസ് വന്നത്.സോഷ്യലിസം സ്വപ്നം കണ്ട   ഇന്ത്യന്‍ യുവതയുടെ എല്ലാമെല്ലാമായിരുന്നു ജോര്‍ജു.(ആ ജോര്‍ജാണ് മൊറാര്‍ജി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് രാവിലെയും അനുകൂലിച്ചു ഉച്ച കഴിഞ്ഞും  പ്രസംഗിച്ചത്.ആ ജോര്‍ജു അഴിമതിയിലൂടെ സമ്പാദിച്ചു കൂട്ടിയ സ്വത്തിന് വേണ്ടിയാണ് ഈയിടെ സഹോദരങ്ങളും,ഭാര്യ ലൈല കബീറും, ജയാ ജെറ്റ്ലിയും     സുപ്രീം കോടതി വരെ കയറി ഇറങ്ങിയത്‌.)


                                   ദത്താ സാമന്തിന്റെ തുണിമില്‍ സമരം പക്ഷെ പരാജയപ്പെട്ടു.പലതരം പ്രശ്നങ്ങളില്‍ പെട്ട് തകര്ച്ചയിലായിരുന്ന വ്യവസായം തൊഴിലാളികളുടെ അക്രമ സമരങ്ങളിലൂടെ ഒരു തിരിച്ചു വരവ് സാധ്യമാകാത്ത വിധത്തില്‍ അടച്ചു പൂട്ടപ്പെട്ടു.മുപ്പതിനായിരം തൊഴിലാളികള്‍ തെരുവിലായി.പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം മില്ലുകളുടെ  ഭൂമി വിറ്റ് മുതലാളിമാര്‍ കോടികള്‍ കൊയ്തു.പക്ഷെ ബോംബയിലെ തുണിമില്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഒരിറ്റു കണ്ണീര്‍ എവിടെയും വീണില്ല.അവര്‍ക്കതിനു അര്‍ഹത ഇല്ലായിരുന്നു എന്നതാണ് സത്യം.ഇരിക്കുന്ന കൊമ്പ് അറിഞ്ഞു കൊണ്ട് മുറിക്കുന്ന ആരും സഹതാപം അര്‍ഹിക്കുന്നില്ല.

                               ഇവിടെ നമ്മുടെ കേരളത്തിലും ബോംബെ സമരത്തിന്റെ ചെറു പതിപ്പുകള്‍ അരങ്ങേറിയിട്ടുണ്ട്.കേരളത്തില്‍ വ്യവസായം കൊണ്ടുവരാനുള്ള ഉള്‍ക്കട മോഹം കൊണ്ടാണ് ഇ.എം.എസ്.ബിര്‍ളയെ ഇങ്ങോട്ട് കൊണ്ടുവന്നത്.നമ്മുടെ മുള, ടണ്ണിനു ഒരു രൂപ നിരക്കിലാണ് ഗ്വാളിയോര്‍ റയോണ്‍സിനു   കൊടുത്തത്.അന്ന് പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് ഇന്നുള്ള അവബോധം ഇല്ല.കമ്പനി എല്ലാം അറിഞ്ഞുകൊണ്ട്, വ്യവസായവല്‍ക്കരണത്തിനുള്ള നമ്മുടെ അഭിലാഷം മുതലെടുത്തു.കമ്പനിയിലെ അശുദ്ധ ജലം യാതൊരു ഉളുപ്പുമില്ലാതെ ചാലിയാറിലേക്ക് തുറന്നു വിട്ടു.പിന്നീട് ജന മുന്നേറ്റത്തിലും,അസംസ്കൃത സാധനങ്ങളുടെ ലഭ്യതക്കുറവു മൂലവും , പിടിച്ചു നില്‍ക്കാനാവാതെ കമ്പനി വലയുന്ന അവസരത്തിലാണ് ഗ്രോ വാസുവിന്റെ നേതൃത്തത്തില്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചത്.ആവശ്യത്തിനു അസംസ്കൃത സാധനങ്ങളില്ലാതെ കുറെ താല്‍ക്കാലിക തൊഴിലാളികളെ കമ്പനി പുറത്തു നിര്‍ത്തിയിരുന്നു.അവര്‍ക്കെല്ലാം പണിയും ശമ്പളവും കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം.എങ്ങിനെ എങ്കിലും കമ്പനി പൂട്ടാന്‍ കാത്തിരുന്ന മാനജുമെന്റ്റ്   റയോണ്‍സ അടച്ചുപൂട്ടി.പണിയില്ലാതെ ,മാവൂരിലെ തൊഴിലാളികള്‍ അനുഭവിച്ച യാതനകള്‍ കോഴിക്കോടിന്റെ ചരിത്രമാണ്.

                                  പല തൊഴില്‍ സമരങ്ങളും വിവരമില്ലാത്ത തൊഴിലാളികള്‍ മാനേജ്മെന്റിന് വേണ്ടി നടത്തുന്നതാണ്.പല തൊഴില്‍ സമരങ്ങളും വിഡ്ഢികളായ തൊഴിലാളികള്‍ സ്വാര്‍ത്ഥ താല്‍പര്യക്കാരായ നേതാക്കള്‍ക്ക് വേണ്ടി നടത്തുന്നതാണ്.ഇത്രയും എഴുതാന്‍ കാരണം മാരുതിയുടെ മനെസ്സാര്‍ പ്ലാന്റില്‍ അടുത്ത കാലത്തുണ്ടായിക്കൊണ്ടിരിക്കുന്ന തൊഴില്‍ സമരങ്ങളാണ്.കഴിഞ്ഞ നാലഞ്ചു മാസമായി അവിടെ ഇടക്കിടക്ക് സമരമാണ്.അവിടുത്തെ തൊഴിലാളികള്‍ എ.ഐ.ടി.യു.സി യുടെ നേതൃത്തത്തില്‍ ഒരു തൊഴിലാളി സംഘടന രൂപീകരിച്ചു.ആ സംഘടനക്കു അംഗീകാരം വേണമെന്ന് പറഞ്ഞായിരുന്നു തുടക്കം.നമ്മുടെ നാട്ടില്‍ നിലവിലുള്ള നിയമം ഒരു വ്യവസായത്തിനു ഒരു അംഗീകൃത തൊഴിലാളി യുണിയന്‍  എന്നതാണ്.മാരുതിയുടെ രണ്ടാമത്തെ യുണിറ്റ് ആണ് മനെസ്സരിലെ.ആദ്യ യുണിറ്റ്  ഗൂര്‍ഗവേണിലാണ്.   അംഗീകൃത യുണിയന്‍  വയസ്സന്മാരുടെയാണ്  ,തങ്ങളുടെ പ്രശ്നങ്ങള്‍ വ്യത്യസ്തമാണ് ,അത്‌ കൊണ്ട് ഈ പ്ലാന്റില്‍ വേറെ അംഗീകൃത യുണിയന്‍  വേണം എന്ന  വാദം സര്‍ക്കാരോ മാനേജ്മെന്റോ  അംഗീകരിച്ചില്ല.തുടര്‍ന്നാണ്‌ അക്രമം മേമ്പൊടി ചാലിച്ച തൊഴില്‍ സമരങ്ങള്‍ തുടര്ച്ചയാവുന്നത്.

                                       സമരക്കാരുടെ ആവശ്യം അംഗീകരിച്ചാല്‍ ബി.എസ.എന്‍.എലില്‍ ഇരുപത്തി അഞ്ചു യുണിയനുകളെ എങ്കിലും അംഗീകരിക്കേണ്ടി വരും. സമരത്തിന്റെ പുറകില്‍ ആരാണ്?മാരുതി ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാര്‍ കമ്പനിയാണ്.മനെസ്സരില്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്വിഫ്റ്റ് മോഡലിനു ഒരു ലക്ഷം പേരാണ് ബുക്ക് ചെയ്തു കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന മറ്റേതെങ്കിലും കമ്പനി ഇതിന്റെ പുറകിലുണ്ടാവാം. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോള്‍ താല്പര്യം നല്ല വരുമാനമുള്ള തൊഴിലാളികളെയാണ്.അവരില്‍ നിന്നെ കാര്യമായി എന്തെങ്കിലും തടയുകയുള്ളൂ . ധനവും രാഷ്ട്രീയ നേട്ടവും മോഹിക്കുന്ന രാഷ്ട്രീയ ഭിക്ഷാം ദേഹികളുടെ  ചട്ടുകമായി മാറുകയാണ് വിഡ്ഢികളായ ചെറുപ്പക്കാര്‍.  


                                         തൊഴിലാളികള്‍ ആവശ്യം വായിക്കേണ്ട ഒരു പുസ്തകമുണ്ട്.വ്യവസായ വിപ്ലവം,ഹരിത വിപ്ലവം,തൊഴിലില്ലായ്മ എന്നിവയെ ആസ്പദമാക്കി ശങ്കര്‍ എഴുതിയ നോവല്‍ ത്രയത്തിലെ ആദ്യ നോവല്‍-"സീമബധ്ധ" (ബംഗാളി).കമ്പനി തന്നെ തൊഴിലാളി സമരം ഉണ്ടാക്കി എടുക്കുന്നത് എങ്ങിനെ എന്ന് അപ്പോള്‍ അറിയാം.നമ്മുടെ തൊഴിലാളികള്‍ക്ക് സദ്‌ ബുദ്ധി ഉണ്ടാകുമെന്ന് ആശിക്കാം.

6 comments:

  1. ഇനി ഇവിടെ വ്യവസായം പച്ച പിടിച്ചാല്‍ മതി പണിക്കാരൊക്കെ ഗള്‍ഫില്‍ നിന്നായാലും കുഴപ്പമില്ലല്ലോ.

    ReplyDelete
  2. ആനുകാലിക പ്രസക്തമായ ഈ ബ്ലോഗ്‌ നന്നായിട്ടുണ്ട് . ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ , ഇന്ന് മലയാള മനോരമയില്‍ വന്ന ഒരു വാര്‍ത്ത, നോക്കുകൂലി കൊടുക്കാത്തതിന്റെ പേരില്‍ ഒരു ചെറുകിട ജല വൈദ്യുത പദ്ധതി ഉപേക്ഷികേണ്ടി വന്നതിനെ പറ്റിയുള്ള ഒരു വാര്‍ത്ത . സത്യം പറഞ്ഞാല്‍ സങ്കടമുണ്ട് നമ്മുടെ നാട് ഒരു കാലത്തും രക്ഷപെടില്ല.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Gro Vaasu and all trade unions are looking for a "UNITY IN POVERTY"

    ReplyDelete
  5. പല സ്ഥാപനങ്ങള്‍ക്കും (സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കം) ട്രേഡ് യുനിയന്‍ നേതാക്കളെ കൈകാര്യം ചെയ്യാന്‍ ഫണ്ട് ഉണ്ട്.നേതാക്കള്‍ തടിച്ചു കൊഴുക്കുമ്പോള്‍ വിഡ്ഢികളായ തൊഴിലാളികള്‍ ഈയാം പാറ്റകള്‍ ആകുന്നു.കഴുതകള്‍ പോയി ചാവട്ടെ.

    ReplyDelete
  6. മനെസ്സാര്‍ പ്ലാന്റിലെ തൊഴില്‍ സമരം അവസാനിച്ചു.തൊഴിലാളികള്‍ ജോലിക്ക് കയറി.അക്രമ സമരത്തില്‍ ഏര്‍പ്പെട്ട മുപ്പതു തൊഴിലാളികള്‍ ആനുകൂല്യങ്ങള്‍ വാങ്ങി സ്വയം പിരിഞ്ഞു പോയി.ഐ.ടി.ഐ മാത്രം യോഗ്യതയുള്ള തൊഴിലാളികള്‍ പന്ത്രണ്ടു ലക്ഷം തൊട്ടു മുകളിലേക്ക് വാങ്ങിയാണ് പിരിഞ്ഞത്.ഒരു രാഷ്ട്രീയ നേതാവിന്റെ അതി മോഹത്തിന്റെ അവസാനം.നാല്‍പ്പതു തികയാത്ത തൊഴിലാളികള്‍ക്ക് ആരെങ്കിലും പണി കൊടുക്കുമെന്ന് നമുക്ക് ആശിക്കാം.

    ReplyDelete

Related Posts Plugin for WordPress, Blogger...