Sunday 3 February 2019

സണ്ണി




സത്യനാഥനാണ് പറഞ്ഞത് , സണ്ണി നഗരത്തിലെ ഒരു ഹോസ്പിറ്റലില്‍   ഉണ്ട് .അല്‍പ്പം സീരിയസ് ആണെന്ന് തോന്നുന്നു.

 അയാള്‍ ഒരു ബന്ധുവിനെയും കൊണ്ട് ആശുപത്രിയില്‍ പോയതായിരുന്നു . അപ്പോഴാണ് ക്ഷീണിച്ച് അവശനായ സണ്ണിയെ ഒരു വീല്‍ ചെയറില്‍ കൊണ്ട് പോകുന്നത് കണ്ടത് .  ഭാര്യ മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. സംസാരിക്കാന്പറ്റിയില്ല.
            
  സണ്ണിക്ക് അസുഖമാണ് എന്നൊരു ശ്രുതി സുഹൃത്തുക്കളുടെ ഇടയില്പരന്നിരുന്നു. വിവരം അറിയാന്വിളിച്ചവര്ക്കൊന്നും മറുപടി കിട്ടിയില്ല. ലാന്റ് ഫോണ്നിലവിലില്ല എന്ന അനൌണ്സ്മെന്റ് മാത്രം. അടുത്തു താമസിച്ചിരുന്ന ജോര്ജ്ജാണ് പറഞ്ഞത്. സണ്ണിക്ക് ക്യാന്സറാണ്. പുറത്തെവിടെയോ ആണ് ചികിത്സ. വിവരം കേട്ട് ജോര്ജ്ജ് വിളിച്ചിരുന്നു .ആരും ടെലഫോണ്എടുത്തില്ല. ജോര്ജ്ജ് അന്വേഷിച്ചു ചെന്നു. വീടിനകത്ത് സണ്ണിയുടെ സംസാരം കേട്ട പോലെ തോന്നി. ബെല്ലടിച്ചു  കുറച്ചു നേരം കഴിഞ്ഞു ഒരു തടിച്ച സ്ത്രീ വന്നു. ഇവിടെ ആരുമില്ല എന്ന് പറഞ്ഞു വാതിലടച്ചു പോയി. കുറച്ചു നേരം നിന്ന് അയാള്പിന്തിരിഞ്ഞു.  പോരുമ്പോള്എതിര്വശത്തെ വീട്ടിലെ വൃദ്ധനാണ് പറഞ്ഞത്.

അവര്ക്ക് ആരെയും കാണുന്നത് ഇഷ്ടമല്ല 
            
         ധാരാളം സുഹൃത്തുക്കള്ഉള്ള ആളായിരുന്നു സണ്ണി. ഡിപ്പാര്‍ട്ട്മെന്‍റിലും പുറത്തും ധാരാളം സുഹൃത്തുക്കള്‍ . ഡിപ്പാര്‍ട്ട്മെന്‍റ്  ജോലിക്കു പുറമെ അയാള്‍ പല സംരംഭങ്ങളും തുടങ്ങി. കഠിനമായി അദ്ധ്വാനിച്ചു. രാത്രി വൈകിയും ഓരോരോ ജോലികള്‍ ചെയ്തു.
             

         ധാരാളം പൈസ ഉണ്ടാക്കുകയും ചെയ്തു. പെണ്‍ കുട്ടികള്‍ രണ്ടു പേരെയും നല്ല നിലയില്‍ വിവാഹം കഴിപ്പിച്ചു.  മകന് വിദേശത്തു   ജോലിയും കിട്ടി. സണ്ണിയും അദ്ധ്യാപികയായിരുന്ന ഭാര്യയും റിട്ടയര്‍ ചെയ്തു. റിട്ടയര്‍മെന്‍റിന് കിട്ടിയ പൈസ കൊണ്ട് നഗരത്തില്‍ പല പ്ലോട്ടുകളും വാങ്ങി. സണ്ണി എപ്പോഴും തിരക്കിലായിരുന്നു.
            

        ഒരിക്കല്‍ കണ്ടപ്പോള്‍ എന്നോടു പറഞ്ഞു . “സ്വര്‍ണ്ണം ബാങ്കില്‍ വെച്ചു കാര്‍ഷിക വായ്പ്പയെടുത്താല്‍ 4 ശതമാനം പലിശയേ ഉള്ളൂ ,അത് നമ്മുടെ സോസൈറ്റിയില്‍    ഇട്ടാല്‍ 12 ശതമാനം കിട്ടും. “ അതായിരുന്നു സണ്ണി.
ആ സണ്ണിയാണ് പെട്ടെന്നു പൊതു സൌഹൃദങ്ങളില്‍ നിന്നു അപ്രത്യക്ഷനായത് .
             
       ബാബുവിനെയും കൂട്ടിയാണ് ഹോസ്പിറ്റലിലേക്ക് പോയത്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു സണ്ണി. ആരാടാ എന്നു ചോദിച്ചാല്‍  മീശ ഒന്നു പിരിച്ചു എന്താടാ എന്നു ചോദിക്കുന്ന സണ്ണി , പതുക്കെ തിരിഞ്ഞു ഞങ്ങളെ നോക്കി കണ്ണിറുക്കുന്ന സണ്ണി , ആ സണ്ണിയുടെ ഒരു നിഴലാണ് ഹോസ്പിറ്റല്‍ ബെഡില്‍ കണ്ടത്. ടീച്ചര്‍ സണ്ണിയുടെ പുറം തടവിക്കൊടുക്കുകയായിരുന്നു.  ഞങ്ങളെക്കണ്ടതും തെല്ല് അവിശ്വസനീയമായി ടീച്ചര്‍ ഒന്നു നോക്കി. കൂടെ എങ്ങിനെ അറിഞ്ഞു എന്നൊരു ചോദ്യവും.

            കസേരയില്‍ ഇരിക്കാന്‍ പോയ എന്നോടു അടുത്ത് ബെഡില്‍ ഇരിക്കാന്‍ പറഞ്ഞു സണ്ണി.
             
          ചികില്‍സ വെല്ലൂര്‍ ആയിരുന്നു. ഇനി പാലിയേറ്റീവ് ശുശ്രൂഷ മതിയെന്ന് പറഞ്ഞു വിട്ടതാണ്. വീട്ടില്‍ അവര്‍ എന്തു ചെയ്യാനാണ്? അത് കൊണ്ട് നഗരത്തിലെ   ആശുപത്രിയില്‍ അഡ് മിറ്റാക്കി. ടെസ്റ്റുകളും പുതിയ ചികില്‍സകളും ഇല്ലാത്ത രോഗിയെ  ഇവര്‍ക്കും വേണ്ടാ. പോകാന്‍ നിര്‍ബ്ബന്ധിക്കുന്നു. റൂം റെന്റ്റു മൂന്നിരട്ടിയാക്കി........
             
           വെറുതെ മക്കളുടെ കാര്യം തിരക്കി. മകന്‍ കഴിഞ്ഞ ആഴ്ച വന്നിരുന്നു. നാലു ദിവസം കൂടെ നിന്നു. തിരിച്ചു പോയില്ലെങ്കില്‍ ജോലി പോകും. നിസ്സഹായനാണ്. ബന്ധുക്കളെല്ലാം അയാളെ കുറ്റപ്പെടുത്തുന്നു. അയാളുടെ നിസ്സഹായത ടീച്ചര്‍ക്കറിയാം. പത്തനം തിട്ടയിലുള്ള മകള്‍ അങ്ങോട്ട് കൊണ്ട് ചെന്നാല്‍ നോക്കാം എന്നു പറയുന്നു. ഗള്‍ഫില്‍ ഉള്ള മകള്‍ക്ക്  കുട്ടികളുടെ പഠിത്തം പ്രശ്നമാണ് ......
           
           “ആരും വേണ്ടാ ഞാന്‍ നോക്കിക്കോളാം “ ടീച്ചര്‍ പറഞ്ഞു നിര്‍ത്തി. രണ്ടു പേരുടെയും പെന്‍ഷനുണ്ട് . അതൊരു വലിയ തുകയാണെന്നാണ് കരുതിയിരുന്നത്.  പക്ഷേ തികയുന്നില്ല. ഏതെങ്കിലും പ്ലോട്ട് വില്‍ക്കാം എന്നു വെച്ചാല്‍ ഇപ്പോള്‍ വില തീരെ ഇല്ല.

            ചില സന്ദര്‍ഭങ്ങളില്‍  മൌനമാണ് ഉചിതം. ഞാന്‍   സണ്ണിയുടെ കൈ പിടിച്ച് ആ കണ്ണുകളിലേക്ക്  നോക്കി വെറുതെ ഇരുന്നു. പെട്ടെന്നു സണ്ണി വിതുമ്പി. അയാള്‍ ലജ്ജയില്ലാതെ കരഞ്ഞു. ഒരു നിമിഷം എന്തു ചെയ്യണമെന്ന്  അറിയാതെ ഞാന്‍ നിസ്സഹായനായി. അപ്പോഴാണ് ടീച്ചര്‍ പറഞ്ഞത് –പഴയ സുഹൃത്തുക്കളേ കണ്ടാല്‍ സണ്ണി കരയും. എത്ര പറഞ്ഞാലും മാറ്റമില്ല.

            ഞാന്‍ ആ കയ്യില്‍ മുറുക്കിപ്പിടിച്ചു.  ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. സണ്ണീ തനിക്ക് സുഖമില്ല . നമ്മള്‍ ചികില്‍സിക്കുന്നു. ചിലപ്പോള്‍ നമ്മള്‍ രക്ഷപ്പെട്ടേക്കും. അല്ലെങ്കില്‍ നമ്മള്‍ മരിച്ചേക്കാം. പുല്ല്, മരിക്കട്ടെടോ. ഇത്രയും കാലം അന്തസ്സായി ജീവിച്ചു. ആരെയും പറ്റിച്ചില്ല. കഠിനമായി അദ്ധ്വാനിച്ചു . സമ്പാദിച്ചു. ഒരുത്തന്‍റെ മുന്നിലും തല കുനിച്ചില്ല.  ആരുടേയും ഔദാര്യവും പറ്റിയിട്ടില്ല. ആ തല ഉയര്‍ന്നു തന്നെ നില്‍ക്കട്ടെ. എന്നെക്കണ്ടപ്പോള്‍ സണ്ണി പൊട്ടിക്കരഞ്ഞു എന്നു ഒരുത്തനെക്കൊണ്ടും പറയിക്കരുത്........

സണ്ണി ചിരിച്ചു. ഞങ്ങള്‍ക്ക് സന്തോഷമായി. ഒരു മണിക്കൂറിലേറെ അവിടെ ഇരുന്നു ,ധാരാളം വര്‍ത്തമാനം പറഞ്ഞതിന് ശേഷമാണ് ഞങ്ങള്‍ പിരിഞ്ഞത്. പോരുമ്പോള്‍  ഇനിയും വരണമെന്ന് പറഞ്ഞു സണ്ണി.

അന്ന് രാത്രി സണ്ണി മരിച്ചു .

12 comments:

  1. സണ്ണിയെ പോലെ അല്ലെങ്കിൽ
    എന്നെപ്പോലെ ജീവിതം കൊണ്ടാടുന്നവരെല്ലാം
    അവസാനം എത്തിച്ചേരുന്ന ഒരു അവസ്ഥാവിശേഷമാണിത് ...
    ഒരു തരത്തിലല്ലല്ലെങ്കിൽ വേറൊരുതരത്തിൽ
    ഇന്നുള്ള ഒട്ടുമിക്ക മലയാളികളും ഒരു വിധം സണ്ണിമാർ
    തന്നെയാണ് ...!
    സണ്ണിക്ക് ആദരാജ്ഞലി ...

    ReplyDelete
    Replies
    1. ആ മനുഷ്യന്റെ ജീവിതം തളരാത്ത അദ്ധ്വാനിയുടേതായിരുന്നു. വിശ്രമമില്ലാതെ വീണ്ടും വീണ്ടും ജോലികളിൽ മുഴുകി. എന്തിന്‌? ആർക്കു വേണ്ടി? എന്ന ചോദ്യങ്ങൾ നമ്മുടെ എല്ലാം നേരെ വരുന്നുണ്ട്

      Delete
  2. ആ വാക്കുകൾ സണ്ണിയ്ക്ക് ആത്മവിശ്വാസവും,ആത്മധൈര്യവും നൽകി എന്നത് തീർച്ചയാണ്! സണ്ണിയ്ക്ക് നിത്യശാന്തി നേരുന്നു....
    ആശംസകൾ വെട്ടത്താൻ സാർ

    ReplyDelete
    Replies
    1. താൽക്കാലികമായി അയാളെ ആശ്വസിപ്പിക്കാൻ കഴിഞ്ഞു. ഒരു പക്ഷെ അങ്ങിനെ സംസാരിക്കുന്നത് അവിവേകം ആവാം എന്നു കരുതാതിരുന്നില്ല. പക്ഷെ നില വിട്ടു കരയുന്ന സുഹൃത്തിനോട് മറ്റൊന്നും പറയാൻ തോന്നിയില്ല....

      Delete
  3. മുരളിയേട്ടൻ പറഞ്ഞത് പോലെ നെട്ടോട്ടമാണ് ഓരോ സണ്ണിമാരും തളരുന്നത് വരെ... :( സണ്ണിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു... പ്രണാമം.

    ReplyDelete
    Replies
    1. നിലയ്ക്കാത്ത ഓട്ടം. ആര്‍ക്ക് വേണ്ടി? എന്തിന് വേണ്ടി? മക്കള്‍ക്ക് വേണ്ടിയാണെങ്കില്‍ ആരോ പറഞ്ഞത് പോലെ ഇന്ന് അവര്‍ക്ക് അതിലൊന്നും താല്പര്യമില്ല. അവരുടെ ലോകം അവര്‍ ഉണ്ടാക്കുന്നുണ്ട്

      Delete
  4. നന്നായി അദ്ധ്വാനിക്കുക, ആസ്തിമൂല്യം ഉണ്ടാക്കുക, കുടുംബത്തെ നല്ല നിലയിലെത്തിക്കുക, വയസ്സുകാലത്തേയ്ക്ക് നീക്കിവെയ്ക്കുക എന്നതൊക്കെത്തന്നെയാണ് എല്ലാവരും ചെയ്യേണ്ടത്. അതിൽ നിരർത്ഥകതയൊന്നുമില്ല. 'അതിനുശേഷം എന്ത്' എന്നൊരു ചോദ്യത്തിന് അങ്ങെത്തുംവരെ ഒരു പ്രസക്തിയുമില്ല - അത്രത്തോളം ഓടിയെത്താൻ കഴിയാത്തവരാണ് മിക്കവരും. സണ്ണി ജീവിതവിജയം നേടിയവനാണ്. അദ്ദേഹത്തിന്റെ ജീവിതം അഭിമാനാർഹമാണ്.

    ഇവിടെ കാനഡയിൽ മെഡിക്കലി അസിസ്റ്റഡ് സൂയിസൈഡ് ലഭ്യമാണ്. എനിക്ക് അതാണൊരാശ്വാസം. ഇന്ത്യയിൽ അത് നിയമമാവാൻ സാദ്ധ്യതയില്ല, അത്രയും കറപ്റ്റ് ആണ് രാജ്യം.

    ReplyDelete
    Replies
    1. ചില കമ്പ്യൂട്ടര്‍ പ്രശ്നങ്ങള്‍ കാരണം സൈറ്റ് ഇന്നേ തുറന്നുള്ളൂ .അല്‍പ്പം മടിയും കാരണമാണ് .ക്ഷമിക്കണം.

      Delete
  5. അനശ്വരതയിൽ ലയിക്കുന്നതുവരെയുള്ള ഓട്ടമാണല്ലൊ എല്ലാവരുടെയും ജീവിതം :-( സണ്ണിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു...

    ReplyDelete
  6. വളരെ നന്ദി.

    ReplyDelete
  7. വളരെ നന്നായി എഴുതി.... ആശംസകൾ

    ReplyDelete

Related Posts Plugin for WordPress, Blogger...