Saturday 26 November 2011

പൊതു മരാമത്ത് വകുപ്പില്‍ ഒന്നാം ദിവസം.









                   പഠിച്ചിരുന്ന കാലത്ത് ഒരു പി എസ് സി പരീക്ഷ എഴുതിയിരുന്നതുകൊണ്ടു മുപ്പത്തിയെട്ടു വര്ഷം മുന്‍പ് പി. ഡബ്ലി. ഡി യില്‍ ഒരു ഗുമസ്തപ്പണി കിട്ടി.ആദ്യ ശമ്പളം നൂറ്റിയിരുപത്തിയെട്ടു രൂപ.ആറു   മാസം കഴിഞ്ഞു (ശമ്പള പരിഷ്ക്കരണം കഴിഞ്ഞു ശമ്പളം 168 രൂപ) ഞാനത് കളഞ്ഞു, എല്‍ .ഐ. സി യില്‍ ഒരു എംപ്ലോയിമെന്റ് പണി കിട്ടി പോയി.(ശമ്പളം 372 രൂപ  ).കഥ അതല്ല .



                      പേരാമ്പ്രയില്‍  ജോയിന്‍ ചെയ്യാന്‍ ചെന്ന ദിവസം .വഴി ചോദിച്ചറിഞ്ഞു എങ്ങിനെയോ ഞാന്‍ പത്തു മണിക്ക് സ്ഥലത്ത് എത്തി .ആകെ ഒരു പന്തികേട്‌.അകത്തു നിന്ന് വലിയ ഒച്ചയും കരച്ചിലും കേള്‍ക്കാം.അകത്തും പുറത്തുമായി കുറെ കാഴ്ച്ചക്കാരുമുണ്ട്.ഞാന്‍ പതുക്കെ അകത്തേക്ക് കടന്നു.എകസിക്യുടീവ്  എഞ്ചിനീയരുടെ  മുറിക്കു പുറത്താണ് നാടകം. ഏതോ ഒരു തരുണി അത്മഹത്യാ  ഭീഷണി മുഴക്കുകയാണ്.ആ സതീരത്നം അകത്തിരിക്കുന്ന നരാധമനാല്‍   മൃഗീയമായി പീഡിപ്പിക്കപ്പെട്ടു.ചാരിത്രം മുച്ചൂടും നഷ്ടപ്പെട്ടു.പോരെങ്കില്‍ ഗര്‍ഭിണിയാണ്.ഇനി ഒരു പുരുഷന്റെ ഭാര്യയാവാന്‍ വയ്യ,ഇതെല്ലാം പറഞ്ഞു തല തല്ലി കരയുകയാണ്."എനിക്ക് മരിക്കണം,ഞാനിപ്പോള്‍ കിണറ്റില്‍ ചാടും " എന്ന് പറഞ്ഞു കുതറുന്ന യുവതിയെ "എന്റെ മകളെ ,നീ അവിവേകം ഒന്നും കാണിക്കല്ലേ" എന്ന് പറഞ്ഞു അച്ഛനും അമ്മയും കൂടി  അടക്കി പിടിക്കാന്‍ നോക്കുന്നു.യുവതി അവരെ കുടഞ്ഞെറിഞ്ഞു കിണറ്റിന്‍ കരയിലേക്ക് പായുന്നു.അയ്യപ്പന്‍ നായരും ഭാര്യയും കൂടി മകളെ തടഞ്ഞു ,ഇ.ഇ.യുടെ മുറിക്കു മുന്‍പിലേക്ക് ആനയിക്കുന്നു.കുറച്ചു നേരം ഈ രംഗം കണ്ടു നിന്ന ഞാന്‍ അവിടെ നിന്ന ദാമുവിനോടു ചോദിച്ചു "എന്താ പ്രശ്നം"?.

                       എവിടെ എങ്കിലും ജോലി ചെയ്യുന്ന  പുരുഷന്മാര്‍ നിര്‍ബ്ബന്ധമായും  കേള്‍ക്കെണ്ടതാണ് ഈ കഥ.  

                        ഭാസ്കരന്‍ നായര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് ആ ജല സേചന പ്രോജക്ടില്‍ ഇ.ഇ.ആയി വന്നത്.ഫീല്‍ഡ് പരിചയം കമ്മി.പേരെടുത്ത അധ്യാപകനായിരുന്നു അദ്ദേഹം.പുതിയ സ്ഥലത്ത് ക്വാര്‍ട്ടെ
ഴ്സ്  ഉണ്ട്.അമ്പതു കഴിഞ്ഞ അദ്ദേഹം തനിയെ താമസം തുടങ്ങി.കുട്ടികള്‍ പഠിക്കുകയാണ്.കുടുംബം കൊണ്ടുവരാന്‍ നിവര്ത്തിയില്ല.പേരാമ്പ്ര ടൌണില്‍ നിന്നു മൂന്നു കിലോമീറ്റര്‍ ദൂരെയായിരുന്നു ഓഫീസ്.ഒരു ചായക്കട പോലും അടുത്തില്ല.ജല സേചന പ്രോജക്ടിന്റെ അടങ്കല്‍ തുകയുടെ സിംഹ ഭാഗവും മുടക്കി ധാരാളം    ക്വാര്‍ട്ടെഴ്സുകള്‍ പണിതുണ്ടാക്കിയിട്ടുണ്ട്. വകുപ്പിലെയും മറ്റു വകുപ്പുകളിലെയും ജീവനക്കാര്‍ സുഖമായി വെച്ച് ഉണ്ട് ജീവിക്കുന്നു.

                          ഓഫീസില്‍ കൂടുതല്‍  സ്റ്റാഫ് ഒന്നുമില്ല.ഇ.ഇ.ആണ് തലവന്‍ .താഴെയുള്ള മറ്റു എഞ്ചിനീയര്‍മാര്‍ ഫീല്‍
ഡിലാണ്.അപൂര്‍വമായി മാത്രമേ ഓഫീസില്‍ വരുകയുള്ളു.ഓഫീസ് സ്റ്റാഫ് -ഒരു ഡി.എ,ഒരു ജെ.എസ,രണ്ടു ഹെഡ് ക്ലാര്‍ക്കുമാര്‍,അഞ്ചാറു ക്ലാര്‍ക്കുമാര്‍,പിന്നെ പ്യൂണ്‍ അയ്യപ്പന്‍ നായരും.ഇ.ഇ.ക്ക് വണ്ടിയുണ്ട്.അതിനു ഡ്രൈവറും.വണ്ടി പലപ്പോഴും ഫീല്‍ഡ് ആവശ്യങ്ങള്‍ക്ക് പോകും.ഇ.ഇ.അടക്കം എല്ലാ ജീവനക്കാരും  ക്വാര്‍ട്ടെഴ്സുകളില്‍  ആണ്  താമസം. 


                           ഭക്ഷണം കഴിക്കാന്‍ ടൌണില്‍ പോകേണ്ടി വന്നാല്‍ ഗതികേടാണ്.അങ്ങോട്ട്‌ ബസ്സില്ല.വല്ലപ്പോഴും മടക്കം വരുന്ന
ട്ടോയാണ്  ശരണം.മിക്കവാറും നടപ്പ് തന്നെ വേണ്ടി വരും.ഒട്ടു മിക്കവരും  കുടുംബമായാണ് താമസം.ഭാസ്കരന്‍ നായര്‍ സ്റ്റൌവ് ഒക്കെ വാങ്ങി പാചകം തുടങ്ങി.ചട്ടീം കലവുമായി കഷ്ടപ്പെടുന്ന ഇ.ഇ.യോട് അയ്യപ്പന്‍ നായര്‍ പറഞ്ഞു."സാറെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത് , നാളെത്തൊട്ടു ഞാന്‍ ദാക്ഷായണിയെ ഇങ്ങോട്ടയക്കാം.എന്തെങ്കിലും കൊടുത്താല്‍ മതി"

                              അയ്യപ്പന്‍ നായരുടെ ഭാര്യ അത്യാവശ്യം പാചകമൊക്കെ ചെയ്യും.എപ്പോഴും എന്തെങ്കിലും പറഞ്ഞു വരുന്ന അവരെ ഇ.ഇ.അകറ്റി നിര്‍ത്തി.പഴയ അധ്യാപകനല്ലേ.രാവിലെയും വൈകുന്നേരവും  ഓരോ  മണിക്കൂര്‍ നടത്തം.കുളിയൊക്കെ കഴിഞ്ഞു പിന്നെ വായനയാണ്.ഇതിനിടെ ദാക്ഷായണി വരുന്നതും പോകുന്നതുമൊന്നും അദ്ദേഹം അറിയുക തന്നെയില്ല. 

                              ഒരു  ദിവസം ദാക്ഷായ
ണിക്ക് പകരം  ഒരു യുവതിയാണ് വന്നത്.സാധാരണ അടുക്കള വാതില്‍ തുറന്നു ദാക്ഷായണി അകത്തു കയറും.ഭക്ഷണം പാകം ചെയ്യും.അതിരാവിലെ നടക്കാന്‍ പോകുന്ന  ഭാസ്കരന്‍ നായര്‍ തിരിച്ചെത്തി,പത്രം വായിച്ചു കുളിയും കഴിഞ്ഞതിനു ശേഷമേ അടുക്കളയിലേക്ക് നോക്കുകയുള്ളൂ.അപ്പോഴേക്കും പ്രഭാത ഭക്ഷണം റെഡിയായിട്ടുണ്ടാവും.

                           അടുക്കളയില്‍ ഒരു യുവതിയെക്കണ്ട് നായര്‍ ഞെട്ടി.ഒരു ഇരുപത്തെട്ടു വയസ്സ് തോന്നിക്കും.നല്ല അംഗ പുഷ്ട്ടി.സുന്ദരിയൊന്നുമല്ല.പക്ഷെ ഒരു ആനച്ചന്തം.

"ആരാ"

"അമ്മയ്ക്ക് സുഖമില്ല"

                             അങ്ങിനെ രതി ഭാസ്കരന്‍ നായരുടെ പാചകക്കാരിയായി.കുറച്ചുകൂടി നന്നായി പാചകം ചെയ്യുന്ന രതി തന്നെ വന്നാല്‍ മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തു.എപ്പോഴാണ് രതി അയാളുടെ ജീവിതത്തിലേക്ക് കുടിയേറിയത് എന്ന് പറയാന്‍ വയ്യ.ആരാണ് ആ ബന്ധത്തിനു മുന്‍കൈ എടുത്തതെന്നും അറിയില്ല.ഏതായാലും ഭാസ്കരന്‍ നായരുടെ ജീവിതം അടി മുടി മാറി.വാരാന്ത്യങ്ങളിലെ വീട്ടില്‍ പോക്ക് കുറഞ്ഞു.രാവിലെയും വൈകുന്നേരവുമുള്ള നടപ്പിന്റെ ദൈര്‍ഘ്യം കുറഞ്ഞു.
രാവിലെ പത്തരക്ക് ഓഫീസില്‍ ചെന്നാല്‍ പന്ത്രണ്ടരക്ക് മുന്‍പേ മടങ്ങും.പിന്നെ അത്യാവശ്യ ഫയലുകള്‍ വല്ലതുമുണ്ടെങ്കില്‍ അയ്യപ്പന്‍ നായര്‍ വീട്ടിലേയ്ക്ക്  കൊണ്ടുപോകും.ഫീല്‍ഡ് ഇന്‍സ്പെക്ഷന്‍ ഒക്കെ ഒരു വകയായി.

                          രതി അതിരാവിലെ വന്നാല്‍ പിന്നെ രാത്രി പത്തുമണിക്ക് അയ്യപ്പന്‍ നായര്‍ കൂട്ടാന്‍ വരുന്നത് വരെ ഇ.ഇ.യുടെ വീട്ടില്‍ തന്നെ.അയ്യപ്പന്‍ നായര്‍ ഓഫീസിലെ പ്രമാണിയായി.ഗോസിപ്പുകളും,കുശുമ്പ് പറച്ചിലുകളും,ഒക്കെ ഉണ്ടെങ്കിലും ജീവനക്കാര്‍ക്കും സന്തോഷം.തോന്നിയ സമയത്ത് വരാം,തോന്നിയ സമയത്ത് പോകാം.  ഡി.എ ആയി ഉള്ളത് ഒരു നിര്‍ഗ്ഗുണ പരബ്രഹ്മം.

                          ഇതിനിടെ അയ്യപ്പന്‍ നായര്‍ ചെറിയ രീതിയില്‍ ബ്ലേഡ് ബിസിനസ്സ് തുടങ്ങി.മാര്‍ക്കറ്റിനടുത്ത് ഒരു പ്ലോട്ട് വാങ്ങി .വരുന്ന കാലത്ത് ഇ.ഇ.  കോണ്ട്രാക്റ്റര്‍
മാരെ അടുപ്പിക്കില്ല.വര്‍ക്കുകളൊക്കെ ശരിയായി പരിശോധിക്കും. മറ്റു എഞ്ചിനീയര്‍മാര്‍ക്കും ഭയമാണ്.പക്ഷെ ക്രമേണ കോണ്ട്രാക്റ്റര്‍മാര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി.ആവശ്യം കൂടുന്നതനുസരിച്ച് ഭാസ്കരന്‍ നായര്‍ അവരെ അങ്ങോട്ട്‌ വിളിക്കാന്‍ തുടങ്ങി.

                           ഒരു വര്‍ഷത്തോളം ഇങ്ങിനെ പോയി.രതി പാചകത്തിന് പോകാതായപ്പോഴാണ് മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.ഓഫീസിന്റെ ഇടനാഴികളില്‍ പുതിയ ഗോസിപ്പുകള്‍ ഇറങ്ങി.ഒരു പറമ്പും വീടും വാങ്ങാന്‍ അയ്യപ്പന്‍ നായര്‍ ചോദിച്ച ഭീമമായ സംഖ്യ ഇ.ഇ.നിരസിച്ചു എന്നൊരു റൂമര്‍.ഇക്കാര്യത്തെക്കുറിച്ച് രണ്ടു പേരും വാക്ക് തര്‍ക്കതിലെത്തി എന്നും,അയ്യപ്പന്‍ നായര്‍ ഇ.ഇ.യെ ഭീഷണിപ്പെടുത്തി  എന്നും വേറൊരു റൂമര്‍.ഇ.ഇ.ആള് മോശമാണ് എന്നും,തന്റെ പുത്രിയോട്‌ അപമര്യാദയായി പെരുമാറി എന്നും നായര്‍ പലരോടും പറയാന്‍ തുടങ്ങി.ഇതിനിടെ ഭാസ്കരന്‍ നായര്‍ രഹസ്യമായി ഒരു ട്രാന്‍സ്ഫറിനു ശ്രമിക്കുന്നു എന്ന വാര്‍ത്ത പരന്നു.

                          ഒരു തരത്തിലും താന്‍ ആഗ്രഹിച്ച വീടും പറമ്പും വാങ്ങാന്‍ പറ്റില്ല എന്ന് അയ്യപ്പന്‍ നായര്‍ക്കു മനസ്സിലായി.ഇ.ഇ.സ്ഥലം മാറ്റത്തിനു ശ്രമിക്കുന്ന വിവരവും അയാളറിഞ്ഞു.പൊതു മരാമത്ത് വകുപ്പിലെ എന്റെ ഒന്നാം ദിവസം സംഭവ ബഹുലമായത് അങ്ങിനെയാണ്.

                        എന്റെ ഔദ്യോഗിക ജീവിതത്തില്‍ പല സുഹൃത്തുക്കളും പെണ്ണ് കേസുകളില്‍ പെട്ട് നാറുന്നത് കണ്ടിട്ടുണ്ട്.അപ്പോഴെല്ലാം ജീവച്ഛവമായി ഇരിക്കുന്ന ഭാസ്കരന്‍ നായരുടെ മുഖമാണ് എനിക്കോര്‍മ്മ വരുക.
 

2 comments:

  1. എന്ത് കമെന്റ്റ്‌ എഴുതും എന്നറിയില്ല ..ആദ്യാനുഭവം കൊള്ളാം ...

    ReplyDelete
  2. എഴുത്ത് കലക്കുന്നുണ്ട്. ഈ കഥയുടെ പരിണാമം കൂടെയറിഞ്ഞാല്‍ നന്നായിരുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...