“എനിയ്ക്കുറപ്പാ
കുഞ്ഞേട്ടനാ എന്‍റെ അച്ഛന്‍” വേലായുധന്‍ അങ്ങിനെ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ സുനില്‍ ഞെട്ടി.
വിശ്വസിക്കാന്‍ പ്രയാസം. പൊതു സമ്മതനായിരുന്നു കുഞ്ഞേട്ടന്‍. നാട്ടിലെ ആദ്യത്തെ
പഞ്ചായത്ത് പ്രസിഡെന്‍റ്. എതിരില്ലാതെയായിരുന്നു അദ്ദേഹത്തെ മെമ്പറായി
തിരഞ്ഞെടുത്തത്. ആ മനുഷ്യനെക്കുറിച്ചാണ് ആരോപണം………
Sunday, 20 September 2015
Saturday, 5 September 2015
പ്രയാണം
ഇളവില്ലാതെ പെയ്യുന്ന മഴയുടെ സംഗീതം
ശ്രവിച്ച്, ഫോണ്‍ കമ്പികളിലൂടെ തെന്നി നീങ്ങുന്ന വെള്ളത്തുള്ളികളെയും
നോക്കി , മനസ്സിന്‍റെ ജാലകങ്ങളും വാതായനങ്ങളും തുറന്നിട്ട്
കൊണ്ട് അവളിരുന്നു.
ഇപ്പോള്‍
സമയം അഞ്ചു മണി. ഈ കൊച്ചു പട്ടണം ഉണരുന്നതേയുള്ളൂ. വാഹനങ്ങളൊന്നും കാണാനില്ല.
എന്തിന് മനുഷ്യര്‍ പോലും ആരുമില്ല. ഇവിടെ, റസ്റ്റ് ഹൌസിലെ ഈ മുറിയില്‍ , കമ്പികളിലൂടെ
ഒഴുകുന്ന വെള്ളത്തുള്ളികളെയും നോക്കിയിരിക്കുമ്പോള്‍ ബെഡ്ഡില്‍ ശാന്തനായുറങ്ങുന്ന
കൂട്ടുകാരനില്ല, ഈ
ലോകത്ത് അവള്‍ മാത്രം. അവളുടെ ലോകത്ത്
മഴയുടെ സംഗീതം മാത്രം. മഴയില്‍ വിധിയറിയാതെ കമ്പികളിലൂടെ ഉരുളുന്ന വെള്ളത്തുള്ളികള്‍
മാത്രം.
നിങ്ങളെങ്ങോട്ടാണ് കുട്ടികളെ?
കമ്പികളിലൂടെ ഉരുണ്ടുരുണ്ട് എങ്ങോട്ടാണ്
യാത്ര?
ഓര്‍ക്കാന്‍ രസം തോന്നുന്നു. അണുവണുവായി വികസിച്ചു
, ഒരുള്‍ക്കുളിരുമേന്തി ഉരുണ്ടുരുണ്ട് കമ്പികളിലൂടെ ................പിച്ച
വെയ്ക്കാന്‍ പഠിക്കുന്ന കുട്ടികളെപ്പോലെ, പതുക്കെ കൈ
എവിടെയെങ്കിലും അമര്‍ത്തി മുന്നോട്ട് നീങ്ങാനുള്ള ശ്രമം. പാവം കുട്ടി. പക്ഷേ
സാരമില്ല. ധാരാളം അവസരങ്ങള്‍ ഇനിയുമുണ്ടല്ലോ.
പാവം വെള്ളത്തുള്ളികള്‍ക്കൊ?
പിടിവിട്ടുപോയാല്‍ തീര്‍ന്നു. കുപ്പയും കുഴിയും തടവി മഹാപ്രവാഹത്തിന്‍റെ ഭാഗമായി
അലിഞ്ഞു തീരുവാനാണ് വിധി.
എനിക്കോ? എനിക്കെന്തു വിധിയാണ്
കാലം കരുതി വെച്ചിരിക്കുന്നത്? അവളുടെ മനസ്സ് തേങ്ങി.
ബസ്സ്
പുറപ്പെടാറായപ്പോള്‍ കൂടുതല്‍ അടുത്ത് നിന്നുകൊണ്ടു അയാള്‍ ചോദിച്ചു
“പെണ്ണേ ഇനി എന്നു കാണും?”
മറുപടിയായി അവള്‍ ചിരിച്ചു.
അയാളവളുടെ കൈത്തണ്ടയില്‍ മെല്ലെ വിരലമര്‍ത്തി.
പെട്ടെന്നു വണ്ടിയുടെ ചക്രങ്ങള്‍ ഇളകാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തെന്നി മാറി.
റോഡില്‍ ആരോ സ്ഥാപിച്ച ഒരു കല്‍ത്തൂണ് പോലെ അങ്ങിനെ നിന്നു. പിന്നെ കൈകള്‍
ചലിപ്പിച്ച് അവള്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.
ഓടുന്ന
വണ്ടിയില്‍ പിന്നോക്കം നോക്കിയിരിക്കുമ്പോള്‍ തന്‍റെ മനസ്സില്‍ ആരോ തറച്ചു വെച്ച
ഒരു മുള്ളാണയാള്‍ എന്നു അവള്‍ക്ക് തോന്നി. പെട്ടെന്നു തന്നെ ആ ചിന്ത യഥാര്‍ത്ഥമല്ലെന്ന്
അവളോര്‍ത്തു. ഒരു നിശ്ചല പ്രതിമ പോലെ അകലുന്ന വണ്ടിയും നോക്കി നില്‍ക്കുന്ന അയാള്‍
തന്‍റെ കരളിലെ മുളളല്ല. എടുത്തു കളഞ്ഞാല്‍ കൂടുതല്‍ വേദനിക്കുമെന്നുള്ളത് കൊണ്ട്
കരുതലോടെ താന്‍ കാത്തു സൂക്ഷിയ്ക്കുന്ന കാരമുളളല്ല അയാള്‍.
വണ്ടി, വെള്ളം
നിറഞ്ഞ പാടങ്ങളും പിന്നിട്ട്
ഓടിക്കൊണ്ടിരിക്കുമ്പോള്‍ അവളുടെ ചിന്ത അയാളെ തേടി ഓടി. അവളയാളുടെ കഴുത്തില്‍ തൂങ്ങി. ചെറു താടി
രോമങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആ മുഖം തലോടി. ആ ചൂണ്ടുകളില്‍ വിരലുകളോടിച്ചു
അയാളെ ചിരിപ്പിച്ചു. അവള്‍ പറഞ്ഞു. “ഞാന്‍ വേഗം വരാല്ലോ”
പക്ഷേ
റസ്റ്റ് ഹൌസില്‍ നിന്നിറങ്ങുമ്പോള്‍
ഇനിയോരിക്കലും താനയാളോടൊത്ത് വരില്ലന്നാണല്ലോ പറഞ്ഞതെന്ന് അവളോര്‍ത്തു. അവളുടെ
മനസ്സ് വേദനിച്ചു. താനെന്നും അയാളെ വേദനിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നോര്‍ത്തപ്പോള്‍
അവള്‍ക്ക് അടക്കാന്‍ കഴിഞ്ഞില്ല. പരുപരുത്ത വിരലുകളുള്ള കൈകള്‍ കൊണ്ട് അവള്‍ മുഖം
പൊത്തി.
മുഖം
തുടച്ച്, സാരി നേരെയാക്കി അവളിരുന്നു. പ്രഭാതം തരുന്ന
കുളിരിന്‍റെ ഉടുപ്പുകളണിഞ്ഞുകൊണ്ട്, ബസ്സില്‍ മുട്ടിയുരുമ്മി
ഇരിക്കുന്ന ഇണകളെ നോക്കി. അവരെല്ലാം ഇണകളായി വന്നു ഇണകളായിത്തന്നെ തിരിച്ചു
പോകുന്നു. അവള്‍ക്ക് അസൂയ തോന്നി. വേര്‍തിരിക്കപ്പെട്ട ഒരു കൂട്ടിനുള്ളില്‍
മറ്റുള്ളവര്‍ക്കുവേണ്ടി ഏകനായി ജോലി ചെയ്യുന്ന ഡ്രൈവറെപ്പോലെയല്ലേ താനും എന്നവളോര്‍ത്തു.
ഉടനെ തന്നെ തന്‍റെ ഉപമയുടെ ഭോഷത്തം അവളില്‍ ചിരിയുണര്‍ത്തി. ഈ പ്രഭാതത്തില്‍
താനാകെ മാറുന്നു. തന്‍റെ ചിന്തകളാകെ കാട് കയറുന്നു. മറ്റാര്‍ക്കും വേണ്ടി
താനൊന്നും ചെയ്യുന്നില്ലല്ലോ .ആര്‍ക്കുവേണ്ടിയും ,അയാള്‍ക്ക്
വേണ്ടി കൂടിയും താനൊന്നും ചെയ്യുന്നില്ല. ഓഫീസില്‍ ടൈപ്പിങ് മെഷീനുമായി മുഷിഞ്ഞിരിക്കുമ്പോള്‍
താന്‍ കാത്ത നിമിഷങ്ങളെയാണ് ശപിക്കുന്നത്. മരുഭൂമിയില്‍ ഇറ്റ് ജലം തന്ന
മനുഷ്യനെയാണ് പഴിക്കുന്നത്. അവള്‍ നീറി.
അവള്‍
പുറത്തേക്ക് നോക്കി. നേരം പുലരുന്നതെ ഉള്ളൂ. തന്‍റെ ജീവിതം പോലെ നിശ്ചലയായ
പ്രകൃതി. പകല്‍ ഉണരുന്നതും മനുഷ്യര്‍
നിറയുന്നതും കാത്തു നില്‍ക്കുന്ന പ്രകൃതി. പക്ഷേ തനിക്ക് എന്തു പ്രതീക്ഷയാണുള്ളത്?
മോഹങ്ങളുടെ ഉറവുകള്‍ വറ്റിപ്പോയിരിക്കുന്നു. പ്രതീക്ഷിക്കാനൊന്നുമില്ല. ഓഫീസില്‍
ഏകാന്തത നിറഞ്ഞിരിക്കുന്ന മുറിയില്‍, വിരസതയുടെ യന്ത്ര
രൂപത്തിന് മുന്നിലുള്ള ജീവിതം. ഇരുമ്പില്‍ അടിച്ചടിച്ചു പരന്നുപോയ വിരല്‍ത്തുമ്പുകള്‍.
ജോലിസ്ഥലത്തുനിന്നു വളരെ അകലെ മണി ഓര്‍ഡര്‍ വരുന്നത് മാത്രം കാത്തിരിക്കുന്ന
സ്നേഹമയികളായ ബന്ധുക്കള്‍.
ബസ്സ്
നിന്നു. ഒരു ചെറുപ്പക്കാരന്‍ വണ്ടിയില്‍ കയറി. സുന്ദരനായ ഒരു ഇരുപത്തഞ്ചുകാരന്‍.
വണ്ടി ഓടിത്തുടങ്ങിയപ്പോള്‍ തന്നെ യാത്രയാക്കിയ മനുഷ്യന്‍റെ അരികിലേക്ക് അവളുടെ
മനസ്സ് പാഞ്ഞു ചെന്നു. അയാളുടെ ബസ്സ് എട്ടരക്കാണെന്ന് അവളോര്‍ത്തു. പാവം റസ്റ്റ്
ഹൌസിലെ മുറിയില്‍ സമയം ഇഴയുന്നതും നോക്കി ഇരിക്കയാവും. അയാളുടെ ഒട്ടിയ കവിളുകളും
ജീവസ്സറ്റ കണ്ണുകളും അവളുടെ മനസ്സില്‍ തെളിഞ്ഞു. താന്‍ കാണുമ്പോഴേ അയാള്‍
അങ്ങിനെയായിരുന്നു. വേണ്ടവരൊക്കെ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ചണ്ടി. അയാളുടെ പക്കല്‍
ആര്‍ക്കും ഒന്നും ബാക്കിയുണ്ടായിരുന്നില്ല. എന്തിന് സ്നേഹിക്കാന്‍ ഒരു ഹൃദയം പോലും
ബാക്കിയില്ലാത്ത മനുഷ്യന്‍. എല്ലാം ഓരോരുത്തരായി വീതം വെച്ചു എടുത്തിരുന്നു.
എന്താണ്
തന്നെ അയാളിലേക്ക് അടുപ്പിച്ചതെന്ന് ആശ്ചര്യത്തോടെ അവളോര്‍ത്തു. ജീവനില്ലാത്ത
അയാളുടെ കണ്ണുകളാണോ? കുറ്റി രോമം നിരന്ന അയാളുടെ ഒട്ടിയ കവിളുകളാണോ? ഒരു പക്ഷേ എല്ലാവരും പിടിച്ചുപറിച്ച ഒരു മനുഷ്യനു താന്‍ സ്നേഹം
കൊടുക്കുകയായിരുന്നിരിക്കാം. പെട്ടെന്നു “സ്നേഹം കൊടുക്കുക” എന്ന പ്രയോഗമോര്‍ത്തു
അവള്‍ക്ക് ചിരി വന്നു. അഞ്ചു മിനുട്ട് നേരത്തേക്ക് സ്നേഹം കൊടുക്കുന്നവര്‍ , ഒരു മണിക്കൂറിന് സ്നേഹം കൊടുക്കുന്നവര്‍. വര്‍ഷങ്ങളിലേക്ക് സ്നേഹം
കൊടുക്കുന്നവര്‍. എല്ലാം ഒന്നു തന്നെ .ഇരയിട്ടു മീന്‍ പിടിക്കുന്ന പണി തന്നെ.
ഇത്തിരി തേന്‍ വാരിപ്പൂശി കാര്യം കാണുന്ന പൂവിന്‍റെ കഥ തന്നെ. അയാളോട് താനും അത്
തന്നെ ചെയ്യുകയായിരുന്നു. അയാളെ ചാണ്ടിയാക്കി മാറ്റിയവരുടെ കൂടെ തന്നെയാണ് തന്‍റെ
സ്ഥാനവും.
കഴിഞ്ഞുപോയ
രണ്ടു ദിവസങ്ങള്‍ അവളുടെ സ്മരണയില്‍ തെളിഞ്ഞു വന്നു. തന്നോടു എന്തോ തെറ്റ്
ചെയ്യുന്നു എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്. അമര്‍ത്തി ചുംബിച്ചാല്‍ ഇതളടര്‍ന്നു
പോകുന്നൊരു റോസാപുഷ്പത്തോടെന്ന പോലെയാണയാള്‍ പെരുമാറിയത്. എങ്കിലും തന്നെ കാണാതെ
അധികം കാലം കഴിച്ചുകൂട്ടാന്‍ അയാള്‍ക്കാവില്ല. പാവം, അയാള്‍ക്ക് സ്വയം നിയന്ത്രിക്കാനറിഞ്ഞുകൂടാ. ഈ ലോകത്തിന്‍റെ
നിയമങ്ങള്‍ക്കനുസരിച്ച് പെരുമാറാനുമറിഞ്ഞുകൂടാ. തന്‍റെ സ്നേഹമില്ലായിരുന്നെങ്കില്‍
അയാള്‍ തകര്‍ന്നു പോകുമായിരുന്നു എന്നവള്‍ക്കു തോന്നി.
അവള്‍
പുറത്തേക്ക് നോക്കി. ഇരുള്‍ മാറി ശരിക്ക് വെളുത്തിരിക്കുന്നു. നിരത്തില്‍
വാഹനങ്ങളും മനുഷ്യരും നിറഞ്ഞു തുടങ്ങി. കുട്ടികള്‍ സ്കൂളിലേക്കുള്ള യാത്ര
തുടങ്ങിക്കഴിഞ്ഞു. അവള്‍ താനൊരിക്കലും കണ്ടിട്ടില്ലാത്ത അയാളുടെ
കുട്ടികളെക്കുറിച്ചോര്‍ത്തു. അച്ഛനെപ്പോലെ തന്നെയാവുമോ മക്കളും? ഒന്നും നേടാന്‍ അറിയാത്തവര്‍, കൊടുക്കാന്‍ മാത്രം
ശീലിച്ചവര്‍? എങ്കില്‍ മക്കളെ നിങ്ങള്‍ക്കാരു തണല്‍ തരും? പിടിച്ച് പറിക്കാരുടെ ഈ ലോകമോ? മേടിക്കാനല്ലാതെ
കൊടുക്കാന്‍ അറിയാത്ത നിങ്ങളുടെ അമ്മയോ? അവളുടെ നെഞ്ചില്‍
സ്നേഹം ചുരന്നു. എന്‍റെ കുഞ്ഞുങ്ങള്‍, കാപട്യം അറിയാത്ത എന്‍റെ
കുഞ്ഞുങ്ങള്‍ അവളുടെ മനസ്സ് തേങ്ങി.
അവള്‍
ജോലി ചെയ്യുന്ന പട്ടണത്തിലേക്കു ഇനി അധിക ദൂരമില്ല. അവള്‍ക്ക് തന്‍റെ സന്തോഷം
അകന്നകന്നു പോകുന്നത് പോലെ തോന്നി. തന്‍റെ സത്ത അലിഞ്ഞലിഞ്ഞു എവിടെയോ
അപ്രത്യക്ഷമാകുന്നത് പോലെ. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അവള്‍ വീണ്ടും തന്നെയോന്നു
കരയിക്കാന്‍ കൂടി കഴിവില്ലാത്ത ഈ ശപിക്കപ്പെട്ട ലോകത്തിലേക്കു തിരിച്ചു വരുന്നു.
അവളുടെ സന്തോഷങ്ങളുടെ ലോകത്തില്‍ നിന്നു,
അവളുടെ ഉല്‍ക്കണ്ഠയുടെ തിരക്കില്‍ നിന്നു, അവളുടെ എല്ലാ
ഭാവപ്രവാഹങ്ങളുടെയും നിലയ്ക്കാത്ത പാച്ചിലില്‍ നിന്നു..... .ഇനി അവള്‍ വെറുമൊരു
ബിന്ദു. സ്വന്തം വഴികളില്ലാതെ, സ്വന്തമായൊന്നുമില്ലാതെ
എല്ലാവരുടെയും മാര്‍ഗ്ഗങ്ങളിലൂടെ ചരിക്കുന്ന ഒരു കേവല ബിന്ദു.
വണ്ടി
നിന്നു. അവളിറങ്ങി ഹോസ്റ്റലിലേക്ക് നടന്നു.
വെട്ടത്താന്‍
www.vettathan.blogspot.in
Monday, 6 July 2015
ആന
ആയ ആനയായി.
കുട്ടി, ആനക്കാരനും.
“ഇടത്തോട്ട് തിരിയ് ആനേ”
കുട്ടി കല്‍പ്പിച്ചു.
ആന ഇടത്തോട്ട് തിരിഞ്ഞു.
കുട്ടി ആനയെ ഇടത്തോട്ടും വലത്തോട്ടും നടത്തിച്ചു. പാര്‍ക്കിന് വലം വെച്ചു.
മടുത്തപ്പോള്‍ കുട്ടി ആനപ്പുറത്തു നിന്നിറങ്ങി "കുട്ടികള്‍ക്ക് മാത്രം" എന്നെഴുതിയിരുന്ന ഊഞ്ഞാലിലിരുന്ന മമ്മിയുടെ അടുത്തേക്ക് നീങ്ങി.
കുട്ടി ആനയെ ഇടത്തോട്ടും വലത്തോട്ടും നടത്തിച്ചു. പാര്‍ക്കിന് വലം വെച്ചു.
മടുത്തപ്പോള്‍ കുട്ടി ആനപ്പുറത്തു നിന്നിറങ്ങി "കുട്ടികള്‍ക്ക് മാത്രം" എന്നെഴുതിയിരുന്ന ഊഞ്ഞാലിലിരുന്ന മമ്മിയുടെ അടുത്തേക്ക് നീങ്ങി.
ആന അപ്പോഴും അങ്ങിനെ നില്‍ക്കുകയായിരുന്നു.
www.vettathan.blogspot.in
Tuesday, 16 June 2015
മോഡിയുടെ ഒരു വര്‍ഷം
ആഘോഷങ്ങളും അമിതമായ വായ്ത്താരികളും
കഴിഞ്ഞു. ഇനി വിലയിരുത്തലുകളുടെ സമയമാണ്.
ഒരു
വര്‍ഷം പുതിയൊരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം അത്ര ചെറിയോരു കാലഘട്ടമല്ല. അത്ര
വലുതുമല്ല. ഒന്നും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും സര്‍ക്കാരിന്‍റെ
ദിശ വ്യക്തമാക്കാന്‍ ഈ സമയം മതി. മോഡി ഇലക്ഷന്‍ ജയിക്കുന്നതിന് മുന്‍പ് ഈയുള്ളവന്‍
നമോവാകം എന്ന പേരില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. http://www.vettathan.blogspot.in/2014/03/blog-post_27.html . അതിന്‍റെ
തുടര്‍ച്ചയാണ് ഈ ലേഖനം.
Sunday, 12 April 2015
അഴിമതിയുടെ അടിവേരുകള്‍
ഒരു
കഥയാണ്. ഇന്ത്യയും റഷ്യയും ഒരു ഉലക്കയുടെ മുകളില്‍ കിടക്കുന്ന കാലം. ഭാരതം സന്ദര്‍ശിക്കുന്ന
റഷ്യയുടെ (ഇന്നത്തെ റഷ്യയല്ല, പഴയ USSR) പരമാധികാരി
ക്രൂഷ്ച്ചേവിന് അവിസ്മരണീയമായ ഒരു സ്വീകരണം കൊടുക്കണം എന്നു നെഹ്റു ആഗ്രഹിച്ചു.
ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഉള്ള സാദാ ജനം വിമാനത്താവളം തൊട്ടുള്ള റോഡില്‍
കാത്തുനിന്നു ക്രൂഷ്ച്ചേവിന് ജയ് വിളിച്ചു. ഇന്ത്യയുടെയും സോവ്യറ്റ് യൂണിയന്‍റെയും
പതാകകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. അതിഥിയുടെ മനം നിറഞ്ഞു. സന്തോഷത്തോടെ അദ്ദേഹം
തിരക്കി “ ഇത്രയധികം ആളുകളെ നിങ്ങള്‍ എങ്ങിനെ അണി നിരത്തുന്നു?”
Wednesday, 11 March 2015
ബജറ്റ്
സ്വകാര്യ കുത്തകകളെ താങ്ങുകയും തലോടുകയും
ചെയ്യുന്ന ബജറ്റാണ് ഇപ്രാവശ്യം അവതരിപ്പിക്കപ്പെട്ടത് എന്നാണ് ബജറ്റിനെ എതിര്‍ക്കുന്നവരുടെ
പ്രധാന ആരോപണം. പ്രതിപക്ഷം നഖശിഖാന്തം എതിര്‍ക്കുകയും ഭരണപക്ഷം ബോധമില്ലാതെ
പിന്താങ്ങുകയും ചെയ്യുന്ന ഒരു കസര്‍ത്താണു നമ്മുടെ ബജറ്റുകള്‍. മൊത്തം ജനങ്ങളുടെ
ഇടയിലും ഈ ചേരി തിരിവ് കാണാം. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇന്നത്തെ ഭരണ
പക്ഷം പ്രതിപക്ഷമായിരുന്നപ്പോള്‍ ആടിയ വേഷങ്ങള്‍ അത്രക്ക് ഭീകരമായിരുന്നു.
ജെയ്റ്റ്ലിയുടെയും സുഷമാസ്വരാജിന്റെയും
നേതൃത്വത്തില്‍ പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നത് ഒരു സ്ഥിരം കലാപരിപാടി
തന്നെയായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷം രാജ്യസഭയില്‍ സ്വീകരിക്കുന്ന നടപടികളും
ഏറെക്കുറെ ഒന്നു തന്നെ .
Wednesday, 26 November 2014
അനുവിന്‍റെ അമ്മ
നേരം
വെളുത്തിട്ടില്ല. ടെലഫോണ്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ടിരിക്കയാണ്. ജോസഫ്
ഉറക്കച്ചടവോടെ ഫോണ്‍ എടുത്തു.
“ഹലോ, ജോസഫല്ലേ”. ഒരു നിമിഷം അയാള്‍
വിക്റ്ററിന്‍റെ സ്വരം തിരിച്ചറിഞ്ഞു. “എന്തുപറ്റി വിക്റ്റര്‍”
“മദര്‍ ഇന്‍ ലോ മരിച്ചു, ഒന്നിവിടം വരെ വരുമോ?” അയാള്‍ എഴുന്നേറ്റ് വേഗം റെഡിയായി. എന്താണ് പ്രശ്നമെന്ന്
അന്യോഷിച്ച ഭാര്യയോട് “അനുവിന്റെ അമ്മ മരിച്ചു” എന്നു മാത്രം പറഞ്ഞു വിക്റ്ററിന്‍റെ
വീട്ടിലേക്ക് നടന്നു.
Friday, 22 August 2014
Sunday, 17 August 2014
സുധീരന്‍റെ ജനാധിപത്യം.
മഹാത്മാ ഗാന്ധി അങ്ങിനെയായിരുന്നു.
കൂടെയുള്ളവരുടെ എല്ലാം അഭിപ്രായം തള്ളി സ്വന്തം നിലപാട് അടിച്ചേല്‍പ്പിക്കുമായിരുന്നു.
സ്വാതന്ത്ര്യ സമരം കത്തിനിന്നപ്പോള്‍ അഹിംസാ മാര്‍ഗ്ഗത്തില്‍ നിന്നു വ്യതിചലിച്ചു
എന്നു പറഞ്ഞു സമരത്തിന് ഫുള്‍സ്റ്റോപ്പ് ഇട്ടിട്ടുണ്ട് അദ്ദേഹം. സുഭാഷ് ചന്ദ്ര
ബോസ്സ് ഗാന്ധിയുടെ നോമിനിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ്സ് പ്രസിഡെന്‍റ് ആയി
തെരഞ്ഞെടുക്കപ്പട്ടപ്പോള്‍ തറവേല എടുത്തു അദ്ദേഹത്തെ പുകച്ചു പുറത്തു
ചാടിച്ചിട്ടുണ്ട് ഗാന്ധി. പക്ഷേ ഗാന്ധി ഗാന്ധിയായിരുന്നു. ഭാരതത്തിലെ ജനമനസ്സ്
അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബോസ്സിനോടുള്ള അദ്ദേഹത്തിന്‍റെ എതിര്‍പ്പ്
കൂടുതലും ആശയപരവുമായിരുന്നു. ഇവിടെ സുധീരന്‍ ഗാന്ധിയല്ല,
ഗാന്ധിയാകാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ക്ക് വിശ്വാസ്യതയുമില്ല.
Friday, 8 August 2014
ജുഡിഷ്യല്‍ കമ്മീഷന്‍
കാര്‍ഗില്‍ യുദ്ധകാലത്ത് യുദ്ധത്തില്‍
മരിച്ച ഇന്ത്യന്‍ സൈനീകരുടെയും ഓഫീസര്‍മാരുടെയും വിവരങ്ങള്‍ ഞാന്‍ ശ്രദ്ധയോടെ
വായിക്കുമായിരുന്നു. പതിവിന് വിപരീതമായി വളരെയധികം സൈനിക ഓഫീസര്‍മാരാണ് അന്ന് കൊല്ലപ്പെട്ടത്.
അത് പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ശത്രു തീരെ അപ്രതീക്ഷിതമായി കാര്‍ഗില്‍
മലമുകളില്‍ കയറിപ്പറ്റിയിരുന്നു. സന്നാഹങ്ങളോടെ മലമുകളില്‍ നിലയുറപ്പിച്ച
ശത്രുവിനോടാണു നമുക്ക് താഴെ നിന്നു യുദ്ധം ചെയ്തു മുന്നേറേണ്ടിയിരുന്നത്. ഓഫീസര്‍മാരുടെ
മരണസംഖ്യ ഉയര്‍ന്നതിന് കാരണം അവര്‍ നേരിട്ടു യുദ്ധം നയിച്ചു എന്നത് തന്നെയാണ്.
പോരെങ്കില്‍ വളരെ വര്‍ഷങ്ങളായി ഒരു യുദ്ധം ഉണ്ടായിരുന്നില്ല. ഈ യുവ ഓഫീസര്‍മാരില്‍
ആരും തന്നെ യുദ്ധമുന്നണിയില്‍ നില്‍ക്കേണ്ടി വന്നിട്ടില്ല. നമ്മുടെ വായുസേനയുടെ
അനിതരസാധാരണമായ മികവിന്‍റെ ബലത്തിലാണ് നമ്മള്‍ അന്ന് ആ യുദ്ധം ജയിച്ചത്. ഞാന്‍ ശ്രദ്ധിച്ച കാര്യം
അതല്ല. മരിച്ച ഓഫീസര്‍മാരില്‍ ഒരു നല്ല ശതമാനവും മുന്‍ സൈനീക ഓഫീസര്‍മാരുടെ മക്കളോ
ബന്ധുക്കളോ ആയിരുന്നു. അതെന്നെ അമ്പരപ്പിച്ചു. മുന്‍ ഓഫീസര്‍മാരുടെ മക്കള്‍
മിടുക്കരാകുന്നതിനും അവര്‍ക്ക് ഓഫീസര്‍മാരായി സിലക്ഷന്‍ കിട്ടുന്നതിനും
വിലക്കൊന്നുമില്ല. പക്ഷേ നമ്മുടെ ചില രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് കിട്ടുന്ന
പോഷണം സൈനീക ഓഫീസര്‍മാരുടെ മക്കള്‍ക്ക് കിട്ടുന്നുണ്ടോ?
“നീയെന്‍റെ പുറം ചൊറിയൂ, ഞാന്‍ നിന്‍റെ പുറം ചൊറിയാം” എന്ന
മാതിരി അവസ്ഥ നമ്മുടെ സൈനീക റിക്രൂട്ട്മെന്‍റ് നടപടികളിലുണ്ടോ? സമാധാന കാലത്ത് വളരെ മോഹിപ്പിക്കുന്ന ഒരു പോസ്റ്റാണ് സൈനീക ഓഫീസറുടേത്.
അത് പാരമ്പര്യമായി കിട്ടുന്നതാണെങ്കില്‍ വളരെ വലിയ അപകടമാണ് സംഭവിക്കാന്‍
പോകുന്നത്.
Monday, 28 July 2014
ബി.ജെ.പി യുടെ സാമ്പത്തിക നയങ്ങള്‍
ശ്രീ.മന്‍മോഹന്‍ സിങ്ങിനോട് വല്ലാത്തൊരു
ബഹുമാനം തോന്നുന്നു. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പാശ്ചാത്യരുടെ പടിക്കല്‍
കാത്തുകെട്ടിക്കിടന്നിരുന്ന ഇന്ത്യയെ തായ്
ലാണ്ടിനെ പോലും പിന്തള്ളി ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന
രാഷ്ട്രമാക്കിയതിനല്ല ആ ബഹുമാനം. നാടിനെ സര്‍വ്വതോന്‍മുഖമായ പുരോഗതിയിലേക്ക്
നയിച്ചതിനുമല്ല. അദ്ദേഹത്തെ നിര്‍ഗ്ഗുണ പരബ്രഹ്മമെന്നും ഭാരതത്തെ മൊത്തമായും
ചില്ലറയായും വില്‍ക്കാന്‍ ശ്രമിക്കുന്നവനെന്നും അധിക്ഷേപിച്ചവര്‍ ആ കാലടികള്‍
തൊട്ട് വന്ദിക്കുന്നത് കാണുമ്പോള്‍ മറ്റെന്താണ് തോന്നുക?
Friday, 28 March 2014
നമോവാകം
അങ്ങിനെ
നരേന്ദ്രമോഡി ബി.ജെ.പിയുടെ ഒരേ ഒരു നേതാവായി. അതില്‍ അത്ര വലിയ അതിശയത്തിന്
വകുപ്പില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പാര്‍ട്ടി നേതാവാകുന്നതില്‍ ഒരു
തെറ്റുമില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെപ്പോലെ പ്രധാനമന്ത്രിയും പാര്‍ട്ടി
നേതാവും വേറെ വേറെ ആളുകളാവണം എന്നു നമ്മുടെ ഭരണഘടന അനുശാസിക്കുന്നുമില്ല.
Tuesday, 11 March 2014
പശ്ചിമഘട്ട സംരക്ഷണവും പള്ളിയും.
പശ്ചിമഘട്ട സംരക്ഷണ വിഷയവുമായി
ബന്ധപ്പെട്ടു ഇടുക്കിയിലെയും താമരശ്ശേരിയിലെയും മെത്രാന്‍മാരുടെ നേതൃത്വത്തില്‍
പ്രക്ഷോഭങ്ങളും പ്രചരണങ്ങളും നടന്നുകൊണ്ടിരിക്കുകയാണല്ലോ. കോണ്‍ഗ്രസ്സിനെ പാഠം
പഠിപ്പിക്കും എന്നു ഒളിഞ്ഞും തെളിഞ്ഞും പുരോഹിതന്മാരടക്കമുള്ളവര്‍ ദിവസവും ഭീഷണി
മുഴക്കുന്നുമുണ്ട്. കര്‍ഷക ജനത ഒന്നടങ്കം ആശങ്കയിലാണെന്നത് ഒരു വസ്തുതയാണ്.
അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അരങ്ങുവാഴുന്ന ഈ വിഷയത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍
സംഭവിച്ചത്,
ഇന്നത്തെ അവസ്ഥക്ക് ആരാണ് കാരണക്കാര്‍ എന്ന ഒരു അന്യോഷണമാണ് ഈ ലേഖനം.
Monday, 30 December 2013
ക്ലിയോപാട്ര
ഞാന്‍ ഇന്നലെ ക്ലിയോപാട്രയെ കണ്ടു. കൊശവന്‍
കൃഷ്ണപ്പിള്ളയുടെ ശ്രീകൃഷ്ണാ ലോഡ്ജിന്‍റെ മുന്നിലൂടെ പോകുന്ന രാജവീഥിയിലൂടെ
സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു തമ്പുരാട്ടി.
ആറാം നമ്പര്‍
മുറിയുടെ മുന്നില്‍ ,വിടരാത്ത ചെമ്പരത്തിപ്പൂ മാത്രം പൂക്കുന്ന എന്‍റെ പൂന്തോട്ടത്തിലേക്കു നോക്കിയിരിക്കുകയായിരുന്നു
ഞാന്‍. എന്‍റെ മുന്നില്‍ മാദക സൌന്ദര്യം കൊണ്ട് ലോകത്തെ വിഭ്രമിപ്പിച്ച
മാദകത്തിടമ്പു. കണ്‍മുന കൊണ്ട് ചക്രവര്‍ത്തിമാരെ അമ്മാനമാടിയ മായാമോഹിനി.
എന്‍റെ സ്വപ്നങ്ങളിലെ മഹാറാണി ഇളം മഞ്ഞ
സാരി ചുറ്റിയിരുന്നു. കയ്യില്‍ കരി വളകള്‍ .കവിളില്‍ പൌഡര്‍ .ചുണ്ടില്‍ ലിപ്സ്റ്റിക്ക്. (എന്‍റെ പ്രണയിനി
ചെയ്യുന്നതുപോലെ വിടരാത്ത ഒരു ചെമ്പരത്തിപ്പൂ മഹാറാണിക്ക് ചൂടാമായിരുന്നു. )
മഹാറാണി തനിച്ചല്ല. ചുറ്റും ഏഴെട്ട്
അകമ്പടിക്കാര്‍ . കൈലിമുണ്ടും വട്ടക്കെട്ടും വേഷം. ചുണ്ടില്‍ ബീഡിക്കറ. ഇവരുടെ വാളുകള്‍ എവിടെപ്പോയി?
എനിക്കാകെ വിഷമമായി.
എവിടെ വാളുകള്‍ ?
എവിടെ വെണ്‍ ചാമരം ?
എവിടെയാണ് പന്തികേട് ?
ഒരു മണിക്കൂര്‍ കഴിഞ്ഞു മഹാറാണി തിരിച്ചെഴുന്നെള്ളി.
ദ്രുതഗതിയിലായിരുന്നു ചലനം. കയ്യില്‍ കരിവളകളില്ല. ചുണ്ടില്‍ ലിപ്സ്റ്റിക്ക് ഇല്ല.
സര്‍വ്വോപരി- അകമ്പടിക്കാരില്ല.
പരിഷകള്‍ എവിടെപ്പോയി?
“തമ്പുരാട്ടീ........” സ്വരം എന്‍റെ കണ്ഠത്തില്‍ തടഞ്ഞു.
എന്‍റെ മഹാറാണി തിരിഞ്ഞു നോക്കി. വേദന കലര്‍ന്ന ഒരു മന്ദഹാസം
സമ്മാനിച്ചു നടന്നു നീങ്ങി.
“എന്‍റെ പൊന്നു തമ്പുരാട്ടീ .......”
(1970ല്‍ എഴുതിയത്)
വെട്ടത്താന്‍
Subscribe to:
Posts (Atom)